Saturday, August 8, 2015

ഭയം

മഴക്കാലത്ത് വിത്തു പാകിയാല്‍ അത് മുളയ്ക്കും വരെ പകല്‍ കാവലിരിക്കണം, ഇല്ലെങ്കില്‍ പ്രാവുകള്‍ പടയായി വന്ന് വിത്തു തിന്നും. ഇത് ഷിഫ്റ്റ് ഡ്യൂട്ടിയാണ്, ഒരാള്‍ വരുമ്പോള്‍ മുന്നത്തെയാളിനു പോകാം. ഞാന്‍ പള്ളിക്കൂടത്തില്‍ നിന്നു വന്നു കാപ്പി കുടിച്ചു. പാവുവയല്‍ വീട്ടില്‍ നിന്നു ദൂരെയാണ്. നികിതയുടെ ബാല്യം എടുത്തു (എനിക്കതു വിശുദ്ധഗ്രന്ഥം ആയിരുന്നു, എന്നും കുറച്ചു പേജ് വായിക്കും) അവിടേക്ക് പോയി. ചേച്ചി അവിടെ ഇരുന്നു പുസ്തകം വായിക്കുകയാണ്.
"ചേച്ചി എന്താ വായിക്കുന്നേ?"
"കേശവീയം. കേള്‍ക്കണോ?"
"ഉം. കേള്‍ക്കണം."
മൃതിവശഗതനായ് പ്രസേനവീരൻ
കുതിരയൊടൊത്തവിടെക്കിടന്നിരുന്നു.
വിധിമഹിമയലം ഘനീയമാണെ-
ന്നതിദയനീയമുരച്ചിടുന്നവണ്ണം
കടുനിണമൊഴുകിപ്പടർന്നു ചുറ്റും
കഠിനത പൂണ്ടു കറുത്തു നിന്നിരുന്നു
സ്ഫുടരുചിതടവും വിശാലവക്ഷ-
സ്തടമവഗാഢതരം പിളർന്നിരുന്നു....
....
"ഞാന്‍ പോട്ടേ, മോനേ." ചേച്ചി പോയി.
ഞാന്‍ വരമ്പത്തു കുത്തിയിരിപ്പായി. മഴക്കാറു മൂടി കറുത്ത ആകാശം ഒരു കുട്ട കമിഴ്ത്തിവച്ചതുപോലെ. ഒരാളുപോലും വയലില്‍ ഇല്ല. ഒരു ശബ്ദവും കേള്‍ക്കാനില്ല. അമ്പലത്തില്‍ പാട്ടു വയ്ക്കുമായിരുന്നു വൈകിട്ട്, ഇന്നതുമില്ല.
ഹരിതനിറമിയന്ന വാരവാണം
പലവഴി പൊട്ടി വിടുർന്നിരുന്നു മെയ്യിൽ
വിഘടിതജഠരാന്തരത്തിൽനിന്നും
കുടലുകൾ ചാടി വെളിക്കു വീണിരുന്നു .
ചെളിയില്‍ ആരെങ്കിലും ചത്തു പൂഴ്ന്നു കിടക്കുന്നുണ്ടാവുമോ? കൈതക്കാട്ടില്‍ എന്തോ അനങ്ങുന്നു. വല്ല ശവവും പട്ടി കടിച്ചു വലിക്കുകയാണോ?
സുരുചിരത കലർന്ന വില്ലുമമ്പും
കരയുഗസന്നിധിയിൽ പതച്ചിരുന്നു
കസവൊളി തിരളുന്ന തൊപ്പിയൂരി-
ത്തലയൊടു ചേർന്നരികിൽ കിടന്നിരുന്നു .
കൈവെട്ടിയ ഭാര്‍ഗ്ഗവിയമ്മ വരമ്പത്തൂടെ നടന്നു വരുന്നു. അവരെ വിളിച്ചു.
"ഭാര്‍ഗ്ഗവിയമ്മ ഇവിടെ ഇച്ചിരി നേരം പ്രാവിനെയടിക്കാമോ? ഞാനിപ്പ വരാം."
"നീയെവിടെ പോണു കുഞ്ഞേ?"
പേടിയാണെന്ന് പറഞ്ഞാല്‍ അവരു ചിരിക്കും.
"ഞാന്‍ ഒന്നു കക്കൂസി പോയേച്ചു വേഗം ഇഞ്ഞു വരാം."
"ആ കൈതേടെ എടേല്‍ എങ്ങാനും പോയാ മതി. പിന്നേ, പിള്ളേരു തൂറാന്‍ കക്കൂസിലല്ല്യോ പോണെ!"
അവരു നടന്നങ്ങു പോയി.
ഘനതതിയുടെ കാന്തിയെജ്ജയിക്കും
ഘനതരകോമളമായ കേശജാലം
പലവഴി ചിതറിപ്പിണഞ്ഞു മണ്ണിൽ
പൊടിയുമണിഞ്ഞു കിടന്നിരുന്നു ചുററും.
തോട്ടില്‍ നോക്കിയപ്പോള്‍ ദൂരെനിന്ന് അതില്‍ കൂടി ഒരു ജഡം ഒഴുകി വരുന്നു!
ഝടിതി ഗളതലേ തടഞ്ഞ ബാഷ്പോൽ-
ഗമമൊടു നിന്ന നിലയക്കു നിന്നുപോയി.
അതൊഴു വാഴ വെട്ടിയത് ഒഴുകി വന്നതായിരുന്നു. പാവുകണ്ടത്തിനെ അനാഥമാക്കി ഒരൊറ്റയോട്ടം വീട്ടിലേക്ക്. നേരേ പോയി ആശാന്റെ തുടല്‍ അഴിച്ചു. അവന്‍ ആളു ഹൗണ്ട് ആണെങ്കിലും രൂപത്തിലും നടത്തയിലും വലിപ്പത്തിലും കടുവയെപ്പോലെയാണ്. സ്വഭാവത്തിലും അതേ, ശാന്തമായി നടക്കും, ശാന്തമായി നില്‍ക്കുമ്പോള്‍ പെട്ടെന്ന് ഒറ്റ അലര്‍ച്ചയും കുതിപ്പുമായി ശത്രുവിനെ കശാപ്പും ചെയ്യും.
"ആശാനേ വാടാ."
"വൗഫ്???"
"എനിക്കു പേടി, നീയുംകൊടെ വാ."
ആശാനു ചെളിയും വരമ്പും ഒന്നും അത്ര പിടിച്ചില്ല. എങ്കിലും സംഗതിയുടെ ഗൗരവം പിടി കിട്ടി. എന്റെ ജീവന്റെയും സ്വത്തിന്റെയും സം‌രക്ഷണച്ചുമതല അവന്റേതാണല്ലോ. കര്‍മ്മബോധം കൊണ്ട് അവന്‍ മുന്നേ ഞാന്‍ പിന്നേ പാവുകണ്ടത്തിലോട്ട് പോയി. പ്രാവൊന്നുമില്ല. മനുഷ്യേനും മാന്‍‌ജാതിയുമില്ല.
"ബഫ്??" അവന്‍ ചെവി കൂര്‍പ്പിച്ചു കറങ്ങി നടന്നു നോക്കി.
"എനിക്കു പേടിയെടാ, ഇവിടെ ജഡം ഉണ്ട്."
ആശാന്‍ അവിടെയൊക്കെ മണത്തു നോക്കി. കൈതക്കാടു വരെ ഒന്നു ഓടിപ്പോയി നോക്കി തിരിച്ചു വന്നു എന്നെ സൂക്ഷിച്ചു നോക്കി, ഇവന്‍ ഏതു കൊജ്ഞാണന്‍ എന്ന മട്ടില്‍.
"ബാവൂള്‍ഫ്!!!"
"ബാവൂള്‍ഫ് ആയിരിക്കും, എന്നാലും ശകലം പേടിയുണ്ട് ബാക്കി. നീ ഇങ്ങടുത്തിരുന്നേ; ഞാന്‍ ചെവി ചൊറിഞ്ഞു തരാം."
അന്ന് എന്നെ കവിത ചൊല്ലി വിരട്ടിയ സുധച്ചേച്ചി, ഹാപ്പി ബെര്‍ത്ത്ഡേ

07-dec-2014

No comments:

Post a Comment