Saturday, August 8, 2015

No true Scotsman

ശരിക്കുള്ള മതവിശ്വാസം ഇങ്ങനല്ല എന്ന സ്ഥിരം പല്ലവി. മനസ്സിലായി, there is no true Scotsman എന്ന വൈശാഖന്‍ തമ്പിയുടെ കൃത്യമായ മറുപടി.
നിങ്ങള്‍ കാണുന്നവരില്‍ ഭൂരിപക്ഷവും ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നവരാണ്. അവരില്‍ ഒരാളുപോലും തോക്കോ ബോംബോ എടുത്ത് മതത്തിന്റെയോ മറ്റെന്തെങ്കിലുമോ പേരില്‍ ആളെക്കൊല്ലാന്‍ തയ്യാറുമല്ല, അങ്ങനെ വേണമെന്ന് അറ്റ് ലീസ്റ്റ് പരസ്യമായി വിശ്വസിക്കുന്നുമില്ല. എന്തെങ്കിലും വിശ്വാസത്തിന്റെയോ വിശ്വാസമില്ലായ്മയുടെയോ പേരില്‍ ആരെങ്കിലും കൊല്ലപ്പെടണമെന്ന് ആഗ്രഹിക്കുന്നവരല്ല മഹാ ഭൂരിപക്ഷം മതവിശ്വാസിയും, അത് ഏതു മതത്തിന്റേതായാലും. എങ്കില്‍ പിന്നെങ്ങനെ വൈശാഖന്‍ തമ്പിയുടെ മറുപടി ശരിയാകുന്നു?
മതവും ഭീകരതയും തമ്മില്‍ ഉള്ള ബന്ധത്തെപ്പറ്റി പ്രൊഫസര്‍ തിമോത്തി സിസ്കിന്റെ നേതൃത്വത്തില്‍ ഡെന്‍‌വര്‍ യൂണിവേര്‍സിറ്റി നടത്തിയ ഒരു പഠനമുണ്ട്. ഒരാളോ ഭൂരിപക്ഷം ജനതയോ മതവിശ്വാസിയോ അവിശ്വാസിയോ ആയാല്‍ ഭീകരവാദം തനിയേ പൊട്ടിമുളയ്ക്കുകയൊന്നുമില്ല എന്നതിനാല്‍ ഹിംസയിലും അതിക്രമങ്ങളിലും മതം എന്തു പങ്കു വഹിക്കുന്നു എന്നാണ് ഗവേഷണത്തിന്റെ വിഷയം . Between Terror and Tolerance: Religion, Conflict and Peacemaking എന്നാണു പേര്‍.
ഒരു മതത്തില്‍ വിശ്വസിക്കുന്നയാളും മറ്റൊരു മതത്തില്‍ വിശ്വസിക്കുന്നയാളും തമ്മില്‍ അടിസ്ഥാനപരമായി വത്യാസമൊന്നുമില്ല. ഡെന്‍‌വര്‍ യൂണിവേര്‍സിറ്റി പഠനം പല കലാപങ്ങളിലും പല മതം വഹിച്ച പങ്ക് പരിശോധിക്കുന്നു.
1. സുന്നി - ഷിയ സംഘട്ടനം
2. ലെബനോണ്‍ സിവില്‍ വാറില്‍ കത്തോലിക്കാ സഭയുടെ പങ്ക്
3. ഇസ്രയേല്‍ പലസ്തീന്‍ പ്രശ്നത്തില്‍ ആഗോളവത്കരണവും മതവും ദേശീയതയും വഹിക്കുന്ന പങ്ക്
4. സുഡാന്‍ സിവില്‍ വാര്‍
5. നൈജീരിയന്‍ കലാപം
6. ശ്രീലങ്കന്‍ വംശീയോന്മൂലനത്തിലെ ബുദ്ധമതത്തിന്റെ പങ്ക്
7. കശ്മീര്‍ പ്രശ്നത്തില്‍ ഹിന്ദു-മുസ്ലീം മതങ്ങളുടെ പങ്ക്
8. വടക്കന്‍ അയര്‍ലന്‍ഡിലെ വംശീയ പ്രശ്നത്തില്‍ കൃസ്തുമതത്തിന്റെ പങ്ക്.
ഇവയിലെ എല്ലാം പൊതു ഘടകം എന്തെന്ന് പരിശോധിച്ചാല്‍ മതത്തിനു ഹിംസയിലും അഹിംസയിലും എന്തു പങ്കാണു വഹിക്കാനുള്ളത് എന്ന് മനസ്സിലാക്കാമല്ലോ. അവരുടെ കണ്ടെത്തെലുകള്‍ ഇങ്ങനെയായിരുന്നു
1. ഏതാണ്ട് എല്ലായിടത്തും ഭരണത്തില്‍ മതത്തിനുള്ള സ്വാധീനം ശക്തമായിരുന്നു. ഇതു രണ്ടും പരസ്പരം സ്വാധീനിക്കും എന്നതിനാല്‍ മതത്തിന്റെ നിലപാട് ഭരണകൂടത്തിന്റേതുമായും മറിച്ചും ശക്തിയായി ബാധിക്കും. തമിശ് വംശജരുമായി സമാധാന ഉടമ്പടിക്ക് ശ്രമിക്കുകയും വെറും അഞ്ചു വര്‍ഷത്തിനു ശേഷം അവരെ ഉന്മൂലനം ചെയ്യാന്‍ കൂടെ നില്‍ക്കുകയും ചെയ്തത് ഒരേ ബുദ്ധമതമാണ്. സര്‍ക്കാരിന്റെ നാഷണലിസത്തില്‍ ശക്തിയായ ഉയര്‍ച്ചയുണ്ടായി എന്നതാണു കാരണം.
2. ഭരണകൂടം മതവുമായി ഒട്ടിച്ചേര്‍ന്നാല്‍ മതം ഭരിക്കും. മതം ഭരിച്ചാല്‍ അതിന്റെ നേതൃത്വം മത ചിന്തകളും മത മുദ്രാവാക്യങ്ങളും മറ്റും ഭരണത്തില്‍ അടിച്ചുകയറ്റും. മത-ദേശീയതാ സഖ്യം രാജ്യം ഭരിക്കുമ്പോള്‍ സ്വാഭാവികമായി അക്രമങ്ങളും തീവ്രവാദവും ഒക്കെ അടിച്ചു കയറും.
3. ഗോത്രവര്‍ഗ്ഗ ഭിന്നത, പ്രാദേശികത, ഇതര രാജ്യങ്ങളുടെയും നാടുകളുടെയും ഇടപെടല്‍ തുടങ്ങിയവയും മതത്തെ ഹിംസയ്ക്ക് അനുകൂലമായ സാഹചര്യത്തിലേക്ക് നയിക്കും. അമേരിക്കക്ക് അഫ്ഘാനിസ്ഥാനിലെ സോവിയറ്റ് ഇടപെടലിനോടുള്ള എതിര്‍പ്പ്, ഗോത്ര ഭിന്നത, പാക്കിസ്ഥാനിലെ മതബന്ധിത നാഷണലിസ്റ്റ് ഭരണം, മറ്റു ചില മതരാജ്യങ്ങളുടെ തുറന്ന സഹായം എന്നിവ മതത്തില്‍ ഉണ്ടാക്കിയ വത്യാസമാണ് ഇന്നത്തെ ഏറ്റവും വലിയ ഭീകരതയ്ക്ക് വിത്തുപാകിയത്. ഇതിലെ മറ്റൊന്നും കാണാതെ ഇതൊക്കെ പാശ്ചാത്യ ഗൂഢാലോചന മാത്രമെന്ന് സ്ഥിരമായി കാണുന്നു. റ്വാണ്ടന്‍ കലാപം കത്തോലിക്കാ സഭ ആഗ്രഹിച്ചിരുന്ന ഒന്നല്ല, ഹുട്ടി-ടുറ്റ്സി ഗോത്രവര്‍ഗ്ഗ ശത്രുത രൂക്ഷമായപ്പോള്‍ സഭ ഇവരിലെ വിശ്വാസികള്‍ക്കു വേണ്ടി പക്ഷം പിടിച്ചു. കൂട്ടമണിയടിച്ച് ആളെ പള്ളിയില്‍ വിളിച്ചു കയറ്റി യന്ത്രത്തോക്കിനു പള്ളീലച്ചന്‍ കൂട്ടക്കൊല ചെയ്യുന്നയിടം വരെ എത്തി അത്.
4. മത നേതൃത്വം എവിടെ ഫോക്കസ് ചെയ്യുന്നു എന്നതിനു ഭീകരതയുമായും മതഹിംസയുമായും നേരിട്ടു ബന്ധമുണ്ട്. ശ്രീലങ്കന്‍ വംശീയ ഹത്യയ്ക്കു മുന്നേ ബുദ്ധമത ഭിക്ഷുക്കള്‍ ഇതര ആരാധനാലയങ്ങള്‍ പൊളിക്കുകയായിരുന്നു. സുഡാന്‍ കലാപത്തിനു മുന്നേ മത നേതാക്കള്‍ എല്ലാവരിലും ശരിയ അടിച്ചേല്പ്പിക്കാന്‍ വാശിപിടിക്കുകയായിരുന്നു. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ, രാജ്യത്തിന്റെ, ന്യൂനപക്ഷത്തിന്റെ, ദേശത്തിന്റെ അന്തസ്സിനും സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേരേ മത നേതൃത്ത്വം കുതിര കയറാന്‍ തുടങ്ങിയാല്‍ അവിടെ ഹിംസയും ഭീകരവാദവും മുളയ്ക്കാന്‍ താമസമില്ല.
വൈകുന്നേരം നിലവിളക്കു കത്തിച്ച് "മുകുന്നരാമ പായിമാ" എന്നു നാമം ചൊല്ലി ഉറങ്ങുന്ന നാണിത്തള്ളയ്ക്ക് അരോടും ഒരു വിദ്വേഷവുമില്ല. ആരുടെ കുട്ടി ഉരുണ്ടുവീണാലും അവര്‍ ഓടിച്ചെന്ന് എടുക്കും. ഏത് അമ്പലത്തില്‍ പോയാലും അവിടെ വരുന്നവരില്‍ ഭൂരിപക്ഷവും നാണിത്തള്ളയെപ്പോലെയോ ശങ്കരേട്ടനെ പോലെയോ ആയിരിക്കും. എന്നാല്‍ അവര്‍ക്ക് വിശ്വഹിന്ദുപരിഷത്തിന്റെ നയത്തില്‍ യാതൊരു പങ്കുമില്ല. ഹിന്ദു നാഷണലിസം ഉയര്‍ന്നു പാറുമ്പോഴാണ് ശങ്കരാചാര്യനും ജൈനമത നേതാവും ബി.ജെ.പി എം.എല്‍.ഏയും ഒക്കെയിരിക്കുന്നേടത്ത് സാധ്വി സരസ്വതി ബാബറിമസ്ജിദ് ദിനം ആഘോഷിക്കേണ്ടത് കൊടി പൊക്കിയല്ല, ഓരോരുത്തരും കുറഞ്ഞത് ഒരു ശത്രുവിന്റെയെങ്കിലും തലവെട്ടിക്കൊണ്ടാണ് എന്ന് പ്രസംഗിച്ചത്. ആരും കേസെടുത്തില്ല. പാക്കിസ്ഥാന്റെ അനുഭവത്തില്‍ നിന്നുപോലും പാഠം പഠിക്കില്ല എന്ന വാശിയിലാണു നമ്മളെന്ന് തോന്നുന്നു.
നിര്‍ദ്ദോഷികളായ ഭൂരിപക്ഷം വിശ്വാസികളെ ചൂണ്ടിക്കാട്ടി മതത്തിനു ഭീകരതയില്‍ നിന്ന് തലയൂരാനാവില്ല. ഒരു മതത്തിനും.
17-dec-2014

No comments:

Post a Comment