Saturday, August 8, 2015

ഹടിയന്തിരാവസ്ഥക്കാലം !

ഹടിയന്തിരാവസ്ഥക്കാലം. ഞാനന്ന് കഷ്ടിച്ചു പിച്ച വച്ചു തുടങ്ങിയിട്ടേയുള്ളൂ, ഇന്നത്തെപ്പോലെ വലിയ ബുദ്ധിരാക്ഷസനൊന്നുമായിട്ടില്ല. കൊല്ലം എസ് എന്‍ മെന്‍സ് കോളേജില്‍ അന്നു പരീക്ഷ നടക്കുന്നു. പരീക്ഷ എഴുതിക്കൊണ്ടിരിക്കെ എം. ഏ . ബേബിയെ പോലീസ് കരുതല്‍ തടങ്കല്‍ നിയമപ്രകാരം ഹോളില്‍ നിന്നു അറസ്റ്റ് ചെയ്തു കൊണ്ടുപോയ വാര്‍ത്ത എന്റെ കൂടെ മണ്ണപ്പം ചുട്ടുകളിക്കാന്‍ വന്ന സാനുവാണ് പറഞ്ഞത്. ഹെന്റെ രക്തം തിളച്ച നീരാവികൊണ്ട് എനിക്കു ചുറ്റും ഒരു മരീചികയുണ്ടായി.
പാഞ്ഞ് അടുക്കളയില്‍ കയറി. കയ്യില്‍ കിട്ടിയത് ചിക്കന്‍ വെട്ടുന്ന വലിയൊരു പിച്ചാത്തി. അതുമെടുത്ത് അടുത്ത വീട്ടിലേക്ക് ഓടി. അയലത്തെ വീട്ടിലെ ദീപ്തിക്ക് ഒരു മുച്ചക്രസൈക്കിള്‍ ഉണ്ട്. അതില്‍ക്കയറി ഞാന്‍ കൊല്ലം ഈസ്റ്റ് പോലീസ്റ്റേഷനിലേക്ക് കുതിച്ചു. ഓവര്‍ബ്രിഡ്ജ് ഇറങ്ങി എന്റെ വാഹനം കുതിച്ച് വരുന്നതു കണ്ട് പാറാവുനിന്ന പോലീസുകാരന്‍ ഓടി ആല്‍മരത്തില്‍ കേറി . സര്‍ക്കിളിന്‍സ്പെക്റ്റര്‍ പിറകിലെ മതിലു ചാടി കുതിരലായത്തില്‍ ‌- ഓ അത് നിങ്ങള്‍ക്കൊന്നുമറിയില്ല, ഇപ്പോഴത്തെ റിസര്‍‌വ് പോലീസ് ക്യാമ്പ് നില്‍ക്കുന്ന സ്ഥലത്താണ് - കയറി ഒളിച്ചു. സ്റ്റേഷനില്‍ വേറേ പോലീസില്ലായിരുന്നു. ഞാന്‍ ലോക്കപ്പുകള്‍ ഓരോന്നോരോന്നായി നോക്കി. ബേബി അതിലൊന്നുമില്ല. ഞാന്‍ വരുന്നത് കണ്ട പോലീസ് ബേബിയെ മറ്റെങ്ങോട്ടോ മാറ്റിക്കഴിഞ്ഞിരുന്നു. ഞങ്ങളൊക്കെ ചെറുപ്പമല്ലേ, പോലീസിന്റെ രഹസ്യനീക്കങ്ങള്‍ ചോര്‍ത്തിത്തരാന്‍ ആരുമില്ലായിരുന്നു. അങ്ങനെ രക്ഷിക്കനെനിക്കു കഴിഞ്ഞില്ല. അന്നത്തെ സെന്റ്രിയും ഇന്‍സ്പെക്റ്ററും ഒക്കെ മരിച്ചു. ബേബി അവിടെ ഇല്ലായിരുന്നതുകാരണം ഇക്കാര്യം അദ്ദേഹവും ഇതുവരെ അറിഞ്ഞിട്ടില്ല.
ലേബല്‍ : പട്ടാളക്കാരുടെ വീരസ്യമൊക്കെ എന്ത്!

11-dec-2014

No comments:

Post a Comment