Showing posts with label Social. Show all posts
Showing posts with label Social. Show all posts

Saturday, August 8, 2015

അവര്‍ ഒരു ഫലിതമല്ല

പ്രാരാബ്ധങ്ങള്‍ക്ക് ഒരു ചെവി കൊടുക്കല്‍ സാമൂഹ്യചുമതലകളുടെ ഭാഗമാണ്. നിങ്ങള്‍ പ്രത്യേകിച്ചൊന്നും ചെയ്യേണ്ട, ആളുകള്‍ വന്ന് അവരുടെ കഷ്ടപ്പാടുകള്‍ ഒക്കെ എണ്ണിപ്പെറുക്കി കുറച്ചു സമാധാനം നേടി അങ്ങു പോയിക്കോളും.
ഒരു സ്ഥാപനം തുടച്ചു വൃത്തിയാക്കിയിടുന്ന ജോലിയെടുക്കുന്ന തമിഴ്നാട്ടുകാരി സ്ത്രീ അങ്ങനെ ഒരിക്കല്‍ എന്നോട് ജീവചരിത്രം പറഞ്ഞു തുടങ്ങി. ഉത്സവപ്പറമ്പുകളിലും മറ്റും സ്റ്റേജില്‍ ഡാന്‍സ് കളിക്കുന്ന ട്രൂപ്പില്‍ ചേര്‍ന്ന് തൊഴിലാളി ജീവിതം തുടങ്ങി. അതില്‍ ഒരാളെ കല്യാണവും കഴിച്ചു. ഒരു കുട്ടിയായപ്പോള്‍ ഭര്‍ത്താവ് മറ്റൊരു പെണ്ണിനെ കൂടി കെട്ടി. അവളുടെ പോട്ടി സഹിക്കവയ്യാതെ ഇവരും കുട്ടിയും അയാളെ ഉപേക്ഷിച്ചു. ഡാന്‍സിനുള്ള പ്രായം ഒക്കെ കഴിഞ്ഞപ്പോള്‍ വീട്ടുജോലിക്കാരിയായി ഒരു തമിഴു കുടുംബത്തിനൊപ്പം ദുബായില്‍ വന്നു, ആ ദമ്പതികളുടെ കുട്ടികള്‍ ഒക്കെ വളര്‍ന്നപ്പോള്‍ അവര്‍ തന്നെ ശരിയാക്കിക്കൊടുത്തതാണ് ഇപ്പോഴുള്ള ജോലി. അനുജനു നാട്ടില്‍ ചെറിയ കേറ്ററിങ്ങ് സര്‍‌വീസ് ഉണ്ട്. അക്കനു സിനിമ ഉണ്ടായിരുന്നപ്പോള്‍ നിറയെ വര്‍ക്ക് പിടിച്ചു കൊടുക്കുമായിരുന്നു, ഇപ്പോള്‍ അവനും കടത്തിലാണ്.
നിങ്ങളുടെ അക്കന്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ടോ? ഞാന്‍ തിരക്കി.
ഓ, എന്റെ അക്കനല്ല, ഷക്കീല അക്കന്‍. അറിയില്ലേ, മലയാളത്തിലും നിറയെ പടം ചെയ്തിട്ടുണ്ട്.
കാര്യങ്ങളൊക്കെ ചോദിച്ചു വന്നപ്പോള്‍ ഷക്കീല സിനിമയില്‍ അഭിനയിക്കുമ്പോള്‍ തന്റെ അയല്‍ക്കാര്‍ക്കും മറ്റും പ്രോജക്റ്റില്‍ ചെറിയ വര്‍ക്കുകള്‍- ടാക്സി, ജൂനിയര്‍ ആര്‍ട്ടിസ്റ്റ് റോള്‍, കേറ്ററിങ്ങ് അങ്ങനെയുള്ളവ- കൊടുക്കണമെന്ന് നിബന്ധന വയ്ക്കുമായിരുന്നത്രേ. അങ്ങനെ ഒരു ചെറിയ റോഡിന് അവര്‍ അക്കനും ആശ്രയവും ഒക്കെയായിരുന്നു,
ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള സിനിമാതാരം ജാക്കി ചാന്‍ ആണെന്ന് ഫാന്‍സ് അവകാശപ്പെടുന്നു. അദ്ദേഹം ലോകോത്തര സിനിമയൊന്നും എടുത്തിട്ടില്ല, ആക്ഷന്‍ ചിത്രീകരണത്തിലെ ആത്മാര്‍ത്തത കൊണ്ടും പ്രത്യേകത കൊണ്ടും പ്രശസ്തനായി. മറ്റൊരു പ്രത്യേകത ജാക്കിയുടെ സപ്പോര്‍ട്ടീവ് റോള്‍ ആണ്. ഹോങ്ങ് കോങ്ങ് സിനിമകളില്‍ ജൂനിയര്‍ സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളുടെ ജീവിതം വലിയ കഷ്ടമായിരുന്നു. അപകടങ്ങള്‍ ഏറെയും. ജാക്കിച്ചാന്‍ സിനിമകളിലെ സംഘട്ടന രംഗങ്ങള്‍ എല്ലാം ചെയ്യുന്നത് അദ്ദേഹം ട്രെയിന്‍ ചെയ്യുകയും പരിപാലിക്കുകയും ചെയ്യുന്ന സ്റ്റണ്ട് ടീം ആണ്. അതുപോലെ ഹോങ്ങ് കോങ്ങ് സിനിമ ഷൂട്ടിങ്ങുകളില്‍ മരിച്ചു പോയിട്ടുള്ള സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളുടെ വിധവകള്‍ക്ക് സ്വത്ത് ആര്‍ജ്ജിക്കാനാണ് തന്റെ ചില സിനിമകളുടെ ലാഭം മുഴുവന്‍ ഉപയോഗിച്ചത്. സിനിമയില്‍ നിന്ന് ആര്‍ജ്ജിച്ച സ്വത്ത് തന്റെ അടുത്ത തലമുറയ്ക്കല്ല, ചാരിറ്റിക്കാണെന്ന് വില്‍‌പത്രം എഴുതി ഈയിടെ ജാക്കി. നടന്‍ എന്നതിനപ്പുറം ജാക്കി എന്ന നല്ല മനുഷ്യനെയും അനാഥ കുട്ടികളുടെ സം‌രക്ഷകനെയും ആരാധകര്‍ക്ക് ഇഷ്ടമാണ്.
ഷക്കീല വര്‍ക്ക് പരിചയക്കാര്‍ക്ക് പിടിച്ചു കൊടുക്കും എന്ന് ആ പ്രായമായ സ്ത്രീ പറഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തത് ഹോം‌കോങ്ങ് സ്റ്റണ്ട്‌മെന്‍ വെല്‍ഫയര്‍ ഫണ്ടും ജാക്കിച്ചാന്‍ സ്റ്റണ്ട് ടീമും ആണ്.
തിരുവനന്തപുരത്തുകാര്‍ ആരെയും അണ്ണാ എന്നു വിളിക്കും, രായണ്ണാ, രെവിയണ്ണാ, കാര്‍ലോസണ്ണാ, നൗഷാദണ്ണാ... പക്ഷേ തിരുവനന്തപുരത്ത് ചെന്ന് വെറുതേ അണ്ണന്‍ എന്നു പറഞ്ഞാല്‍ അത് വര്‍ക്കല രാധാകൃഷ്ണന്‍ ആണ്. അതിനു പാര്‍ട്ടിഭേദമൊന്നുമില്ല. വര്‍ക്കല രാധാകൃഷ്ണന്‍ ഒരു ജില്ലയുടെ മുഴുവന്‍ അണ്ണന്‍ ആയതുപോലെ ഒരു തീരെ ചെറിയ തെരുവായിരിക്കാം, ഒരു കോളനി ആയിരിക്കാം, എനിക്കറിയില്ല, തമിഴ് നാട്ടില്‍ ഏതോ ഒരിടത്ത് വെറുതേ അക്കന്‍ എന്നു പറഞ്ഞാല്‍ അത് ഷക്കീലയാണ്.
സ്ക്രീനില്‍ കണ്ട് വെള്ളമിറക്കി, പുറത്തിറങ്ങി കൂട്ടുകാരോടൊത്ത് അശ്ലീലം പറഞ്ഞു പൊട്ടിച്ചിരിച്ച്, രാത്രി ഓര്‍ത്ത് സ്വയം‌ഭോഗം ചെയ്തില്ലേ, ആ ശരീരമല്ല ഷക്കീല. അതവരുടെ തൊഴില്‍ ആയിരുന്നു, ജീവിതമല്ല.
[രാവിലേ രാഹുല്‍ പശുപാലന്റെ പോസ്റ്റ് കണ്ടപ്പോള്‍ ഇത്രയും എഴുതാന്‍ തോന്നി.]
29-dec-2-14

ലൈംഗിക വൈകല്യങ്ങള്‍

"വഴിയേ ഒരു സുന്ദരിപ്പെണ്ണ് നടന്നു പോകുമ്പോള്‍  ഒന്നു സൂക്ഷിച്ചു നോക്കുക, നിര്‍ദ്ദോഷമായൊരു ഫലിതം അവളെക്കുറിച്ചു പറയുക, ഇതൊക്കെ അത്ര വലിയ തെറ്റാണോ?" ഒരാള്‍ ചോദിച്ച ചോദ്യമാണ്.

മലയാളിയുടെയും ഇന്ത്യക്കാരുടെ ആകെയും പൊതുബോധത്തില്‍ കടന്നു കൂടിയിട്ടുള്ള ഒരു തെറ്റായ സങ്കല്പ്പം  ആണിത്. അതുകൊണ്ടാണല്ലോ ഇവരെ പൂവാലന്‍, ഈവ് ടീസര്‍ എന്നൊക്കെ വാത്സ്യല്യം പുരണ്ട പട്ടങ്ങള്‍ നല്‍കി ആദരിക്കുന്നത്.


ഒരു വ്യക്തിയുടെ ലൈംഗിക വൈകൃതങ്ങള്‍ മറ്റൊരു വ്യക്തിക്ക് ശാരീരികമോ മാനസികമോ ആയ പീഡനം ഏല്പ്പിക്കുന്നെങ്കില്‍ അവയെ ലൈംഗിക കുറ്റം എന്നു വിളിക്കും. അതു ചെയ്യുന്നയാളെ കുറ്റവാളി എന്നും. ലൈംഗിക കുറ്റങ്ങള്‍ നിരവധി തരമുണ്ട്- സ്ത്രീകളെ കയറി പിടിക്കല്‍, ബലാത്സംഗം ചെയ്യല്‍, അശ്ലീലം വിളിച്ചു പറയല്‍, ഇഷ്ടമില്ലാത്ത ഒരാളിന്റെ മുന്നില്‍ നഗ്നത കാണിക്കല്‍, കുട്ടിളോട്  ലൈംഗികാകര്‍ഷണം തോന്നല്‍, ഇഷ്ടപ്പെട്ടയാളിനെ മുറിവേല്പ്പിക്കല്‍ തുടങ്ങി ഒട്ടേറെ.


ഇവയെല്ലാം പരസ്പരബന്ധമില്ലാത്ത വൈകല്യങ്ങളാണെന്നായിരുന്നു  പൂര്വ്വകാല ക്രിമിനോളജിസ്റ്റുകള്‍ കരുതിപ്പോന്നത് . കൊലപാതകി ഒരു തരം കുറ്റവാളി,  കൈക്കൂലിക്കാരന്‍ അതുമായി ബന്ധമില്ലാത്ത തരം കുറ്റം ചെയ്യുന്ന ആള്‍ എന്നതുപോലെ. പ്രശസ്ത സെക്സോളജിസ്റ്റ്  കര്‍ട്ട് ഫ്രണ്ട് ആണ് ഇവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആദ്യമായി  ഒരു സിദ്ധാന്തം അവതരിപ്പിച്ചത്.


ഫ്രണ്ട് ലൈംഗിക വൃത്തിയെ നാലു ഘട്ടങ്ങളായി വിഭജിച്ചു.  1.അന്വേഷണ ഘട്ടം - ഈ ഘട്ടത്തില്‍  സ്ത്രീപുരുഷന്മാര്‍ എവിടെയെങ്കില്‍ം പരസ്പരം കാണുകയും അവര്‍ ഇഷ്ടപ്പെടുകയും ചെയ്യും. 2. സ്പര്‍ശനപൂര്‍‌വ്വ ലീലാഘട്ടം - അവര്‍ പരസ്പരം ഇഷ്ടം വാക്കുകളിലോ നോട്ടത്തിലോ സന്ദേശങ്ങളിലോ കൈമാറും. 3. സ്പര്‍ശന ലീലാഘട്ടം- അവര്‍ ചുംബിക്കുകയും പരസ്പരം ശാരീരിക ലാളനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യും 4. സംഭോഗ ഘട്ടം- അവര്‍ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടും.  ഫ്രണ്ട് ഈ നാലു ഘട്ടങ്ങളിലെയും  ലൈംഗിക കുറ്റങ്ങള്‍ കണ്ടെത്തി അവയെ പട്ടിക ചേര്‍ത്തു.


ആദ്യമൂന്നു ലീലാഘട്ടങ്ങളും തീര്‍ത്തും ഇല്ലാത്തതോ വികലമായതോ ആയ വ്യക്തിയുടെ ലൈംഗിക വൃത്തി പാരഫീലിയക് റേപ്പ് എന്ന തരം ബലാത്സംഗം ആയി മാറുന്നു. (പ്രത്യേകം  ശ്രദ്ധിക്കുക, ഇതൊരു ന്യൂനപക്ഷ ബലാത്സംഗം മാത്രമാണ്. മഹാഭൂരിപക്ഷം ബലാത്സംഗവും ചെയ്യുന്നത് കുറ്റവാളിയുടെ ലൈംഗിക സംതൃപ്തിക്കല്ല, മറിച്ച് ആക്രമിച്ചു മുറിവേല്പ്പിക്കുകയും  തകര്‍ക്കുകയും ചെയ്യുന്നതിലെ ക്രൂര സം‌തൃപ്തിക്കാണ്)

ഇത്തരം വിവിധ  ലൈംഗിക കുറ്റങ്ങള്‍ ചെയ്ത ആളുകളെ  കണ്ടെത്തി ഫ്രണ്ട് ഒന്നു ചെയ്തിട്ടുള്ള ആള്‍ മറ്റൊന്ന് ചെയ്തിട്ടുണ്ടോ എന്ന്  പഠിച്ചു. അദ്ദേഹത്തിന്റെ ഗവേഷണ ഫലം ഇങ്ങനെ ആയിരുന്നു (ചുരുക്കിയ രൂപം)


ഒരു  ലൈംഗിക കുറ്റം ചെയ്തയാള്‍ അടുത്തതും ചെയ്യാനുള്ള അഭേദ്യമായ  ബന്ധം സ്ഥാപിച്ച ഫ്രണ്ട് അങ്ങനെ അവയെല്ലാം ഒരേതരം കുറ്റമാണെന്ന് സ്ഥാപിച്ചു. അതിനെ അദ്ദേഹം മൊത്തത്തില്‍ കാമലീലാ വൈകല്യം (കോര്‍ട്ട്ഷിപ്പ് ഡിസോര്‍ഡര്‍) എന്ന ഒറ്റ വിഭാഗം കുറ്റം എന്നും വിളിച്ചു. ലോകത്തെ പ്രമുഖ ക്രിമിനോളജിസ്റ്റുകള്‍ കോര്‍ട്ടിഷിപ്പ് ഡിസോര്‍ഡര്‍ എന്നതിനെ അംഗീകരിക്കുകയും ചെയ്തു.


കലുങ്കിലിരുന്ന് കമന്റ് പറയുന്നവന്‍ പൂവാലനല്ല,  കോര്‍ട്ട്ഷിപ്പ് ഡിസോര്‍ഡര്‍ ഉള്ള ലൈംഗിക കുറ്റവാളിയാണ്. അവന്‍ മറ്റു കൊടിയ കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടാവും, അല്ലെങ്കില്‍ ചെയ്തേക്കും. കമന്റടി  നിര്‍ദ്ദോഷമാണെന്നു വാദിക്കുന്ന വാരികകളും ഒളിഞ്ഞു നോട്ടം ഫലിതമാകുന്ന സിനിമകളും  ചേര്‍ന്ന് പൊതുബോധത്തില്‍ വന്‍ പിഴവുകള്‍ വരുത്തിയതിന്റെ ഫലമാണ് പൂവാലന്‍ എന്ന പേരു തന്നെ.  വാടകക്കൊലയാളിയെ ക്വട്ടേഷന്‍ പാര്‍ട്ടി എന്ന ചെല്ലപ്പേരു കൊടുത്ത് അംഗീകരിക്കും പോലെ.

04-feb-2014

ലൈംഗിക കുറ്റങ്ങളും സമൂഹവും

ആദ്യഭാഗത്തോടുള്ള പ്രതികരണത്തില്‍ പലരും  ലൈംഗിക കുറ്റകൃത്യത്തില്‍ സമൂഹത്തിനുള്ള പങ്കിനെപ്പറ്റി പരാമര്‍ശിച്ചിരുന്നു. തീര്‍ച്ചയായും ശരിയാണത്. മറ്റെല്ലാ കുറ്റകൃത്യങ്ങളുടെ കാര്യത്തിലെന്നതുപോലെ ലൈംഗിക കുറ്റങ്ങളുടെ കാര്യത്തിലും സമൂഹത്തിന്റെ പങ്ക് വളരെ വലുതാണ്. ചിലയിടങ്ങളില്‍  ലൈംഗിക കുറ്റങ്ങള്‍ വളരെ കൂടുതലാണെന്നതും ചിലയിടങ്ങളില്‍ തീരെ കുറവാണെന്നതും തന്നെ അതിന്റെ തെളിവും.

കുറ്റവാളികളാകാത്ത പൗരന്മാരെ വളര്‍ത്തേണ്ടത് സമൂഹത്തിന്റെ സഞ്ചിത താല്പര്യമാണ്. അതെങ്ങനെ പാഠ്യപദ്ധതിയിലൂടെ സാധിക്കാം എന്നതിനെപ്പറ്റി ബെക്കി മോണ്‍ഗോമെറി, കാത്തി പീറ്റേര്‍സണ്‍, സ്യൂ സാറ്റെല്‍, സൂസന്‍ സ്റ്റ്രോസ് എന്നിവര്‍ ചേര്‍ന്ന് എഴുതിയ പുസ്തകം ആണ് "ഗേള്‍സ് & ബോയ്സ് ഗെറ്റിങ്ങ് എലോങ്ങ്- റ്റീച്ചിങ് പ്രിവന്‍ഷന്‍ ഓഫ് സെക്ഷ്വല്‍ ഹറാസ്മെന്റ് ഇന്‍ സ്കൂള്‍സ്". ഈ പുസ്തകം ലൈംഗിക കുറ്റകൃത്യങ്ങളെയും  കുട്ടിക്കാലത്തേ അവ ചെയ്യാനുള്ള വാസന ഇല്ലാതെയാക്കുന്നതിനെയും കുറിച്ച് വളരെ വിലപ്പെട്ട  അറിവുകള്‍ തരുന്നു.


1. ലൈംഗികതയും കുറ്റകൃത്യവും
ഫ്ലേര്‍ട്ടിങ്ങ് (ശൃംഗാരം എന്നതാണ് എനിക്കു അടുത്തു കിട്ടിയ മലയാളം വാക്ക്) സെക്‌ഷ്വല്‍ ഹറാസ്മെന്റ് (ലൈംഗിക പീഡനം എന്ന് മലയാളം അര്‍ത്ഥം, പത്രങ്ങള്‍ ഈയിടെയായി ബലാത്സംഗം എന്നതിനു പകരം ലൈംഗിക പീഡനം എന്ന് ഉപയോഗിച്ച് ഇതിന്റെ പ്രയോഗാര്‍ത്ഥം മാറ്റിയെടുക്കുന്നു) തമ്മിലുള്ള അതിര്‍‌വരമ്പ്  പട്ടികയിട്ട് ഇന്നത് ശൃംഗാരം ഇന്നത് ലൈംഗിക പീഡനം എന്നു തിരിക്കാനാവില്ല, കാരണം അത് വൈയക്തികവും സാന്ദര്‍ഭികവുമാണ്. എന്നാല്‍ ഇതിനെ വിഭജിക്കാന്‍ മാനദണ്ഡങ്ങള്‍ ഗ്രന്ഥകര്‍ത്താക്കള്‍  തരുന്നു.

ഒരു വാക്കോ  പ്രവൃത്തിയോ ശൃംഗാരമോ  പീഡനമോ എന്നത് അത് ആര്‍ അനുഭവിക്കുന്നോ ആ വ്യക്തിക്ക് എങ്ങനെ തോന്നുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്.  ശൃംഗാരത്തില്‍ പാരസ്യ്പര്യമുണ്ട്,   അനുഭവിക്കുന്ന ആളിനും സംതൃപ്തിയാണ്. തന്നെപ്പറ്റി മതിപ്പു കൂടുകയും താന്‍ അംഗീകരിക്കപ്പെട്ടെന്നോ അഭിനന്ദിക്കപ്പെട്ടെന്നോ തോന്നുകയും  ചെയ്യും. ലൈംഗിക പീഡനത്തിലാകട്ടെ,  പാരസ്പര്യമില്ല, അനുഭവിക്കുന്ന ആളിനു താന്‍ അവഹേളിക്കപ്പെട്ടെന്നോ മുറിവേല്പ്പിക്കപ്പെട്ടെന്നോ അപമാനിക്കപ്പെട്ടെന്നോ തോന്നുന്നു. അനുഭവിക്കുന്നയാളിനു മൊത്തത്തില്‍ സ്വയം ഉള്ള മതിപ്പ് കുറയുന്നു.


2. ലൈംഗിക കുറ്റവാളി ജനിക്കുന്നത് തടയാമോ?
ലൈംഗിക വിദ്യാഭ്യാസം  ലൈംഗിക വൃത്തിയെക്കുറിച്ചുള്ള പാഠങ്ങളാണ്. ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പാഠങ്ങള്‍ മറ്റൊരു തലത്തിലാണ്.   കുട്ടി പഠിച്ചു തുടങ്ങുന്നതു മുതല്‍  ആറാം ക്ലാസ് എത്തുമ്പോഴേക്ക് ലൈംഗിക കുറ്റങ്ങള്‍ ചെയ്യാനുള്ള വാസന ഇല്ലാതെയാക്കുന്ന പദ്ധതിയാണ്  ഗ്രന്ഥകര്‍ത്താക്കള്‍ മുന്നോട്ട് വയ്ക്കുന്നത്.

ലൈംഗികത തന്നെ എന്തെന്ന് വ്യക്തതയൊന്നുമില്ലാത്ത,  ഒരു  നഴ്സറിക്കുട്ടിയെ ലൈംഗിക കുറ്റങ്ങളെക്കുറിച്ച് എന്ത് പഠിപ്പിക്കും?

 ഏറ്റവും വലിയ പാഠങ്ങള്‍ അവിടെയാണു പഠിപ്പിക്കേണ്ടത് എന്ന് പുസ്തകം പറയുന്നു. ലൈംഗിക കുറ്റം  വിവേചത്തില്‍ നിന്നാണ് ഉടലെടുക്കുന്നത്, ബഹുമാനമില്ലായ്മയില്‍ നിന്നാണ് ഉടലെടുക്കുന്നത്,  അന്തസ്സില്ലായ്മയില്‍ നിന്നാണ് ഉടലെടുക്കുന്നത്, സ്വമത്വബോധമില്ലായ്മയില്‍ നിന്നാണ് ഉടലെടുക്കുന്നത്.

3. ലൈംഗിക വിവേചനം 
ലിംഗപരമായ മുദ്രാഫലകങ്ങള്‍ സമൂഹത്തില്‍ പരക്കെയുണ്ട്, കുട്ടികള്‍ അത് എവിടെയെങ്കിലും നിന്ന്  കണ്ട് "അമ്മമാരാണ് കുട്ടികളെ കുളിപ്പിക്കുന്നത്" , "അച്ഛന്മാര്‍ ജോലിക്കു പോകും, അമ്മമാര്‍ പാചകം ചെയ്യും" , "പെണ്‍‌കുട്ടികള്‍ എപ്പോഴും കരയും" , "ആണ്‍ കുട്ടികള്‍ ഇടികൂടും""ആണ്‍ പിള്ളേര്‍ എല്ലാവരും ചീത്തയാണ്" തുടങ്ങിയ പൊതു നിരീക്ഷണങ്ങള്‍ നടത്തിയാല്‍ ചില  വീട്ടില്‍ അമ്മമാരും ചില വീട്ടില്‍ അച്ഛന്മാരും കുട്ടികളെ കുളിപ്പിക്കും, ചിലപ്പോള്‍ മാറി മാറി ചെയ്യും.  അച്ഛനും അമ്മയും ജോലിക്കു പോകുന്ന വീടുകളും അച്ഛന്‍ മാത്രം ജോലിക്കു പോകുന്ന വീടുകളും അച്ഛനു ജോലിയില്ലാത്ത വീടുകളും ഇരുവര്‍ക്കും ജോലി ഇല്ലാത്ത വീടുകളും ഒക്കെയുണ്ട്. ചില കുട്ടികള്‍ കൂടുതല്‍ കരയും, ചില ആണ്‍‌കുട്ടികളും ചില പെണ്‍കുട്ടികളും ചീത്തക്കാര്യങ്ങള്‍ ചെയ്യും എന്ന് തിരുത്തി  ലിംഗപരമായ വിവേചന ബോധം അദ്ധ്യാപര്‍ക്ക് കുട്ടികളില്‍ നിന്ന് മാറ്റാന്‍ കഴിയും. ക്ലാസ്സില്‍ ആണ്‍‌കുട്ടികള്‍ക്ക് മാത്രം , പെണ്‍കുട്ടികള്‍ക്ക് മാത്രം എന്നു വിഭജിച്ച് ഒന്നും ചെയ്യാനേ പാടില്ല.

4. മൂല്യബോധനം
ഒരു ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിക്ക് ബഹുമാനം എന്താണെന്ന് എങ്ങനെ പറഞ്ഞുകൊടുക്കും? എല്ലാ കുഞ്ഞുങ്ങളും ഓരോ തരത്തില്‍ വത്യസ്ഥരാണ്. ചിലര്‍ക്ക് നീല കണ്ണാണ്, ചിലര്‍ക്ക് കറുത്ത തൊലിയാണ്, ചിലര്‍ തടിച്ചിട്ടാണ്, ചിലര്‍ മെലിഞ്ഞിട്ടാണ്. ചിലര്‍ ആണ്‍‌കുട്ടികള്‍ ആണ്. ചിലര്‍ പെണ്‍‌കുട്ടികള്‍ ആണ്. ചിലര്‍ വീല്‍‌ചെയറില്‍ സ്കൂളില്‍ വരും. ചിലര്‍ ഓടിനടക്കും. പക്ഷേ എല്ലാവരും എല്ലാവര്‍ക്കും വിലപ്പെട്ടതാണ്. എല്ലാവരും സ്പെഷ്യലാണ്. എല്ലാവര്‍ക്കും ക്ലാസ്സില്‍ ഒരേ പരിഗണയാണ്. എല്ലാവരും പരസ്പരം ബഹുമാനിക്കുന്നതും അതുകൊണ്ടാണ്.പല ജന്തുക്കളുടെ  വേഷമിട്ടോ ചിത്രം പിടിച്ചോ കുട്ടികള്‍ക്ക് ബഹുമാനത്തെക്കുറിച്ച് പാട്ടുകള്‍ കൈകൊട്ടി  പാടാം.

ഉദാഹരണം:
I am special, you are special
Let's get along and say
If we treat each others with respect
We'll be all friends today!
R - E- S- P- E- C-T

ഇതേ രീതിയില്‍ അന്തസ്സെന്നാല്‍ എല്ലാവരും പ്രധാനപ്പെട്ടവര്‍ ആണെന്ന ബോധമാണ് എന്നും സമത്വം എന്നാല്‍ എല്ലാവര്‍ക്കും ഒരേ അവകാശങ്ങളാണെന്നും പഠിപ്പിക്കാവുന്നതേയുള്ളൂ. ലൈംഗിക വിവേചനനം മാത്രമല്ല  എന്തു തരം വിവേചനവും  അധാര്‍മ്മികമാണെന്ന ബോധം കുട്ടികളില്‍ നിര്‍മ്മിക്കേണ്ടതുണ്ട്.

5. ലൈംഗിക പീഡനം 
കുട്ടി മൂന്നിലോ നാലിലോ എത്തിക്കഴിഞ്ഞാല്‍  കുട്ടി  താണ്‍  പെണ്ണോ ആണോ ആയതിന്റെ പേരിലോ തന്റെ  സ്ത്രൈണതയെക്കുറിച്ചോ പൗരുഷത്തിനെക്കുറിച്ചോ മറ്റൊരാള്‍  ഇഷ്ടപ്പെടാത്ത വാക്കുകളോ പ്രവൃത്തിയോ പരിഹാസമോ നടത്തുന്നത്  വലിയ വിഷമമുണ്ടാക്കുന്ന തെറ്റാണെന്നും അത് വിവേചനപരവും  അന്തസ്സിനെ ഹനിക്കുന്നതും ബഹുമാനമില്ലാത്തതുമായ പ്രവൃത്തിയാണെന്നും പറഞ്ഞു കൊടുക്കാം.

ഇങ്ങനെ ആരെങ്കിലും അവഹേളിക്കപ്പെടുന്നത് അവകാശലംഘനമാണെന്നും അതിനെതിരേ പരാതിപ്പെടണമെന്നും അതിന്മേല്‍  ഉചിതമായ നടപടി സ്കൂള്‍ സ്വീകരിക്കുമെന്നും പറഞ്ഞ് മനസ്സിലാക്കാം.

കുട്ടി ആറിലെത്തും മുന്നേ തന്നെ വിവിധ തരം ലൈംഗിക പീഡനങ്ങള്‍, ആ പേരില്‍ തന്നെ  കൈകാര്യം ചെയ്യാം - ഇഷ്ടമുള്ള സമീപനങ്ങളും ഇഷ്ടമില്ലാത്തവയും എന്താണ്, ഉദാഹരണങ്ങള്‍ കുട്ടികളെക്കൊണ്ട് തന്നെ എഴുതിക്കാം.  അപ്പോഴേക്കും കുട്ടി ഇത്തരം ഒരു സത്യപ്രതിജ്ഞ എടുക്കാന്‍  തയ്യാറായിരിക്കണം.
Sexual harassment is a put down and put downs are not OK.
I pledge to do my best to stop sexual harassment.
I will show RESPECT by caring for myself and others.
I  have DIGNITY and will give it to others.
I work for EQUALITY and treat everyone fairly.
I am special, you are special and  we are all equal.

ഈ കുറിപ്പിന്റെ ഉദ്ദേശം 
ഇത്രയും വിശദീകരിച്ച് ഞാന്‍ എഴുതിയത് ആരെങ്കിലും ഇത് നടപ്പാക്കാന്‍ ഉടന്‍ ശ്രമിക്കും എന്ന് ധരിച്ചു വശായിട്ടല്ല.   ജാതി മത  വംശീയ വിവേചനം പോലെ ഒന്നാണ് ലിംഗ വിവേചനവും എന്ന് കാണിച്ചു തരാണാണ്. അവകാശം, വ്യക്തിസ്വാതന്ത്ര്യം, സമത്വം, പൗരബോധം എന്നിവ മാങ്ങാണ്ടിയോ മരമഞ്ഞളോ എന്നറിയാത്ത  ഒരു സമൂഹം ലൈംഗിക കുറ്റങ്ങളെ എങ്ങനെ സര്‍‌വസാധാരണമാക്കുന്നു എന്ന്  ചൂണ്ടിക്കാണിക്കാനാണ്. മക്കളെ ഉയര്‍ന്ന ജോലി  ചെയ്യുന്ന യന്ത്രങ്ങളാക്കാനല്ലാതെ മികച്ച  വ്യക്തിയാക്കാന്‍ ഒരു താല്പര്യവുമില്ലാത്ത, സമൂഹത്തെ ഓടിത്തോല്പ്പിക്കാന്‍ ശ്രമിക്കുന്ന മാതാപിതാക്കളും അവരുടെ താല്പര്യങ്ങള്‍ക്കൊത്തു പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും എങ്ങനെ കുട്ടികളെ ഇരകളും കുറ്റവാളികളും ആക്കുന്നു എന്ന് കാണിക്കാനാണ്. കരണക്കുറ്റിക്കടിച്ച് പ്രേമിപ്പിക്കുന്ന സിനിമകളും കുളിക്കുന്നത് ഒളിഞ്ഞു നോക്കി രസിക്കുന്ന ഫലിതരംഗങ്ങളും  കുറ്റങ്ങളെ പൊലിപ്പിച്ചു കാട്ടി  ത്രസിപ്പിക്കുന്ന മാധ്യമങ്ങളും വ്യക്തിസ്വാതന്ത്ര്യത്തിനു മേല്‍  കുതിര കയറി രസിക്കുന്ന ആള്‍ക്കൂട്ടവും നിര്‍മ്മിക്കുന്ന പൊതു ബോധം ഇതിനും മേലേയും. 


പുസ്തകത്തില്‍ നിന്നും തന്നെ  ഒരു പരാമര്‍ശത്തോടെ നിറുത്തട്ടെ.

ലിംഗ സ്വമത്വം ക്ലാസ്സില്‍ പഠിപ്പിക്കുന്നെന്ന് അറിയുമ്പോള്‍ ചിലപ്പോള്‍ മാതാപിതാക്കള്‍ തന്നെ ഞങ്ങളുടെ സംസ്കാരത്തില്‍ അങ്ങനെയല്ല, സ്ത്രീയും പുരുഷനും എന്തു ചെയ്യണം എങ്ങനെ ആയിത്തീരണം എന്നതിലൊക്കെ ഞങ്ങളുടെ സംസ്കാരം വത്യാസപ്പെട്ടിരിക്കുന്നു എന്നൊക്കെ പരാതി പറഞ്ഞേക്കാം. ശരിയാണ്, ചിലയിടങ്ങളില്‍ അങ്ങനെയാണ്, പക്ഷേ  വിവേചനവും സമത്വമില്ലായ്മയും  പൗരാവകാശ ലംഘനവും സംസ്കാരമല്ല, സംസ്കാരമില്ലായ്മയാണ്. അതിനു ചെവി കൊടുക്കരുത്.  പുരാതനകാലത്ത് സ്ത്രീയ്ക്കു മേല്‍ പുരുഷനു എല്ലായിടത്തും ആധിപത്യമുണ്ടായിരുന്നു, ഇന്ന് അതാണു തന്റെ സംസ്കാരം എന്ന് വാദിക്കുന്നവര്‍ ലൈംഗിക പീഡനത്തിനെ പ്രോത്സാഹിപ്പിക്കുന്നു.

[ പിന്‍ കുറിപ്പ്:ഈ വിഷയം മുതിര്‍ന്ന ഒരാളില്‍ നിന്നും കുട്ടികള്‍ക്ക് ലൈംഗിക പീഡനം ഉണ്ടാകുന്നതിനെപ്പറ്റിയല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക.അത് തീര്‍ത്തും വിഭിന്നമായ ഒരു വിഷയമാണ്.]
06-feb-2014

ബാല ലൈംഗികപീഡനം

ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്ന പരമ്പരയിലെ മൂന്നാമത്തെ അദ്ധ്യായമാണിത്.

വിഷയത്തിന്റെ സങ്കീര്‍ണ്ണതയും സമയദാരിദ്ര്യവും മൂലം ഇത് മൂന്നു ഭാഗമാക്കുന്നു. ഒന്നാം ഭാഗം (ഈ നോട്ട്) എന്താണ് ബാല ലൈംഗിക പീഡനം എന്നും രണ്ടാം ഭാഗം ഇത് ഇന്ത്യയില്‍ എത്രകണ്ട് വ്യാപകമാണെന്നും എന്താണതിനു കാരണമാകുന്നത് എന്നും അവസാനഭാഗം ഈ കുറ്റകൃത്യത്തിന്റെ വ്യാപ്തി തടയാന്‍ വ്യക്തിതലത്തിലും സാമൂഹ്യതലത്തിലും എന്തു ചെയ്യാനാവുമെന്നും പരിശോധിക്കുന്നു. അവലംബങ്ങളും തുടര്‍ വായനയും അവസാനഭാഗം കൂട്ടിച്ചേര്‍ക്കാം.

ആഗോളതലത്തില്‍ പൊതുനീതിബോധം  ബലാത്സംഗം, കൂട്ടബലാത്സംഗം, പട്ടാളബലാത്സംഗം തുടങ്ങിയവയ്ക്കൊപ്പം കൊടിയ കുറ്റമായി ബാലലൈംഗിക പീഡനത്തെയും കണക്കാക്കിവരുന്നു.  ഇര ഒരു കുട്ടിയാണെന്നും കുട്ടികള്‍ അശക്തരും ആശ്രിതരും സ്വന്തം അവകാശങ്ങള്‍ സ്ഥാപിക്കാന്‍ കഴിവില്ലാത്തവരും ആയ പൗരന്മാര്‍ ആണ് എന്നതാണു കാരണം.

നിര്‍വ്വചനം 
ബാല ലൈംഗിക പീഡന സംരക്ഷണ നിയമം അനുസരിച്ച് ഇന്ത്യയില്‍   പീഡനത്തെ മൂന്നായി  തരം തിരിച്ചിരിക്കുന്നു.

1. ആക്രമണപരമായ ലൈംഗിക വേഴ്ച -കുട്ടിയുടെ  ജനനേന്ദ്രിയത്തിലോ ഗുദത്തിലോ വായയിലോ ലിംഗമോ മറ്റെന്തെങ്കിലും ശരീരഭാഗമോ വസ്തുവോ തള്ളിക്കയറ്റല്‍, കയറ്റാന്‍ ശ്രമിക്കല്‍, ഈ ഭാഗങ്ങളില്‍  കുറ്റവാളി വായ കൊണ്ട് തൊടല്‍.

 2. ലൈംഗികാക്രമണം - കുട്ടിയുടെ യോനി, ലിംഗം, മലദ്വാരം, സ്തനം എന്നിവിടങ്ങളില്‍ സ്പര്‍ശിക്കുകയോ കുട്ടി സ്വയം അങ്ങനെ ചെയ്തു കാട്ടാന്‍ കാരണമാകുകയോ മറ്റെന്തെങ്കിലും രീതിയില്‍  കുട്ടിയോട് ലൈംഗികപരമായി സ്പര്‍ശിക്കുകയോ ചെയ്യല്‍.

3. ലൈംഗിക പീഡനം - കുട്ടിയോട് ലൈംഗികച്ചുവയുള്ള വാക്കുകളോ ആംഗ്യങ്ങളോ കാട്ടല്‍, നഗ്നത ചിത്രീകരിക്കല്‍, ചിത്രീകരിക്കാന്‍ പ്രേരിപ്പിക്കല്‍, യഥാര്‍ത്ഥമോ വ്യാജമോ ആയ ചിത്രീകരണം മറ്റൊരാളെ കാട്ടുമെന്ന് ഭീഷണിപ്പെടുത്തല്‍, പിറകേ നടന്ന് ശല്യം ചെയ്യല്‍.

ഇതെല്ലാം മറ്റൊരാളെക്കൊണ്ട് ചെയ്യിക്കുന്നതും ലൈംഗിക പീഡനമാണ്. കുട്ടി എന്നാല്‍ 18 വയസ്സു തികഞ്ഞിട്ടില്ലാത്ത വ്യക്തിയാണ്. എന്നാല്‍ 16 വയസ്സ് കഴിഞ്ഞ വ്യക്തി സമ്മതം നല്‍കിയിരുന്നോ എന്ന് പരിശോധിക്കാവുന്നതാണ്. 16 വയസ്സിനു താഴെ താഴെ പ്രായമുള്ള കുട്ടി സമ്മതം നല്‍കിയതായി കണക്കാക്കില്ല.

ആരാണ് ബാല ലൈംഗിക പീഡകന്‍?
അംഗീകൃത നിര്‍‌വചനം അനുസരിച്ച് പീഡോഫൈല്‍ എന്നാല്‍ പ്രഥാനമായോ പൂര്‍ണ്ണമായോ കുട്ടികളോട്  ലൈംഗികാകര്‍ഷണം തോന്നുന്ന വ്യക്തിയാണ്. മഹാഭൂരിപക്ഷം പീഡോഫൈലുകളും പുരുഷന്മാരാണ് എന്നാല്‍ സ്ത്രീ പീഡോഫൈലുകളും കുറവല്ല. ഇവര്‍ സമൂഹത്തിന്റെ എത്ര ശതമാനം വരും എന്നതിനു വ്യക്തമായ കണക്കുകളുമില്ല. പീഡോഫൈലുകളെ ചികിത്സിച്ചു ഭേദമാക്കാന്‍ നിലവിലെ വൈദ്യശാസ്ത്രത്തില്‍  ഫലപ്രദമായ ചികിത്സയില്ല എന്നതിനാല്‍ ഇവരില്‍ കുറ്റകൃത്യം നടത്തിക്കഴിഞ്ഞവരെ ഒന്നുകില്‍ ലൈംഗിക പ്രചോദനം  മൊത്തമായി തന്നെ കുറയ്ക്കുന്ന ചികിത്സ നടത്തുക അല്ലെങ്കില്‍  കുട്ടികളുമായി ഇടപഴകാതെ  മാറ്റുകയോ മറ്റ് കുറ്റം ആവര്‍ത്തിക്കാതിരിക്കാനുള്ള ശിക്ഷയോ ചികിത്സയോ ചെയ്യുക എന്നതുമാണ്.

നിര്‍‌വചനം അനുസരിച്ചുള്ള പീഡോഫൈലുകള്‍  എല്ലാവരും കുറ്റം ചെയ്യുന്നില്ല. അവരില്‍ ഒരു പക്ഷമേ കുട്ടികള്‍ക്കു മേല്‍ തോന്നുന്ന തങ്ങളുടെ ലൈംഗികാകര്‍ഷണം  പ്രവൃത്തിയിലാക്കുന്നുള്ളൂ. മാത്രമല്ല, നിര്‍‌വചനം അനുസരിച്ചുള്ള പീഡോഫൈല്‍ അല്ലാതെയുള്ള ചിലര്‍ ഒരു സന്ദര്‍ഭം ഒത്തു കിട്ടി എന്നും ഭയക്കേണ്ടതില്ല എന്നും വരുമ്പോള്‍ ബാലപീഡനം നടത്തിയെന്നും വരും.

ബാലപീഡനം - ഘട്ടങ്ങള്‍
 പീഡോഫീലിയ എന്ന  ലൈംഗിക വൈകല്യം ഉള്ളവര്‍ ന്യൂനപക്ഷമാണ്, പക്ഷേ അവര്‍ ബാലലൈംഗിക പീഡനം നടത്താന്‍ സാധ്യത വളരെക്കൂടുതലും. എന്നാല്‍ ഭൂരിപക്ഷം  ബാലലൈംഗിക പീഡനവും കുട്ടികളോട് എന്തും ആകാം എന്ന വികലബോധമുള്ള മറ്റു മനുഷ്യര്‍ ചെയ്യുന്നതാണ്.  ആശയക്കുഴപ്പം ഇല്ലാതെയിരിക്കാന്‍ ഒരു ബാല ലൈംഗിക പീഡനത്തിന്റെ വിവിധ ഘട്ടങ്ങള്‍  പരിശോധിക്കാം:



എന്തുകൊണ്ട് ബാല ലൈംഗിക പീഡനം നടക്കുന്നു എന്നതിനെക്കുറിച്ചു മാത്രമല്ല, എന്തുകൊണ്ട് ചില രാജ്യങ്ങളില്‍ അത് സര്‍‌വസാധാരണവും മറ്റു ചിലയിടങ്ങളില്‍ വിരളവുമാകുന്നു എന്നതിനെക്കുറിച്ചും എന്തുകൊണ്ട് ചിലര്‍ കുറ്റവാളികളും ചിലര്‍ ഇരയും ആകാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു എന്നതിനെക്കുറിച്ചും ഒരു പ്രാഥമിക വിവരം തരാന്‍ മുകളിലത്തെ ചിത്രത്തിനു കഴിയും.


കുറ്റവാളി
തെരുവുകുട്ടികളില്‍ ഒരു അപരിചിതന്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാനുള്ള സാധ്യത വളരെയേറെയാണ്. മറ്റുകുട്ടികളില്‍  മഹാഭൂരിപക്ഷവും പീഡിപ്പിക്കപ്പെടുന്നത് (ഒരു ഇന്ത്യന്‍ പഠനം അനുസരിച്ച് 80%ഇല്‍ അധികം) കുട്ടിക്ക് പരിചയമുള്ള, പലപ്പോഴും ആശ്രിതത്വം ഉള്ള വ്യക്തികളാലാണ്. മാതാപിതാക്കളും മുതിര്‍ന്ന സഹോദരങ്ങളും അടക്കം ബന്ധുക്കളോ അദ്ധ്യാപകരോ അയല്‍ക്കാരോ ഒക്കെയാകാം ഇത്. നിര്‍ഭാഗ്യവശാല്‍ ബാലലൈംഗിക പീഡന കുറ്റവാളിയെ തിരിച്ചറിയാന്‍ ലക്ഷണങ്ങള്‍ ഒന്നുമില്ല. അയാള്‍ മിക്കപ്പോഴും മറ്റുരീതിയില്‍ നോര്‍മല്‍ ആയിരിക്കും. ധനികന്‍ എന്നോ എന്നോ ദരിദ്രന്‍ എന്നോ സന്തുഷ്ടനെന്നോ സന്തപ്തനെന്നോ നിരക്ഷരന്‍ എന്നോ അഭ്യസ്തവിദ്യനെന്നോ  ഇത്തരം കുറ്റവാളികളെ പ്രൊഫൈല്‍ ചെയ്യാന്‍ കഴിയില്ല.


കുറ്റവാളി ആണോ പെണ്ണോ? മഹാഭൂരിപക്ഷം പീഡനങ്ങളിലും കുറ്റവാളി ആണാണ്. കുടുംബ സം‌രക്ഷണം ഉള്ള കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങളില്‍ പരമാവധി ഒരു പുരുഷന്റെ കൂട്ടുപ്രതി എന്നതിനപ്പുറം സ്ത്രീകുറ്റവാളികള്‍ ഉണ്ടാകുന്നത് തീരെ വിരളമാണ്. എന്നാല്‍ ഇന്ത്യയില്‍ വീട്ടുജോലി ചെയ്യുന്ന കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങളില്‍ ഉദാഹരണം ദില്ലിയിലെ ബാലന്റെ ലിംഗം പൊള്ളിച്ച സംഭവവും മുംബൈയിലെ പെണ്‍‌കുട്ടിയുടെ ജനനേന്ദ്രിയത്തില്‍  മുളകു കുത്തിക്കയറ്റിയ സംഭവവും- സ്ത്രീ കുറ്റവാളികള്‍ സര്‍‌വ സാധാരണയും.


ഇര
ഏതു കുട്ടിയും ലൈംഗിക പീഡനത്തിനു ഇരയായേക്കാം എന്നാല്‍ താഴെപ്പറയുന്ന കുട്ടികള്‍ അതിനു ഇരയാകാനുള്ള സാധ്യത കൂടുതലാകുന്നു:

1. ദരിദ്രരായ കുട്ടികള്‍ - ബാലവേശ്യാവൃത്തിയടക്കം ലൈംഗിക പീഡനത്തിനിരയാവാന്‍ ദരിദ്ര ബാലികാ ബാലന്മാര്‍ക്ക് സാധ്യത ഏറെയാണ്.

2. ലൈംഗികവിദ്യാഭ്യാസമോ ധാരണയോ ഇല്ലാത്ത കുട്ടി.

3. സുഹൃത്തുക്കള്‍ അധികമില്ലാത്തതോ അന്തര്‍മുഖയായതോ ആയ കുട്ടി.

4. വീട്ടുകാരുടെ സ്നേഹവും പരിരക്ഷയും ഇല്ലാത്ത കുട്ടി.

5. വീട്ടുകാരാല്‍ ഉപേക്ഷിക്കപ്പെട്ട- ഉദാഹരണം ജോലിക്കായി ഏജന്റിനു വില്‍ക്കപ്പെട്ട- കുട്ടി.

6. ദുര്‍ബ്ബലമായ കുടുംബത്തിലെ കുട്ടി - ഉദാഹരണം സാമ്പത്തിക പരാധീനത മൂലം മറ്റൊരു വീട്ടില്‍ ആശ്രിതരായ കുടുംബത്തിലെ കുട്ടി.

7. ആത്മവിശ്വാസമില്ലാത്തതോ മനോരോഗം ബാധിച്ചതോ ശാരീരിക പരാധീനതകള്‍ ഉള്ളതോ ആയ കുട്ടി.


ഇര ആണ്‍‌കുട്ടിയോ പെണ്‍‌കുട്ടിയോ?ഇന്ത്യയില്‍ നടന്ന പഠനങ്ങള്‍ പ്രകാരം ആണ്‍‌കുട്ടികളും പെണ്‍‌കുട്ടികളും ഒരേ തോതില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു. ആണ്‍-പെണ്‍ ഭേദമില്ല. 

16-feb-2014


[സമയം പോലെ തുടരാം.]

ബാല ലൈംഗിക പീഡനം - ഒഴിവാക്കല്‍, തിരിച്ചറിയല്‍, തടയല്‍

മുഖവുര
കുട്ടികളെ പിടിച്ചു കൊണ്ട് പോയി ബലാത്സംഗം ചെയ്യുന്ന അപരിചിതന്‍ എന്നാണ് പലര്‍ക്കും ബാലലൈംഗിക പീഡനക്കുറ്റം ചെയ്യുന്നയാളിനെക്കുറിച്ചുള്ള ചിത്രം. ഇങ്ങനെയും കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ട്, എന്നാല്‍ യു.കെ. ഹോം ഡിപ്പാര്‍ട്ട്മെന്റ് പ്രസിദ്ധീകരണ പ്രകാരം 80% കുട്ടികളും പീഡിപ്പിക്കപ്പെടുന്നത് കുട്ടി അറിയുന്ന, വിശ്വസിക്കുന്ന, സ്നേഹിക്കുന്ന ആളുകള്‍ മൂലമാണ്.  അടുത്ത ബന്ധുവാകാം, അയല്‍ക്കാരന്‍ ആകാം, സ്വന്തം പിതാവുതന്നെയാകാം,  അദ്ധ്യാപകന്‍ ആകാം, കുടുംബ സുഹൃത്ത് ആകാം, മറ്റാരുമാകാം. ഇത്തരം പീഡനങ്ങളാണ് മഹാഭൂരിപക്ഷവും എന്നതിനാല്‍ ഇത് എങ്ങനെ കണ്ടെത്തുകയും ഒഴിവാക്കുകയും ചെയ്യാം എന്നതാണ് ഈ നോട്ടിന്റെ വിഷയം.

മുതിര്‍ന്നവരെപ്പോലെ കുട്ടിയും സമൂഹത്തിലെ അംഗമാണ്. കുട്ടിക്ക് ബന്ധങ്ങള്‍ വേണം, സൗഹൃദങ്ങള്‍ വേണം, സ്കൂളും അയല്‍വക്കവുമൊക്കെ വേണം. ലൈംഗികമായി പീഡിപ്പിക്കപ്പെടാനുള്ള സാധ്യത മൂലം കുട്ടിയെ സമൂഹത്തില്‍ നിന്ന് അകറ്റാനാവില്ല. അതുപോലെ തന്നെ കുട്ടിയുമായി ഇടപഴകുന്നവരില്‍ മഹാഭൂരിപക്ഷവും ലൈംഗിക പീഡനത്തിനു മുതിരുന്നവരുമല്ല. എന്നിരിക്കെ തന്നെ കുട്ടി ലൈംഗിക പീഡനത്തിനു ഇരയായാല്‍ അതിന്റെ ഗുരുതരമായ പ്രത്യാഘാതം  മനസ്സിലാക്കി കഴിവതും അത്തരം ഒരു സംഭവത്തിനുള്ള സാധ്യത തടയേണ്ടതുമുണ്ട്.

അപകട സാധ്യത
ആദ്യമായി നമുക്ക് ചില വസ്തുകതള്‍ മനസ്സിലാക്കാം. ദേശീയ വനിതാ-ശിശു ക്ഷേമ വകുപ്പ് 2007 ഇല്‍ പുറത്തിറക്കിയ പഠനപ്രകാരം:
1. ഇന്ത്യയില്‍ 53.22 % കുട്ടികളും കുറഞ്ഞത് ഒരിക്കലെങ്കിലും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്.
2. ഇവരില്‍ പെണ്‍‌കുട്ടികളും ആണ്‍കുട്ടികളും ഉണ്ട്.
3. ഇവരില്‍ 21.9 % അതീവ ഗുരുതരമായ  ലൈംഗിക പീഡനത്തിനു ഇരയായവര്‍ ആണ്.

അതായത് ഇന്ത്യയില്‍ രണ്ടിലൊരു കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു. അഞ്ചില്‍ ഒരു കുട്ടിക്കുമേല്‍ ഗുരുതരമായ ലൈംഗിക കുറ്റം ചെയ്യുന്നു.  ഇവരില്‍ ധരികരും  ദരിദ്രരും സനാഥരും അനാഥരും ഉണ്ട്. വിദ്യാസമ്പന്നരുടെ കുട്ടിയും നിരക്ഷരരുടെ കുട്ടിയുമുണ്ട്. സ്വതേയുള്ള അപകട സാധ്യത - ഇന്‍‌ഹെറന്റ് റിസ്ക് - ലൈംഗിക പീഡനത്തില്‍ ഇന്ത്യയില്‍ വളരെ അധികമാണ്. വസ്തുത നിഷേധിച്ച് നമ്മുടെ കുട്ടികള്‍ സുരക്ഷിതരെന്ന് നടിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും.

ഗ്രൂമിങ്ങ് 
കുട്ടി ലൈംഗികമായി പീഡിപ്പിക്കുന്നത് തടയാനുള്ള പോം വഴി നോക്കുകയാണ്, അതായത് കണ്‍‌ട്രോള്‍ റിസ്ക് കുറയ്ക്കുകയാണ് നമുക്കു ചെയ്യാനാവുന്നത്.  80% കുറ്റവാളികള്‍ കുട്ടിയോട് അടുപ്പമുള്ളവരില്‍ പെടുന്നെന്ന് ശ്രദ്ധിച്ചല്ലോ, അവര്‍ എങ്ങനെ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന് ശ്രദ്ധിക്കാം. അപരിചിതര്‍ ചെയ്യുമ്പോലെ ഇവര്‍ കുട്ടിയെ പെട്ടെന്ന് ലൈംഗികമായി ആക്രമിക്കാറില്ല. ഏതാണ്ട് എല്ലായ്പ്പോഴും കുട്ടിക്കുമേല്‍ ലൈംഗിക കുറ്റം നിര്‍‌വഹിക്കുന്നതിനു കുട്ടിയെ "തയ്യാറെടുപ്പിക്കുക" ആണ് ചെയ്യാറ്. ഇതിനെ ക്രിമിനോളജിസ്റ്റുകള്‍ ഗ്രൂമിങ്ങ് എന്നു വിളിക്കുന്നു. ഘട്ടം ഘട്ടമായി സമയമെടുത്തോ വളരെ വേഗമോ കുറ്റവാളി ഗ്രൂമിങ്ങ് ചെയ്തേക്കാം എങ്കിലും അതിന് ഒരു പൊതു സ്വഭാവമുണ്ട്. ഗ്രൂമിങ്ങിന്റെ വിധിധ ഘട്ടങ്ങള്‍:

1. ബന്ധം സ്ഥാപിക്കല്‍ - കുട്ടിയുടെ പിതാവോ മുതിര്‍ന്ന സഹോദരനോ അല്ലാത്ത കുറ്റവാളി ആദ്യമായി കുട്ടിയുമായും കുടുംബവുമായും ഒരടുത്ത ബന്ധം സ്ഥാപിക്കും. കുറ്റവാളി കുട്ടിക്കും കുടുംബത്തിനും മുന്നില്‍ വലിയൊരു വ്യക്തിത്വമാകും. നല്ല അങ്കിള്‍, കുട്ടികളെ ജീവനാണ്, ഉദാര മനസ്കനാണ്, സമൂഹത്തിലെ വിശ്വസ്ഥനാണ്, അതിലുപരി കുട്ടിയുടെ നല്ലത് ആഗ്രഹിക്കുന്നയാളാണ്. വിശ്വാസം പിടിച്ചു പറ്റുക ഒന്നാം പടി. പല കുറ്റവാളികളും ഇത് കുട്ടിയുടെ മുന്നില്‍ ആകര്‍ഷകമായ വ്യക്തിത്വമായി വികസിപ്പിക്കും (എല്ലായ്പ്പോഴും കൂടെ കളിക്കാന്‍ വരും, എന്നെ ഒരു മുതിര്‍ന്ന ആളിനെപ്പോലെ കാണും ).

2. ആവശ്യം നിറവേറ്റല്‍- കുട്ടിയുടെ ജീവിതത്തിലെ എന്തെങ്കിലും ആവശ്യം നിറവേറ്റി കുട്ടികളെ കുറ്റവാളി ആശ്രിതരാക്കുന്നു. ഇത് കുട്ടിക്കു കിട്ടാത്ത ശ്രദ്ധയോ സ്നേഹമോ സാന്ത്വനമോ  മുതല്‍ വിനോദയാത്രയോ സമ്മാനങ്ങളോ ഉടുപ്പുകളോ വരെ ആകാം. അച്ഛന്റെ ശ്രദ്ധയില്ലാതെ വളര്‍ന്ന ഒരു കുട്ടിയാണെങ്കില്‍ പിതാവിനെപ്പോലെ വീട്ടുകാര്യം ശ്രദ്ധിക്കുന്നതാകാം.

4 .എതിര്‍പ്പില്ലാതെയാക്കല്‍ - ലൈംഗികമായി കുട്ടിയെ സമീപിക്കുന്നതിനുള്ള  കുട്ടിക്കുള്ള സ്വാഭാവികമായ എതിര്‍പ്പ് ഇല്ലാതെയാക്കാന്‍ സ്വകാര്യഭാഗങ്ങളിലും മറ്റും സ്പര്‍ശിക്കുന്ന രീതിയിലുള്ള കളികളോ ലാളനമോ നടത്തല്‍, പോണ്‍ കാണിക്കല്‍ തുടങ്ങിയവ കുറ്റവാളി ചെയ്യുന്നു.

5.കുറ്റം ചെയ്യല്‍- ലൈംഗിക കുറ്റങ്ങള്‍ കുട്ടിയുടെ മേല്‍ ചെയ്യുന്നു. അപ്പോഴേക്ക് കുട്ടി കുറ്റവാളിയുടെ ആശ്രിതയും പ്രതിരോധങ്ങള്‍ ഇല്ലാത്തയാളും ആയിക്കഴിഞ്ഞു. കുട്ടിക്കു മേല്‍ ഉള്ള ലൈംഗികവൃത്തി ഒരു തെറ്റ് എന്നതിലുപരി കുറ്റവാളിക്ക് ചെയ്യാന്‍ അവകാശമുള്ളതോ താന്‍ സഹിക്കേണ്ടതോ ആണെന്ന് ചെറിയ തോതില്‍ എങ്കിലും കുട്ടിക്ക് തോന്നിത്തുടങ്ങും.

6. ഉത്തരവാദിത്തം കൈമാറല്‍ - കുറ്റവാളി ലൈംഗിക കുറ്റം ചെയ്തത് കുട്ടിയുടെ കുഴപ്പമാണെന്നോ, അതീവ രഹസ്യമായിരുന്നില്ലെങ്കില്‍ കുട്ടിക്ക്  അത് ദോഷമാകുമെന്നോ വരുത്തി തീര്‍ത്തേക്കാം കുറ്റവാളി. അല്ലെങ്കില്‍ വിവരം പുറത്ത് അറിഞ്ഞാല്‍ താന്‍ കുട്ടിയെ ദ്രോഹിക്കുമെന്ന ഭീഷണിയാകാം. നഗ്ന ചിത്രങ്ങള്‍ വീട്ടുകാരെ കാണിക്കുമെന്നാകാം. എന്തെങ്കിലും അടവെടുത്ത് കുട്ടി ഇക്കാര്യം പുറത്തുപറഞ്ഞ് തന്നെ അപകടപ്പെടുത്താതിരിക്കാന്‍ കുറ്റവാളി ശ്രമിക്കും. അതേ കാരണം ഉപയോഗിച്ചു തന്നെ തുടര്‍ന്നും കുട്ടിയെ ലൈംഗികമായി ആക്രമിക്കും.

കുറ്റവാളിയെ തിരിച്ചറിയല്‍ 
ഗ്രൂമിങ്ങിന്റെ ഏതെങ്കിലും ലക്ഷണം കണ്ടാല്‍ തിരിച്ചറിയുക എന്നതാണ് ഏതു ഘട്ടത്തില്‍ ആയാലും കുട്ടിയെ രക്ഷിക്കാനുള്ള വഴി. കുട്ടിയുടെ മേല്‍ ശരിയായ സം‌രക്ഷണാബോധമുള്ള ആരും കുട്ടിയോട് ഇടപഴകുന്നവരില്‍ താഴെപ്പറയുന്നവ  ഉണ്ടോ എന്ന് ശ്രദ്ധിക്കുക. ഒന്നിലേറെ കാര്യങ്ങള്‍ ഒരേ സമയം കണ്ടെത്തുന്നത് സംശയത്തിന്റെ അളവ് കൂട്ടേണ്ടതാണ്. കുട്ടിയോട് പ്രായത്തില്‍ മൂത്ത ആരെങ്കിലും ഇടപെടുമ്പോള്‍:

1. കുട്ടി ഇഷ്ടപ്പെടുന്നതിലും കൂടിയ അളവില്‍ ലാളന,  കുട്ടിക്ക് താല്പര്യം ഇല്ലാഞ്ഞിട്ടുമുള്ള മല്പ്പിടിത്തം പോലെയോ കളി പോലെയോ ഉള്ള ശാരീരിക സ്പര്‍ശനം. എടുത്തു മടിയിലിരുത്തി ലാളിക്കല്‍, കുട്ടി കുതറിപ്പോകാന്‍ ശ്രമിച്ചാലും വിടാതിരിക്കല്‍.

2. കുട്ടിയുമൊത്ത് മറ്റാരും കാണാത്ത ഇടങ്ങളില്‍ പോകാനുള്ള താല്പര്യം.

3. മുതിര്‍ന്നവരോടൊത്ത് സമയം ചിലവിടാതെ മുഴുവന്‍ സമയവും കുട്ടിയോടൊത്തും കുട്ടിക്ക് ആവശ്യമുള്ളതിലധികവും സമയം ചിലവിടല്‍.

4. കുട്ടിയുമായി രഹസ്യങ്ങള്‍ സൂക്ഷിക്കല്‍, കുട്ടിയെ പരാമര്‍ശിക്കുമ്പോള്‍ അഡല്‍റ്റ് സംബോധനകള്‍ "കാമുകി, ഭാര്യ, ഗേള്‍ഫ്രണ്ട് ..." ഉപയോഗിക്കുക.

5. കുട്ടി അര്‍ഹിക്കുന്നതിലും കൂടുതല്‍ സമ്മാനങ്ങള്‍, പ്രത്യേകിച്ച് വിലയുള്ളത്  സ്ഥിരമായി വാങ്ങിക്കൊടുക്കല്‍.

6. ഒരു കുട്ടി മറ്റു കുട്ടികളെക്കാള്‍ സ്പെഷ്യല്‍ ഫ്രണ്ട് ആണെന്നോ സ്പെഷ്യല്‍ വ്യക്തിത്വമുള്ളയാളാണെന്നോ വരുത്തിത്തീര്‍ക്കല്‍.

 ഇരയെ തിരിച്ചറിയല്‍
ലൈംഗിക പീഡനത്തിനു ഇരയാകുന്ന കുട്ടികളിള്‍ പലപ്പോഴും സ്വഭാവമാറ്റങ്ങള്‍ ഉണ്ടായേക്കാം. താഴെ പറയുന്നവ സര്‍‌വ സാധാരണമായ ലക്ഷണങ്ങളാണ്:
1. പെട്ടെന്ന് സ്വഭാവമാറ്റവും അരക്ഷിതത്വ ബോധവും.
2. പേടി സ്വപ്നങ്ങളില്‍ ഗണ്യമായ വര്‍ധന, ഉറക്കമില്ലായ്മ.
3. പെട്ടെന്ന് ഉള്ള അന്തര്‍മുഖതയും ഡിപ്രഷനും
4. ചില ആളുകളോട് അകാരണമായ പേടി, ചിലരുമായുള്ള ബന്ധത്തെപ്പറ്റി സംസാരിക്കാന്‍ വിസമ്മതം
5. കുട്ടിയുടെ പ്രായത്തിനു ചേരാത്ത ലൈംഗിക പദ പ്രയോഗം, മുതിര്‍ന്നവരെപ്പോലെ ലൈംഗികതയുടെ ചിത്രം വരയ്ക്കല്‍.
6. ആരു കൊടുത്തു എന്ന് കുട്ടി പറയാന്‍ വിസമ്മതിക്കുന്ന പണം, സമ്മാനങ്ങള്‍ എന്നിവ.
7.കുട്ടി എവിടെയായിരുന്നു എന്നു ചോദിച്ചാല്‍ ഭയവും വിവരിക്കാന്‍ വിസമ്മതവും
8. കിടക്കയില്‍ മുള്ളുന്ന ശീലമില്ലാത്ത കുട്ടി പെട്ടെന്ന് അതു തുടങ്ങുക
9. ലൈംഗികാവയവങ്ങള്‍ക്ക് പെട്ടെന്ന് പുതിയ പേരുകള്‍ കുട്ടി ഉപയോഗിച്ചു തുടങ്ങുക
10. കുട്ടി മുതിര്‍ന്നവരുടെ ലൈംഗിക വേഴ്ചാ ചലനങ്ങള്‍ പാവകള്‍ക്കോ കളിപ്പാട്ടങ്ങള്‍ക്കോ മേലേ നടത്തുക.

ഇത്തരം ലക്ഷണങ്ങള്‍ കാണിച്ചാല്‍ കുട്ടിയെ ആരോ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടോ എന്ന് സസൂക്ഷ്മം പരിശോധിക്കുകയും കുട്ടിയോട് കാര്യങ്ങള്‍ സംസാരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

 ഗൃഹാന്തരീക്ഷം
പൊതുവില്‍ കുട്ടികളോട് എപ്പോഴും സംസാരിക്കുക. അവര്‍ക്ക് എന്തും പറയാന്‍ ശരിയും തെറ്റും ന്യായവും അന്യായവും കുറ്റാരോപണവും കുറ്റസമ്മതവും  ഒക്കെ നിര്‍ഭയം പറയാന്‍ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുക. താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു എന്ന് വ്യക്തമായോ സൂചനകളിലൂടെയോ കുട്ടി പറഞ്ഞാല്‍ അത് വിശ്വസിക്കുക. കുട്ടിക്ക് ഇഷ്ടമല്ലാത്ത എന്തു കാര്യവും അത് എന്തെങ്കിലും ചെയ്യാന്‍ നിര്‍ബന്ധിക്കുകയോ കേള്‍പ്പിക്കുകയോ കാണിക്കുകയോ എന്തുമാകട്ടെ, ശക്തമായി എതിര്‍ക്കാനും രക്ഷയ്ക്കായി ആളെ വിളിക്കാനും  അവകാശമുണ്ടെന്ന് ബോധ്യപ്പെടുത്തുക. ആരു ചെയ്താലും, എത്ര വേണ്ടപ്പെട്ടവര്‍ ചെയ്താലും അതിനു അവകാശമുണ്ടെന്ന് മനസ്സിലാക്കിക്കൊടുക്കുക. അനാവശ്യമായി ആളുകള്‍ കുട്ടിയുടെ ജീവിതത്തില്‍ ഇടം നേടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.

കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ട് എന്ന്  മനസ്സിലായാല്‍ പോലീസില്‍ അറിയിക്കുക . ബാല ലൈംഗിക പീഡനം കൊടിയ കുറ്റമാണ്. കുറ്റവാളിക്ക് കുടുംബവുമായുള്ള ബന്ധം, കുട്ടിയുടെ ഭാവി, റിപ്പോര്‍ട്ട് ചെയ്താല്‍ കുട്ടി വീണ്ടും പീഡിപ്പിക്കപ്പെടുമോ എന്ന ഭയം ഒക്കെ അതില്‍ നിന്ന് നിരുത്സാഹപ്പെടുത്തിയാല്‍ നിങ്ങളുടെ കുട്ടിയടക്കം കൂടുതല്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടും. 



[ബാല ലൈംഗിക പീഡനം എന്ന പരമ്പരയിലെ രണ്ടാമത്തെ നോട്ട് ആണിത്.എന്താണ് ബാല ലൈംഗിക പീഡനം,  കുറ്റവാളി കുറ്റം ചെയ്യുന്നതിന്റെ ഘട്ടങ്ങള്‍ ആരാണ് കുറ്റവാളി ആരാണ് ഇരയാകാന്‍ സാധ്യത കൂടിയ കുട്ടി എന്നീ കാര്യങ്ങള്‍ ആദ്യത്തെ നോട്ടില്‍ ഉണ്ട്.]
07-oct-2014



ആര്‍ത്തവവും വ്രതശുദ്ധിയും

ഒട്ടുമിക്ക ആചാരങ്ങളും പണ്ടുകാലത്ത് ഉണ്ടായവയാണ്. അന്ന് അറിവ് ഏറെ പരിമിതമായിരുന്നതിനാല്‍ കാര്യ-കാരണ-ഫല ബന്ധം  ഒട്ടേറെ കാര്യങ്ങളില്‍ ആര്‍ക്കും നിശ്ചയമില്ലായിരുന്നു. ആചാരങ്ങള്‍ ഉരുത്തിരിയുന്നതിനെക്കുറിച്ച് ബി.എഫ്. സ്കിന്നര്‍ ഒരു പരീക്ഷണം നടത്തി. അദ്ദേഹം കുറേ പ്രാവുകളെ കൂട്ടിലിട്ടു പ്രത്യേകിച്ച് പ്രാവുകളുടെ ഒരു പെരുമാറ്റത്തിലും ബന്ധിതമല്ലാതെ തീറ്റ നല്‍കാന്‍ തുടങ്ങി. കുറേക്കാലം ഇങ്ങനെയായപ്പോള്‍ തങ്ങള്‍ എന്തു ചെയ്താലാണ് തീറ്റ ലഭിക്കുക (ഒന്നും ചെയ്തിട്ടല്ല തീറ്റ ലഭിക്കുന്നത് എന്ന സത്യം മനസ്സിലാവാതെ) എന്നതിനു പ്രാവുകള്‍ അവരുടേതായ ആചാരങ്ങള്‍ തുടങ്ങി. ചില പ്രാവുകള്‍ വിശക്കുമ്പോള്‍ വട്ടത്തില്‍ ഓടുന്ന ആചാരം തുടങ്ങി, അവ അങ്ങനെ ഓടുമ്പോള്‍ തീറ്റ ലഭിച്ചാല്‍ അത് ഓട്ടാചാരത്തിന്റെ ഫലസിദ്ധി ആണെന്നു കരുതി. വേറേ ചില പ്രാവുകള്‍ തല പെന്‍ഡുലം പോലെ ആട്ടാന്‍ തുടങ്ങി, അതില്‍ തന്നെ തല വലത്തോട്ട് മെല്ലെയും ഇടത്തോട്ട് വേഗത്തിലും ആട്ടിയാല്‍ ഫലം മെച്ചമാകും എന്ന് അവ വിശ്വസിച്ചു. 
ഗ്രീക്ക് പ്രോമിത്യ ചടങ്ങ്. ഇങ്ങനെ ചെയ്താല്‍ സന്തോഷവും സമാധാനവും ഉണ്ടാകുമെന്നാണ് ആചാരംഗ്രീക്ക് പ്രോമിത്യ ചടങ്ങ്. ഇങ്ങനെ ചെയ്താല്‍ സന്തോഷവും സമാധാനവും ഉണ്ടാകുമെന്നാണ് ആചാരം

ഇന്ന് ഒട്ടേറെ കാര്യങ്ങള്‍ മനുഷ്യനറിയാം, എങ്കിലും ആചാരങ്ങള്‍ തലമുറ കൈമാറിവരുന്നു. അജ്ഞതയുടെ കാലത്ത് സ്ത്രീയുടെ യോനിയില്‍ നിന്നും  ക്രമമായ കാലയളവില്‍ ചോര വരുന്നത് എന്തെന്ന് ആര്‍ക്കും മനസ്സിലായില്ല. ചോര ആഭിചാരശക്തിയായിരുന്ന ആഫ്രിക്ക പോലെ ഇടങ്ങളില്‍ ഇതൊരു വന്‍ ശക്തി സ്ത്രീക്ക് കൈവരുന്നതാണെന്നു കരുതി. പ്ലിനി ദ എല്‍ഡര്‍ ആര്‍ത്തവമുള്ള സ്ത്രീ നഗ്നയായി ഇറങ്ങി നിന്നാല്‍ കൊടുങ്കാറ്റുകളും ഇടിമിന്നലും ഒഴിഞ്ഞു പോകുമെന്നും അവള്‍ നടന്നാല്‍ കൃഷിയിടങ്ങളിലെ കീടങ്ങള്‍ ചത്തുവീഴുമെന്നും നിരീക്ഷിച്ചു. ഹവ്വയെ ദൈവം ശപിച്ചതാണെന്നും ദ്രൗപദിയുടെ വസ്ത്രാക്ഷേപത്തില്‍ വീണ ചോരയാണെന്നും  ഒക്കെ കരുതിയവര്‍ അതിനെ അഴുക്കായും അശുദ്ധിയായും കരുതി ആര്‍ത്തവമുള്ള സ്ത്രീയെ അകറ്റി നിര്‍ത്തുന്ന ആചാരത്തിലെത്തി.

എന്താണ് ആര്‍ത്തവം?
സ്കിന്നറുടെ പ്രാവുകളല്ല നമ്മളിന്ന്, ശാസ്ത്രം ഏറെ പുരോഗമിച്ചിരിക്കുന്നു. ശരിക്കും എന്താണ് ആര്‍ത്തവം?ഗര്‍ഭപാത്രമുള്ള ജീവികളില്‍ അതിന്റെ ഉള്‍‌വശത്ത് ഒരു പാടയുണ്ട്. ഗര്‍ഭം ധരിക്കുകയും വളര്‍ത്തുകയും പ്രസവിക്കുകയും ചെയ്യുന്നതില്‍ ഇതിനു സങ്കീര്‍ണ്ണമായ പങ്കുണ്ട്. എന്നാല്‍ ഈ പാളിക്ക് ഒരു ആയുര്‍‌ദൈര്‍ഘ്യവും ഉണ്ട്. ആ ഘട്ടം കഴിഞ്ഞാല്‍ ഇത് പൊളിച്ചുകളയണം. ഒട്ടുമിക്ക സസ്തനികളിലും ഇത് തിരികെ ശരീരം വലിച്ചെടുത്ത് ഉപയോഗിക്കും. എന്നാല്‍ മനുഷ്യന്‍, ആള്‍ക്കുരങ്ങ് തുടങ്ങിയ ചില ജീവികളില്‍ ഗര്‍ഭപാത്രം ശരീരത്തെ അപേക്ഷിച്ച് വളരെ വലുതാണ്, വലിയ ഭ്രൂണത്തെ വളര്‍ത്തി  മികച്ച സുരക്ഷ കൊടുക്കാനുള്ള ശേഷി പരിണമിച്ചതിനാലാണിത്. ഇത്രയും വലിയ ഗര്‍ഭപാത്രത്തിനുള്ളില്‍ ഒട്ടേറെ പാടയുണ്ട്, ഇത് ഒട്ടേറെ ക്ലേശിച്ച്, സമയമെടുത്താണ് ശരീരം നിര്‍മ്മിക്കുന്നത് എന്നതിനാല്‍ ഇതിനെ ഒറ്റയടിക്ക് മുഴുവനായി തിരികെ ആഗിരണം ചെയ്യേണ്ട ആവശ്യമില്ല. അതിനാല്‍ ശരീരം ആവശ്യമുള്ളത്ര ഭാഗം  റീസൈക്ലിങ്ങിനായി ഉപയോഗിക്കുകയും ബാക്കി പുറന്തള്ളുകയും ചെയ്യുന്നു. ഇത് രക്തവും ഗര്‍ഭപാത്രചര്‍മ്മ കോശങ്ങളുമായി യോനിയിലൂടെ പുറത്തു പോകും.

മനുഷ്യരിലെ ആര്‍ത്തവചക്രംമനുഷ്യരിലെ ആര്‍ത്തവചക്രം

ആര്‍ത്തവം എന്ന അതിശയം
മനുഷ്യന്റെ പ്രജനനക്രിയയുടെ അത്ഭുതാവഹമായ ഒരു ഭാഗമാണ് ആര്‍ത്തവചക്രം. നിങ്ങളുടെ രാജ്യം ഒരു റോക്കറ്റ് പ്രോജക്റ്റില്‍ ആണെന്നു കരുതൂ. പ്രോജക്റ്റ് തീര്‍ന്നാല്‍ ഉടന്‍ അതിന്റെ തെളിവുകള്‍ ഒക്കെ നശിപ്പിക്കണം, ഇല്ലെങ്കില്‍ ചാരന്മാര്‍ ടെക്നോളജി  അടിച്ചു മാറ്റും. നിങ്ങള്‍ റോക്കറ്റ്  ഭാഗങ്ങള്‍ നിര്‍മ്മിക്കുന്നു, ലോഞ്ച് പാഡ് നിര്‍മ്മിക്കുന്നു, ഇന്ധനം നിര്‍മ്മിക്കുന്നു,  അതിസങ്കീര്‍ണ്ണമായ ഘട്ടങ്ങള്‍ ഓരോന്നും പുഷ്പം പോലെ  ഫിനിഷ് ചെയ്യുന്നു, കെട്ടിപ്പിടിക്കുന്നു, പരസ്പരം അഭിനന്ദിക്കുന്നു. റോക്കറ്റ് ലോഞ്ച് പാഡില്‍ ഇറങ്ങാന്‍ റെഡി.  അതിന്റെ ഒരു മോഡ്യൂള്‍, ഒരേയൊരെണ്ണം നിങ്ങള്‍ക്കില്ല, അത് ഫ്രാന്‍സിലെ ഏറോസ്പേസ് വാലിയില്‍ നിന്നും ഇറക്കുമതി ഓര്‍ഡര്‍ ചെയ്തിരിക്കുകയായിരുന്നു. ഫ്രെഞ്ച് മക്കള്‍ ചതിച്ചു ആ മൊഡ്യൂള്‍ എത്തിയില്ല. 

 മിഷന്‍ ക്യാന്‍സല്‍ഡ്. അതിനെ ചാരന്മാര്‍ കണ്ടെത്താതിരിക്കാന്‍ സകലതും നശിപ്പിച്ചുകളഞ്ഞു. കുറേ റീസൈക്കീള്‍ ചെയ്തു, ബാക്കി സ്ക്രാപ്പ് ചെയ്തു. അതോടെ അടുത്ത റോക്കറ്റ് വിക്ഷേപണ പ്രോജക്റ്റ്  തയ്യാറെടുപ്പു തുടങ്ങി. ഇത്രയും കൗതുകകരമായ , പരിണാമപ്രാധാന്യമുള്ള, നമ്മളെയൊക്കെ ഉണ്ടാക്കുക  എന്ന  പ്രോജക്റ്റ് ആണ് ആര്‍ത്തവചക്രം. ഇതില്‍ അശുദ്ധിയുണ്ടെന്ന് കണ്ടെത്തിയത് സ്കിന്നറുടെ പ്രാവുകള്‍ കൂട്ടില്‍ ഓട്ടോമാറ്റിക്ക് ഫീഡര്‍ ഉണ്ടെന്നു മനസ്സിലാവാതെ തല വലത്തോട്ടും ഇടത്തോട്ടും രണ്ടു വേഗത്തില്‍ ആട്ടിയാലാണു തീറ്റ വരുന്നത് എന്നു കണ്ടെത്തിയതിനു തുല്യമാണ്.
 ബൈഖനോര്‍ കോസ്മോഡ്രോംബൈഖനോര്‍ കോസ്മോഡ്രോം

പുരുഷന്റെ ആര്‍ത്തവം
സ്ത്രീയ്ക്ക് ആര്‍ത്തവചക്രത്തിന്റെ അവസാനത്തെ കുറച്ചു ദിവസത്തില്‍ മാത്രമാണ് ശരീരം കോശങ്ങള്‍ റീസൈക്ലിങ്ങിനായി തിരികെ ഒരു ഭാഗം സ്വീകരിക്കുകയും ശേഷിച്ചത് പുറന്തള്ളുകയും ചെയ്യുക. ബാക്കി ദിവസങ്ങളില്‍ എല്ലാം നിര്‍മ്മാണ പ്രക്രിയയാണ്.

ആരോഗ്യമുള്ള, വളര്‍ച്ചയെത്തിയ ശരാശരി പുരുഷന്റെ ശരീരം ഒരു സെക്കന്‍ഡില്‍ 1500ഓളം ബീജങ്ങള്‍നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ് നിരന്തരം. അണ്ഡവളര്‍ച്ചയും ഗര്‍ഭാശയകോശഭിത്തിചര്‍മ്മ നിര്‍മ്മാണവും പോലെ ഇവയ്ക്കും എക്സ്പയറി ഡേറ്റ് ഉണ്ട്. ഇങ്ങനെ നിര്‍മ്മിക്കുന്ന ബീജങ്ങള്‍ സംഭോഗത്തിലോ സ്വയം‌ഭോഗത്തിലോ സ്വപ്നസ്ഖലനത്തിലോ പുറത്തു പോകുകയോ ഇല്ലെങ്കില്‍ ശരീരം ആ ബീജങ്ങളെ റീസൈക്ലിങ്ങിനായി തിരികെ സ്വീകരിക്കുകയോ ചെയ്യും. ഇതു നിരന്തര പ്രക്രിയയാണ്. ഇതും പ്രാചീന മനുഷ്യനു മനസ്സിലായിരുന്നില്ല. സ്ഖലനം സംഭവിക്കുമ്പോള്‍ സുഖത്തിനൊപ്പം ഒരു ആലസ്യം കൂടി അനുഭവിക്കുന്നു അതിനാല്‍ അതെന്തോ ചൈതന്യനഷ്ടമാണെന്നും സ്ഖലിച്ചില്ലെങ്കില്‍ ചൈതന്യം എല്ലാം കൂടി അടിഞ്ഞു കൂടി ശരീരത്തില്‍ ഇരിക്കും എന്നും കരുതി. "വിസര്‍ജ്ജനം -അല്ലെങ്കില്‍ ശരീരത്തിലേക്ക് മടക്കി സ്വീകരണം" എന്ന സ്ത്രീയുടെ ആര്‍ത്തവം പോലെ "സ്ഖലനം- അല്ലെങ്കില്‍ ശരീരത്തിലേക്ക് തിരികെ സ്വീകരണം" എന്ന പുരുഷന്റെ ബീജചക്രവും ഫലത്തില്‍ ആര്‍ത്തവം  തന്നെ. വത്യാസം സ്ത്രീ മാസത്തില്‍ നാലഞ്ചു ദിവസം മാത്രം ആര്‍ത്തവമാകുമ്പോള്‍ പുരുഷന്‍ എല്ലായ്പ്പോഴും "ആര്‍ത്തവത്തില്‍" ആണ് എന്നത്. ബ്രഹ്മചര്യമുള്‍ക്കൊണ്ട വ്രതത്തിലാണെങ്കിലും അല്ലെങ്കിലും പുരുഷനെന്നും ആര്‍ത്തവത്തിലാണ് എന്നു ചുരുക്കം.

രണ്ടുകാലിലും മന്തുള്ളവന്‍ കുളത്തില്‍ ഇറങ്ങി നിന്നിട്ട് കാലില്‍ കുരുവുള്ളവനെ കളിയാക്കി ചിരിക്കും എന്ന് കേട്ടിട്ടില്ലേ, നിരന്തരം 'ആര്‍ത്തവമുള്ള' നമ്മള്‍ പുര്‍ഷന്മാര്‍ മാസത്തില്‍ നാലഞ്ചു ദിവസം ആര്‍ത്തവമുള്ള സ്ത്രീകള്‍ക്ക് അശുദ്ധികല്പ്പിക്കുന്നത് അതുപോലെയല്ലേ, നിങ്ങള്‍ തന്നെ പറഞ്ഞേ.

[ചിത്രങ്ങളെല്ലാം വിക്കിപ്പീഡിയയില്‍ നിന്ന്, ക്രിയേറ്റീവ് കോമണ്‍സ് അനുമതിപ്രകാരം]

23-Dec-2014
പ്ലാറ്റോയുടെ ക്രിറ്റോയിലെ സോക്രട്ടീസിന്റെ കോടതി വിസ്താരം അവസാന ഭാഗത്തിന്റെ ഒരു  സ്വതന്ത്ര വിവര്‍ത്തനം. വിവര്‍ത്തകനു ഭംഗിയുള്ള ഭാഷ വശമില്ല, ഒന്നു വിരട്ടിയാല്‍ മതി, തല്ലരുത്]


നിങ്ങളില്‍ പലരും ചോദിച്ചു- സോക്രട്ടീസ്, നിങ്ങള്‍ക്ക് ഏഥന്‍സില്‍ നിന്നു രക്ഷപ്പെട്ട് എവിടെയെങ്കിലും പോയി സമാധാനമായി ജീവിച്ചുകൂടായിരുന്നോ എന്ന്. പറഞ്ഞു മനസ്സിലാക്കാന്‍ ഏറ്റവും പ്രയാസമുള്ള കാര്യമാണത്. ഞാന്‍ അതു ചെയ്താല്‍ നീതിദേവതയെ ധിക്കരിക്കലാണ്, അതു ചെയ്തിട്ട് എവിടെ പോയാലും സമാധാനമുണ്ടാവില്ല എനിക്ക്. മറിച്ച് ഞാന്‍ ഇവിടെ നിന്ന് ഇവരും ഞാനും ചേര്‍ന്ന് ഞാന്‍ എന്ന വ്യക്തിയെയും മറ്റുള്ളവരെയും പരിശോധിക്കുന്ന ഈ അവസരം ലഭിക്കുക എന്നത് വലിയൊരു കാര്യമാണ്. 


അതേ സമയം എനിക്കു അന്യായമായ ഒരു ശിക്ഷ ലഭിക്കുന്നതിനും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ഒരു ധനികന്‍ ആയിരുന്നെങ്കില്‍ എനിക്കു അടയ്ക്കാന്‍ കഴിയുന്ന ഒരു തുക പിഴയൊടുക്കി  സ്വന്തന്ത്രനായി പോകാമായിരുന്നു, അതിനു കഴിവില്ല, ഒരു വെള്ളിനാണയം പിഴയായി വിധിക്കാന്‍ നിങ്ങള്‍ തയ്യാറെങ്കില്‍ അതെടുക്കാനുണ്ടാവും എന്റെ പക്കല്‍.


ഏഥന്‍സുകാരേ, പ്ലാറ്റോയും ക്രിറ്റോയും അപ്പോളോഡറസും ചേര്‍ന്ന് മുപ്പതു വെള്ളിക്കാശ് കൊണ്ടുവന്നിട്ടുണ്ട്, അവര്‍ ആള്‍ജാമ്യത്തിനും തയ്യാറാണ്. മുപ്പതു വെള്ളി പിഴയും മൂന്ന് ആള്‍ ജാമ്യവും ഏഥന്‍സുകാരേ, എന്റെ മേല്‍ ചുമത്തപ്പെട്ട കുറ്റത്തിനു ന്യായമായ ശിക്ഷയാണ്.


  [ന്യായാധിപര്‍ സോക്രട്ടീസിനു വധശിക്ഷ  നല്‍കുന്നു എന്നടങ്ങിയ വിധി പ്രസ്താവിക്കുന്നു. അതു കേട്ട ശേഷം അദ്ദേഹം തുടരുന്നു]


ഏഥന്‍സുകാരേ, കല്പാന്തകാലത്തോളം ലോകമൊട്ടുക്കുമുള്ളവരില്‍ ഏഥന്‍സ് നഗരത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ആഗ്രഹമുള്ളവര്‍ നിങ്ങളെ ആക്ഷേപിക്കും സോക്രട്ടീസ് എന്ന ജ്ഞാനിക്ക്  നിങ്ങള്‍ വധശിക്ഷ നല്‍കിയെന്ന്. നിങ്ങളോട് ആക്ഷേപവാക്കു പറയുന്നവരോട് നിങ്ങള്‍ സമ്മതിക്കും ഞാന്‍ ഒരു ജ്ഞാനിയായിരുന്നെന്ന്, ഞാന്‍ ജ്ഞാനിയല്ല എന്നതാണു സത്യമെങ്കിലും. എനിക്കു വധശിക്ഷ വിധിച്ചവരേ, കുറച്ചു ക്ഷമകാട്ടിയിരുന്നെങ്കില്‍ നിങ്ങള്‍ ആഗ്രഹിച്ച എന്റെ മരണം സ്വാഭാവികമായി സംഭവിച്ചേനെ; ഞാന്‍ വയോവൃദ്ധനായി മരണം അടുത്തിരിക്കുകയാണ്.


ഏഥന്‍സുകാരേ, നിങ്ങള്‍ കരുതുന്നു ഞാന്‍ സം‌വാദങ്ങള്‍ക്കു ഉത്സാഹിയായതുകൊണ്ടാണ് വധശിക്ഷ ലഭിച്ചതെന്ന്. അതിലൂടെ എന്തും നിങ്ങളെ പറഞ്ഞു വിശ്വസിപ്പിക്കുകയും എന്നിട്ട് ശിക്ഷയില്ലാതെ രക്ഷപ്പെടാം എന്നു കരുതിയെന്നും. സത്യം മറിച്ചാണ്- ഞാന്‍ സം‌വദിക്കുന്നതിനല്ല ശിക്ഷിക്കപ്പെട്ടത്, എത്രയോ പേര്‍ സം‌വാദങ്ങളില്‍ ഏര്‍പ്പെടുന്നു. ഞാന്‍ ശരിയെന്നു വിശ്വസിക്കുന്ന കാര്യങ്ങള്‍- അവ എത്ര അപ്രിയവും അസുഖകരവുമാണെങ്കിലും- സധൈര്യം നിര്‍ലജ്ജം വിളിച്ചു പറഞ്ഞു നടക്കുന്നതിനാണു വധിക്കപ്പെടുന്നത്.  


പ്രിയകരമോ, അംഗീകൃതമോ, കേട്ടുശീലമുള്ളതോ ആയ കാര്യങ്ങള്‍ മാത്രം പറഞ്ഞ് എന്റെ സുരക്ഷ ഉറപ്പാക്കണം എന്ന് ഞാന്‍ ചിന്തിച്ചിട്ടില്ല, അങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ ആഗ്രഹിക്കുന്നുമില്ല.നിര്‍ഭയം സംസാരിക്കാനാവാത്ത മനുഷ്യന്‍ സ്വതന്ത്രനല്ല, സ്വാതന്ത്ര്യമില്ലാതെ ഒരു ജീവിതം ഞാന്‍ ആഗ്രഹിക്കുന്നുമില്ല. യുദ്ധമാകട്ടെ, കോടതി വിസ്താരമാകട്ടെ എന്തു ചെയ്തും മരണമൊഴിവാക്കുക എന്നതല്ല  അടിസ്ഥാന ലക്ഷ്യം. യുദ്ധത്തില്‍  ശത്രുവിനു മുന്നില്‍ ആയുധം വച്ച് കീഴടങ്ങി സ്വാതന്ത്ര്യം അടിയറ വച്ച് ദയക്കു യാചിക്കുന്നവരുണ്ട്. അങ്ങനെ പലരീതിയിലും മരണം ഒഴിവാക്കാം.  മരണം ഒഴിവാക്കാനല്ല ദുഷിച്ച ജീവിതം ഒഴിവാക്കാനാണ് പ്രയാസം. അന്തസ്സില്ലാത്ത ജീവിതം മരണത്തിലും എത്രയോ ഭീതിദമാണ്.


വൃദ്ധനായ ഞാന്‍ സ്വതന്ത്രമല്ലാത്ത ജീവിതത്തിലും ഭേദപ്പെട്ട മരണം തിരഞ്ഞെടുക്കുന്നു. എന്നില്‍ കുറ്റം ആരോപിച്ച ചെറുപ്പക്കാരായ നിങ്ങള്‍ അന്തസ്സില്ലാത്ത ജീവിതം തെരഞ്ഞെടുക്കുന്നു. 


നിങ്ങള്‍ എനിക്കു വിധിച്ചത് വധശിക്ഷ. അതിലൂടെ നിങ്ങള്‍ക്കു സ്വയം വിധിച്ചതോ സത്യസന്ധതയില്ലാത്ത, ആത്മാര്‍ത്ഥതയില്ലാത്ത, അധാര്‍മ്മികമായ, അനീതിയുള്ള, കുറ്റബോധം നിറഞ്ഞ നീണ്ട ജീവിതവും. ഞാന്‍ എന്റെ വിധി സ്വീകരിക്കുന്നു, നിങ്ങള്‍ നിങ്ങളുടെ വിധി ഏറ്റെടുക്കുന്നു.  ഇങ്ങനെ തന്നെയായിരുന്നു ഇത് അവസാനിക്കേണ്ടിയിരുന്നതും.


അപ്രിയമായ  അഭിപ്രായം പ്രകടിപ്പിച്ച കുറ്റത്തിനു എനിക്കു വധശിക്ഷ വിധിച്ചവരേ,  ഇതാ എന്റെ മരണമൊഴി കേട്ടോളൂ:
"ഞാന്‍ പോയിക്കഴിയുമ്പോള്‍  നിങ്ങള്‍ക്ക് പ്രശ്നപരിഹാരം ആകും എന്നു കരുതുന്നോ? ഓര്‍ത്തോളൂ,   ഈ വിധിയും ഒരു അഭിപ്രായമാണ്. നാളെ നിങ്ങളുടേ മേല്‍ ഇതേ കുറ്റം ആരോപിക്കുന്നത്  ഇതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ ആയിരിക്കും. അവര്‍ നിങ്ങളെക്കാള്‍ ചെറുപ്പക്കാരും പ്രചണ്ഡരുമായിരിക്കും. ആളുകളെ  വധിച്ച് വിമര്‍ശനം ഇല്ലാതെയാക്കാം എന്നു കരുതുന്നവരേ, അത് നടപ്പില്ല എന്നു മാത്രമല്ല അന്തസ്സില്ലാത്ത ശ്രമവുമാണ്. മറ്റുള്ളവരുടെ  കാര്യത്തില്‍ ഇടപെടാതെ സ്വയം എങ്ങനെ അന്തസ്സായി ജീവിക്കാം എന്ന് കരുതാത്ത നിങ്ങളുടെ ഈ ദുഷിച്ച ജീവിതം എത്ര ദയനീയം."

നിങ്ങളുടെ ഭാവി  പ്രവചിച്ചു കഴിഞ്ഞു. ഞാന്‍ വിടവാങ്ങുന്നു. 
14-Jan-2015

Appended as comment: The last moments of Socrates:
"എത്ര മര്യാദ്യയുള്ള മനുഷ്യന്‍, ഇവിടെ വന്നതിനു ശേഷം പലതവണ അയാള്‍ വന്നു സംസാരിച്ചു, നല്ല മനുഷ്യന്‍, എനിക്കുവേണ്ടി എത്ര കണ്ണീര്‍‌വാര്‍ത്തു! ക്രിറ്റോ, അയാളുടെ ജോലി നടക്കട്ടെ, വിഷം തയ്യാറായെങ്കില്‍ കൊണ്ടു വരാന്‍ പറയൂ, ആയിട്ടില്ലെങ്കില്‍ അരച്ചു തയ്യാറാക്കാന്‍ പറയൂ."

"സോക്രട്ടീസ്, നേരം ഇനിയും വെളുത്തില്ല. മറ്റുപലരും നേരല്‍ പുലര്‍ന്ന് വളരെക്കഴിഞ്ഞാണ് വിഷം കുടിച്ചത്. നല്ല ഭഷണവും മദ്യം കഴിച്ച്, ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്തു കഴിഞ്ഞ ശേഷം മാത്രം. ധൃതി വയ്ക്കണ്ട, സമയമിനിയും ധാരാളമുണ്ട്."

"അവരെല്ലാം അതു ചെയ്തത്, അത് ആസ്വദിക്കുന്നതുകൊണ്ടാണ്. ഞാന്‍ കുറച്ചു നേരം കൂടുതല്‍ ഇരിക്കുകയോ കുടിക്കുകയോ ചെയ്യാന്‍ ആഗ്രഹിച്ചാല്‍ അത് മരണത്തെ അല്പ്പനേരം കൂടി ഒഴിവാക്കാന്‍ ശ്രമിക്കലാണ്. ഞാന്‍ മരണമൊഴിവാക്കാന്‍ ശ്രമിച്ചിട്ടില്ല, ശ്രമിക്കുന്നുമില്ല. ക്രിറ്റോ, തര്‍ക്കുത്തരം പറയാതെ അനുസരിക്കൂ."

ക്രിറ്റോ വാതില്‍ക്കലുള്ള ഒരു പയ്യനു നേരേ തലകുലുക്കി. കുറച്ചു കഴിഞ്ഞ് അവന്‍ വിഷപാത്രമേന്തിയ ഒരാളുമായി മടങ്ങിവന്നു. പാത്രത്തിലെ വിഷം പരിശോധിച്ച സോക്രട്ടീസ് അയാളോട് തിരക്കി. "സുഹൃത്തേ, ഇക്കാര്യത്തിലെ വിദഗ്ദ്ധന്‍ താങ്കളല്ലേ? ഞാന്‍ എന്തൊക്കെയാണു ചെയ്യേണ്ടത് എന്നു പറഞ്ഞു തരുമോ?

"ഒന്നും വേണ്ട, ഇതു കുടിക്കുക, കാലുകള്‍ മരവിക്കും വരെ നടക്കുക. കാലുമരയ്ക്കുമ്പോള്‍ കിടക്കുക, അത്ര തന്നെ."
സോക്രട്ടീസ് വിഷപാത്രം വാങ്ങി സോക്രട്ടീസ് ഉല്ലാസവാനായി അയാളോട് ചോദിച്ചു. "അല്ല സുഹൃത്തേ, ഒരു സംശയം. ഇതു ദൈവങ്ങള്‍ക്ക് നൈവേദ്യമായി കൊടുക്കുന്നത് നിയമപരമാണോ? 
......

കാലുകള്‍ മരവിച്ചു തുടങ്ങിയപ്പോള്‍ സോക്രട്ടീസ് കിടന്നു. വിഷം നല്‍കിയ ആള്‍ സോക്രട്ടീസിന്റെ പാദങ്ങളില്‍ ഞെക്കിയിട്ട് അറിയുന്നുണ്ടോ എന്നു ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോള്‍ തുടകളില്‍ അമര്‍ത്തി നോക്കി. അതും ഇല്ലെന്നു പറഞ്ഞു അദ്ദേഹം. പിന്നെ സോക്രട്ടീസ് സ്വയം അമര്‍ത്തി നോക്കി. വിഷം ഹൃദയം വരെ കയറുമ്പോള്‍ താന്‍ മരിച്ചോളും എന്ന് നിരീക്ഷിച്ചു. വയറിന്റെ ഭാഗം വരെ തണുത്തു മരച്ചപ്പോള്‍ സോക്രട്ടീസ് പെട്ടെന്നു പുതപ്പ് എടുത്തു മാറ്റി ക്രിറ്റോയുടെ നേര്‍ക്കു തിരിഞ്ഞു.

"ക്രിറ്റോ, നമ്മള്‍ക്ക് എസ്ക്യുലാപ്പിയസിനു ഒരു കോഴിയെ കൊടുക്കാനുണ്ട്. ആ കടം വീട്ടാന്‍ മറക്കരുത്."
"അതു ഞാന്‍ വീട്ടിക്കോളാം സോക്രട്ടീസ്, മറ്റെന്തെങ്കിലും പറയാനുണ്ടോ?"

ആ ചോദ്യത്തിനു മറുപടി ഇല്ലായിരുന്നു. ശേഷം സോക്രട്ടീസ് ഒന്നു പിടഞ്ഞു. വിഷം കൊണ്ടുവന്നയാള്‍ പുതപ്പുകൊണ്ട് അദ്ദേഹത്തെ പുതപ്പിച്ചു. ക്രിറ്റോ സോക്രട്ടീസിന്റെ നിശ്ചലമായ കണ്‍പോളകളും തുറന്ന വായും തിരുമ്മി അടച്ചു.

ഇതായിരുന്നു അവസാനം, ഞങ്ങളുടെ എക്കാലത്തെയും മികച്ച സുഹൃത്തിന്റെ, ഇക്കാലത്തെ ഏറ്റവും വലിയ മനുഷ്യന്റെ, ജ്ഞാനിയും നീതിമാനുമായിരുന്ന മഹാന്റെ

ജസ് നാച്ചുറേലി

ഗോവധ നിരോധനം ഭരണഘടനയില്‍ ഉണ്ട് എന്ന വാദം കുറേക്കാലമായി സോഷ്യല്‍ മീഡിയയില്‍ ഓടുന്നുണ്ട്. ഇന്നലെ ആരോ എനിക്കു കമന്റ് ആയും ഇട്ടിരിക്കുന്നത് കണ്ടു. നിര്‍ദ്ദേശികാ തത്വങ്ങള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഭരണകൂടത്തിനോടുള്ള നിര്‍ദ്ദേശങ്ങള്‍ മാത്രമാണെന്നും അതിനു നിയമസ്വഭാവം ഇല്ലെന്നും അറിഞ്ഞു തന്നെയാണ് മിക്കവരും ഈ പൊള്ളവാദം കൊണ്ടുനടക്കുന്നത് എന്നതിനാല്‍ അതില്‍ സമയം പാഴാക്കുന്നില്ല.  ഈ പോസ്റ്റിന്റെ വിഷയം മറ്റൊന്നാണ്.


നാളെ ഭരണഘടന തിരുത്തി എഴുതി അതില്‍ ഗോവധ നിരോധനമോ ജാതിസമ്പ്രദായമോ അടിമക്കച്ചവടമോ ഒക്കെ ഉള്‍പ്പെടുത്തിയാല്‍ എന്തു ചെയ്യും കോടതി?  ഭരണഘടന തിരുത്തി അതിന്റെ തന്നെ  ആത്മാവിനെ ഖണ്ഡിക്കാനാവുമോ?

അതിലും പ്രധാനം നമ്മുടെ ഭരണഘടന ഉണ്ടായ സമയത്തു തന്നെ  അതില്‍ അടിസ്ഥാനാവകാശങ്ങളിലും ചുമതലകളിലും ഗോവധ നിരോധനമോ ജാതിസമ്പ്രദായമോ അടിമക്കച്ചവടമോ   അനുവദനീയമാണ് എന്നുണ്ടായിരുന്നെങ്കിലോ?


ഇടയ്ക്കിടയ്ക്ക്  എല്ലാവരും ഭരണഘടന എന്നു പറയുന്നതുകൊണ്ടും കോടതി തന്നെ ഭരണഘടനമൂലം നിലനില്‍ക്കുന്നതുകൊണ്ടും അതാണ് ഏറ്റവും വലിയ നിയമം എന്ന് ഒട്ടുമിക്കവരും ധരിച്ചിരിക്കുന്നു.  ഭരണഘടനയ്ക്കു മുകളില്‍ എന്തെങ്കിലും ഉണ്ടോ? ഏറ്റവും വലിയ നിയമം എന്താണ്?

തെമിസ് , നീതിദേവത

താത്വികമായി ഏറ്റവും വലിയ നിയമത്തെ  ജസ് നാച്വറേലി അല്ലെങ്കില്‍ സ്വാഭാവിക നീതി എന്നാണ് വിളിക്കുന്നു. നിയമത്തിനു മുന്നില്‍ അതിലും വലുതായി ഒന്നുമില്ല.  ഇത് എഴുതപ്പെടണമെന്നില്ല, ഇത് പുതിയ കാര്യവുമല്ല. അരിസ്റ്റോട്ടില്‍, തോമസ് അക്വിനാസ് തുടങ്ങിയവര്‍ മുതല്‍ ആധുനിക കാല നിയമ താത്വികര്‍ വരെ ഇതിനെക്കുറിച്ച്  ഒട്ടേറെ   പറഞ്ഞിട്ടുണ്ട്. അന്നും ഇന്നും എന്നും ഏറ്റവും വലിയ നിയമം ജസ്  നാചറേലി  തന്നെ. അതിനാല്‍  ഒരു നീതിപീഠവും അതിനു മുകളില്‍ മറ്റൊന്നും വയ്ക്കില്ല. 

ആധുനിക ഭരണഘടനകള്‍ ജസ് നാച്വറേലിയും ഭരണഘടനയും തമ്മില്‍ ഭിന്നിപ്പ് വന്നാല്‍ ഭരണഘടന തോറ്റു പോകും എന്ന് അറിയാവുന്നവര്‍  ഉണ്ടാക്കിയതാണ്. അവര്‍ അതു വരാതിരിക്കാന്‍ ഭരണഘടന തുടങ്ങുന്നയിടത്ത് തന്നെ ജസ് നാച്വറേലി അതിന്റെ ആദര്‍ശവും ഉദ്ദേശവും ആണെന്ന് എഴുതിയാണ് തുടങ്ങുകയോ അവസാനിപ്പിക്കുകയോ ചെയ്യുന്നത്. 

ഡോ. അംബേദ്കര്‍, ഭരണഘടനാനിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍

നിയമ താത്വികനും അഭിഭാഷകനും  അദ്ധ്യാപകനും സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധനും  രാഷ്ട്രീയ- സാമൂഹ്യ പ്രവര്‍ത്തകനും ആയിരുന്നു ഡോ. അംബേദ്കര്‍. ഇത്രയും വലിയ ഒരു മഹാന് ജസ് നാച്ചുറേലി ഭരണഘടനയില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി തീര്‍ച്ചയായും ഉറപ്പുണ്ടായിരുന്നു. അതിനാല്‍ഇന്ത്യന്‍ ഭരണഘടനയും ഇതു തന്നെ ചെയ്തിരിക്കുന്നു. അതാരംഭിക്കുന്നത് ഒരു പീഠികയോടെ ആണ് 

ഞങ്ങള്‍, ഇന്ത്യയിലെ ജനങ്ങള്‍ ധര്‍മ്മാനുസൃതമായി ഇന്ത്യയെ പരമാധികാര സമത്വാധിഷ്ഠിത മതേതര ജനാധിപത്യ രാജ്യമാക്കുകയും ഈ രാജ്യത്തെ ജനങ്ങള്‍ക്ക് സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയപരവുമായ  നീതി; ചിന്താപരവും  അഭിപ്രായപ്രകടനപരവും വിശ്വാസപരവും  ആചാരപരവുമായ സ്വാതന്ത്ര്യം ; അന്തസ്സിലും അവസരങ്ങളിലും തുല്യത പൗരന്റെയും രാജ്യത്തിന്റെയും അന്തസ്സും ഐക്യവും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സാഹോദര്യം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതായും പ്രഖ്യാപിക്കുന്നു.

ഭരണഘടന ആരംഭിക്കുന്ന പീഠിക

ഈ സ്വാഭാവിക നീതിപ്രഖ്യാപനത്തിലൂടെ ഇന്ത്യന്‍  ഭരണഘടന ജസ് നാച്വറേലിയോട് വിഘടിക്കില്ല എന്ന് സ്പഷ്ടമായും വിശദമായും പറയുന്നു.

പിന്നെയുള്ള ഭാഗങ്ങള്‍ മാറ്റിയെഴുതുമ്പോഴോ മൂലരൂപത്തില്‍ തന്നെയോ ഇതില്‍ നിന്നു വ്യതിചലിക്കുകയോ ഇതിനോട് വിരുദ്ധമാകുകയോ  ചെയ്താല്‍ എന്തു സംഭവിക്കും?

സുപ്രീം കോടതി ആരംഭിച്ച് ഇരുപതു വര്‍ഷം കൊണ്ട് തന്നെ അങ്ങനെ ഒരു സംഭവം ഉണ്ടായി. കേശവാനന്ദ ഭാരതി - കേരള സംസ്ഥാനം എന്നിവര്‍ എതിര്‍കക്ഷിയായ ഒരു കേസ്. സുപ്രീം കോടതിയുടെ 13 അംഗ ഭരണഘടനാ ബെഞ്ച് 11 പ്രത്യേക  വിധി പ്രസ്ഥാവന നടത്തി ഈ കേസില്‍.  ഇതില്‍ ഒട്ടേറെ  വഴികാട്ടികളും നിര്‍‌വചനങ്ങളും ഉണ്ടായി. പ്രധാനമായത്:

  1. ഭരണഘടന ഒരു നിയമമല്ല, അത്  ആദര്‍ശ സംഹിതയാണ്.
  2. അടിസ്ഥാനപരമായി  ഭരണഘടന ജസ് നാച്ചുറേലി (സ്വാഭാവിക നീതി) തന്നെയാണ് ലക്ഷ്യമാക്കുന്നത് . അതിന്റെ മുഖവുര അങ്ങനെ വ്യക്തമാക്കുന്നതിനാല്‍ പിന്നീടുള്ള ഭാഗങ്ങള്‍ മുഴുവന്‍ അതിന്റെ ഈ ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലേ  കാണാവൂ.
  3. ആ സ്വാഭാവിക നീതിക്ക് നിരക്കാത്ത യാതൊരു മാറ്റവും ഭരണഘടന തിരുത്തിയെഴുതി ഉണ്ടാക്കിയാല്‍ സാധുവാകില്ല.
  4. ഭരനഘടനയുടെ  നിലവിലുള്ള ഭാഗത്തു തന്നെ സ്വാഭാവിക നീതിക്ക് നിരക്കാത്ത ഒരെണ്ണം (ആര്‍ട്ടിക്കിള്‍ 31-സി) കണ്ടെത്തിയതിനാല്‍ അതുപോലും  സാധുവല്ല. കാരണം ഭരണഘടനയ്ക്ക് പോലും അതിന്റെ പീഠികയിലെ സ്വാഭാവിക നീതിക്കു  വിരുദ്ധമായി ഒന്നും ചെയ്യാനാകരുത്.

ബീഫ് നിരോധിച്ചപ്പോള്‍ ചെന്നൈയില്‍ ഹൈക്കോടതിക്കു മുന്നില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയ അഭിഭാഷകര്‍ "ഞങ്ങള്‍ ഒരു നിയമവും ലംഘിക്കുന്നില്ല;  സ്വാഭാവിക നീതിക്കു കടകവിരുദ്ധമായ ഒന്നും സാധുവായ നിയമമല്ല." എന്ന് പ്രഖ്യാപിച്ചത് എന്താണെന്ന് മനസ്സിലാവണമെങ്കില്‍ ഗൂഗിള്‍ സേര്‍ച്ച് മതിയാവില്ല എന്നു  ചുരുക്കം.

[ചിത്രങ്ങള്‍ വിക്കിയില്‍ നിന്ന്, അനുമതി പ്രകാരം എടുത്തത്]
12-Mar-2015