Saturday, August 8, 2015

ശാസ്ത്രം? വാട്ടീസിറ്റ്?

ഒരു ലക്ഷം വര്‍ഷം മുന്നേ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ മനുഷ്യന്‍ ഉണ്ടായിരുന്നില്ല. കണാദന്‍ പത്തു രണ്ടായിരത്തി അഞ്ഞൂറു വര്‍ഷം മുന്നേ ജീവിച്ചിരുന്ന ശാസ്ത്രജ്ഞനാണ്. പഞ്ചഭൂതങ്ങളാല്‍ ആണ് ലോകം നിര്‍മ്മിച്ചിരുന്നത് എന്ന് അക്കാലത്തെ ശാസ്ത്രലോകം വിശ്വസിച്ചിരുന്നു. അതിന്റെ ഏറ്റവും ചെറിയ കണങ്ങള്‍ കാണാനാവില്ലെന്നും നശിപ്പിക്കാന്‍ ആവില്ല എന്നും അവര്‍ വിശ്വസിച്ചിരുന്നു. കണാദനും മുന്നേ ജീവിച്ചിരുന്ന ഡെമോക്രിറ്റസ് അതിനെ ആറ്റം എന്നു വിളിച്ചു. ശാസ്ത്രലോകം അന്നും അറിവു പങ്കുവച്ചിരുന്നു അതിനാല്‍ കണാദനും അണു എന്ന കണത്തെക്കുറിച്ച് പിന്നീട് എഴുതി. ഇതാണ് പൊതുവില്‍ അറിയുന്ന കാര്യം. ചിലര്‍ കണാദന്റെ ജീവകാലം ഡെമോക്രിറ്റസിന്റേതു തന്നെയെന്നും അവര്‍ ഒരുമിച്ചാണ് ഇത്തരം കാര്യങ്ങള്‍ കണ്ടെത്തിയെന്നും വാദിക്കുന്നു, തെളിവില്ല. അല്ലാതെ ആരും അണുബോംബ് ഒന്നും അന്നു നിര്‍മ്മിച്ചിരുന്നില്ല.
ലോകത്ത് എല്ലായിടത്തും ജ്യോതിഷവും നിലനിന്നിരുന്നു. 17000 കൊല്ലം മുന്നേയുള്ള ജ്യോതിഷം ഫ്രാന്‍സിലെ ലാസ്കൗ ഗുഹകളില്‍ കാണാം. അറിവ് അത്രയൊന്നുമില്ലാതിരുന്ന കാലത്ത് മനുഷ്യന്‍ ഗ്രഹങ്ങളും നക്ഷത്രങ്ങളും ഒക്കെ ചേര്‍ന്നാണ് ആളിനെ ജീവിതത്തിനു തിരക്കഥ എഴുതുന്നത് എന്നു വിശ്വസിച്ചു. അത് ലോകത്ത് എല്ലായിടത്തും പ്രബലം ആയിരുന്നു. ഇന്നും മിക്കരാജ്യങ്ങളിലും ഇമ്മാതിരി ഒക്കെ വിശ്വസിക്കുന്ന ഒരു തീരെച്ചെറിയ ന്യൂനപക്ഷം കാണാം.
ഏതാണ് ഇക്കാലത്ത് ഇന്ത്യയും ചൈനയും പോലെയുള്ള രാജ്യങ്ങളില്‍ മതം വന്‍ കുതിച്ചു കയറ്റം നടത്തിയതു മൂലം ആദ്ധ്യാത്മികത ശാസ്ത്രപുരോഗതിയെ വിഴുങ്ങിക്കളഞ്ഞു. അതിനാല്‍ ശാസ്ത്രത്തിന്റെ മുന്നേറ്റം ഏതാണ്ട് പൂര്‍ണ്ണമായി അവിടെയൊക്കെ നിലച്ചു. ആളുകള്‍ പഴയകാലം തുടര്‍ന്നു.
യൂറോപ്പില്‍ ശാസ്ത്രം അപ്പോഴും പുരോഗമിക്കുകയായിരുന്നു. അവര്‍ സൂര്യനെ ചുറ്റുന്ന ഗോളങ്ങളുള്‍ല സൗരയൂഥവും ഭൂമിയുടെ കാന്തിക വലയങ്ങളും ഒക്കെ കണ്ടെത്തി. നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും അടുത്തറിഞ്ഞു. ഇങ്ങനെ പുരോഗമിക്കവേ അവിടെ ജ്യോതിഷത്തിന്റെ കളസം ശാസ്ത്രീയമായി കീറി.
അതിലും എത്രയോ മുന്നേ തന്നെ ജ്യോതിഷത്തെ നിലവിലുള്ള അറിവുകൊണ്ട് തന്നെ ശാസ്ത്രലോകം തള്ളിക്കളഞ്ഞിരുന്നു എന്നതാണ് രസകരം. രണ്ടായിരം കൊല്ലം മുന്നേ സിസെറോ എത്രയോ ദൂരെ കിടക്കുന്ന നക്ഷത്രങ്ങളും മറ്റും എന്തു പിണ്ണാക്ക് ഉണ്ടാക്കാനാണു മനുഷ്യ ഭാവിയില്‍, വളര്‍ത്തുന്ന സാഹചര്യം, സമൂഹത്തിന്റെ അവസ്ഥ, മരുന്നും ചികിത്സയും പുരോഗമിക്കല്‍, കാലാവസ്ഥ തുടങ്ങിയവയാണ് ഒരാളിന്റെ ജീവിതം തീരുമാനിക്കുക, ഒന്നും ചെയ്യാന്‍ കെല്പ്പില്ലാത്ത നക്ഷത്രങ്ങളല്ല എന്നു വാദിച്ചു.
പ്ലോട്ടിനസ് ജ്യോതിഷം ചിരിച്ചു തള്ളേണ്ട തമാശ ആണെന്നും അമാവാസിയും പൗര്‍ണ്ണമിയും ഒക്കെ പ്രകാശ ലഭ്യത മാറ്റുന്നു എന്നല്ലാതെ ചന്ദ്രന്റെ "ശക്തി"യില്‍ എന്തു തേങ്ങയാണ് ഉണ്ടാക്കുന്നത് എന്ന് ചോദിച്ചു. അനന്തമായ പ്രപഞ്ചത്തില്‍ ഒരു ചെറു ചലനം ഉണ്ടായാല്‍ അത് ജീവികളില്‍ എങ്ങനെ എന്തു മാറ്റം ഉണ്ടാക്കാന്‍ എന്ന് ഫെവോറിനസ് ചോദിച്ചു. കര്‍ണിയേഡിസ് നിരീക്ഷിച്ചു "വിധി മുന്‍‌നിശ്ചിതം എന്നൊക്കെ പറഞ്ഞു പരത്തുന്നത് മനുഷ്യന്റെ സ്വന്തന്ത്ര ജീവിതത്തിനും വ്യക്തിവികാസത്തിനും തടസ്സമാകുന്ന അസംബന്ധമാണ്. ജ്യോതിഷപ്രകാരം പലേ സമയത്ത് ജനിച്ച, രണ്ട് സംസ്കാരങ്ങളില്‍ വളര്‍ന്ന പരസ്പരം കണ്ടിട്ടില്ലാത്ത ആയിരങ്ങള്‍ ഒരേ യുദ്ധത്തില്‍ വടിയായിപ്പോകുന്നത് തന്നെ ഇമ്മാതിരി അന്ധവിശ്വാസങ്ങളില്‍ കാര്യമില്ല എന്നതാണു കാണിക്കുന്നത് എന്നായിരുന്നു. രണ്ടായിരം കൊല്ലം മുന്നേ തന്നെ ശാസ്ത്രവും തത്വചിന്തയും ജ്യോതിഷത്തിന്റെ കളസം കീറി, പക്ഷേ ഇന്ത്യ (ചൈനയും) അതു കണ്ടില്ല, അവിടെ ശാസ്ത്രവും തത്വചിന്തയും മരിച്ച് അതിന്റെ അനാഥപ്രേതങ്ങള്‍ ആത്മീയതയുടെ ഇരുട്ടില്‍ തപ്പുകയായിരുന്നു.
ഇന്ന് വ്യക്തിക്കോ ലോകത്തിനോ സംഭവിക്കുന്നതിനൊക്കെ ജൈവശാസ്ത്രം കൊണ്ടും ഭൗതിക ശാസ്ത്രം കൊണ്ടും വ്യക്തമായ വിശദീകരണം നല്‍കാനാവും. ഗ്രഹങ്ങള്‍ക്കോ നക്ഷത്രങ്ങള്‍ക്കോ ഇതിലൊരു പങ്കുമില്ലെന്നും തെളിയിക്കാനാകും. മതത്തിന്റെ പ്രചാരണത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചിട്ടു റോക്കറ്റ് അയക്കുന്നതു മനസ്സിലാക്കാം. സ്വന്തം മനസ്സിനു ശാസ്ത്രബോധം ഇല്ലാത്തതിനാല്‍ നേര്‍ച്ചക്കാശ് ഇട്ടിട്ടു കോടതിയില്‍ പോകുന്ന വക്കീലിനെ മനസ്സിലാക്കാം. പ്രാര്‍ത്ഥിച്ചിട്ടു സ്കാള്‍പെല്‍ എടുത്താല്‍ കൈ വിറയ്ക്കാത്ത ഡോക്റ്ററെയും മനസ്സിലാക്കാം, പക്ഷേ ശാസ്ത്രം ജ്യോതിഷത്തിന്റെ മുന്നില്‍ ഒന്നുമല്ലെന്നു വാദിക്കുന്ന എം.പി. എന്തോന്നാണു വിചാരിച്ചിരിക്കുന്നത്?
അല്ല, മനുഷ്യരാശി ഇന്ത്യയില്‍ എത്തുന്നേനു മുന്നേ കണാദന്‍ ഇവിടൊക്കെ അണുബോംബ് ഇട്ടു നടക്കുകയായിരുന്നു എന്നു വിശ്വസിക്കുന്നയാള്‍ ഇങ്ങനെ അല്ലാതെ വേറേ എങ്ങനെ വിചാരിക്കാന്‍?

04-dec-2014

ഭയം

മഴക്കാലത്ത് വിത്തു പാകിയാല്‍ അത് മുളയ്ക്കും വരെ പകല്‍ കാവലിരിക്കണം, ഇല്ലെങ്കില്‍ പ്രാവുകള്‍ പടയായി വന്ന് വിത്തു തിന്നും. ഇത് ഷിഫ്റ്റ് ഡ്യൂട്ടിയാണ്, ഒരാള്‍ വരുമ്പോള്‍ മുന്നത്തെയാളിനു പോകാം. ഞാന്‍ പള്ളിക്കൂടത്തില്‍ നിന്നു വന്നു കാപ്പി കുടിച്ചു. പാവുവയല്‍ വീട്ടില്‍ നിന്നു ദൂരെയാണ്. നികിതയുടെ ബാല്യം എടുത്തു (എനിക്കതു വിശുദ്ധഗ്രന്ഥം ആയിരുന്നു, എന്നും കുറച്ചു പേജ് വായിക്കും) അവിടേക്ക് പോയി. ചേച്ചി അവിടെ ഇരുന്നു പുസ്തകം വായിക്കുകയാണ്.
"ചേച്ചി എന്താ വായിക്കുന്നേ?"
"കേശവീയം. കേള്‍ക്കണോ?"
"ഉം. കേള്‍ക്കണം."
മൃതിവശഗതനായ് പ്രസേനവീരൻ
കുതിരയൊടൊത്തവിടെക്കിടന്നിരുന്നു.
വിധിമഹിമയലം ഘനീയമാണെ-
ന്നതിദയനീയമുരച്ചിടുന്നവണ്ണം
കടുനിണമൊഴുകിപ്പടർന്നു ചുറ്റും
കഠിനത പൂണ്ടു കറുത്തു നിന്നിരുന്നു
സ്ഫുടരുചിതടവും വിശാലവക്ഷ-
സ്തടമവഗാഢതരം പിളർന്നിരുന്നു....
....
"ഞാന്‍ പോട്ടേ, മോനേ." ചേച്ചി പോയി.
ഞാന്‍ വരമ്പത്തു കുത്തിയിരിപ്പായി. മഴക്കാറു മൂടി കറുത്ത ആകാശം ഒരു കുട്ട കമിഴ്ത്തിവച്ചതുപോലെ. ഒരാളുപോലും വയലില്‍ ഇല്ല. ഒരു ശബ്ദവും കേള്‍ക്കാനില്ല. അമ്പലത്തില്‍ പാട്ടു വയ്ക്കുമായിരുന്നു വൈകിട്ട്, ഇന്നതുമില്ല.
ഹരിതനിറമിയന്ന വാരവാണം
പലവഴി പൊട്ടി വിടുർന്നിരുന്നു മെയ്യിൽ
വിഘടിതജഠരാന്തരത്തിൽനിന്നും
കുടലുകൾ ചാടി വെളിക്കു വീണിരുന്നു .
ചെളിയില്‍ ആരെങ്കിലും ചത്തു പൂഴ്ന്നു കിടക്കുന്നുണ്ടാവുമോ? കൈതക്കാട്ടില്‍ എന്തോ അനങ്ങുന്നു. വല്ല ശവവും പട്ടി കടിച്ചു വലിക്കുകയാണോ?
സുരുചിരത കലർന്ന വില്ലുമമ്പും
കരയുഗസന്നിധിയിൽ പതച്ചിരുന്നു
കസവൊളി തിരളുന്ന തൊപ്പിയൂരി-
ത്തലയൊടു ചേർന്നരികിൽ കിടന്നിരുന്നു .
കൈവെട്ടിയ ഭാര്‍ഗ്ഗവിയമ്മ വരമ്പത്തൂടെ നടന്നു വരുന്നു. അവരെ വിളിച്ചു.
"ഭാര്‍ഗ്ഗവിയമ്മ ഇവിടെ ഇച്ചിരി നേരം പ്രാവിനെയടിക്കാമോ? ഞാനിപ്പ വരാം."
"നീയെവിടെ പോണു കുഞ്ഞേ?"
പേടിയാണെന്ന് പറഞ്ഞാല്‍ അവരു ചിരിക്കും.
"ഞാന്‍ ഒന്നു കക്കൂസി പോയേച്ചു വേഗം ഇഞ്ഞു വരാം."
"ആ കൈതേടെ എടേല്‍ എങ്ങാനും പോയാ മതി. പിന്നേ, പിള്ളേരു തൂറാന്‍ കക്കൂസിലല്ല്യോ പോണെ!"
അവരു നടന്നങ്ങു പോയി.
ഘനതതിയുടെ കാന്തിയെജ്ജയിക്കും
ഘനതരകോമളമായ കേശജാലം
പലവഴി ചിതറിപ്പിണഞ്ഞു മണ്ണിൽ
പൊടിയുമണിഞ്ഞു കിടന്നിരുന്നു ചുററും.
തോട്ടില്‍ നോക്കിയപ്പോള്‍ ദൂരെനിന്ന് അതില്‍ കൂടി ഒരു ജഡം ഒഴുകി വരുന്നു!
ഝടിതി ഗളതലേ തടഞ്ഞ ബാഷ്പോൽ-
ഗമമൊടു നിന്ന നിലയക്കു നിന്നുപോയി.
അതൊഴു വാഴ വെട്ടിയത് ഒഴുകി വന്നതായിരുന്നു. പാവുകണ്ടത്തിനെ അനാഥമാക്കി ഒരൊറ്റയോട്ടം വീട്ടിലേക്ക്. നേരേ പോയി ആശാന്റെ തുടല്‍ അഴിച്ചു. അവന്‍ ആളു ഹൗണ്ട് ആണെങ്കിലും രൂപത്തിലും നടത്തയിലും വലിപ്പത്തിലും കടുവയെപ്പോലെയാണ്. സ്വഭാവത്തിലും അതേ, ശാന്തമായി നടക്കും, ശാന്തമായി നില്‍ക്കുമ്പോള്‍ പെട്ടെന്ന് ഒറ്റ അലര്‍ച്ചയും കുതിപ്പുമായി ശത്രുവിനെ കശാപ്പും ചെയ്യും.
"ആശാനേ വാടാ."
"വൗഫ്???"
"എനിക്കു പേടി, നീയുംകൊടെ വാ."
ആശാനു ചെളിയും വരമ്പും ഒന്നും അത്ര പിടിച്ചില്ല. എങ്കിലും സംഗതിയുടെ ഗൗരവം പിടി കിട്ടി. എന്റെ ജീവന്റെയും സ്വത്തിന്റെയും സം‌രക്ഷണച്ചുമതല അവന്റേതാണല്ലോ. കര്‍മ്മബോധം കൊണ്ട് അവന്‍ മുന്നേ ഞാന്‍ പിന്നേ പാവുകണ്ടത്തിലോട്ട് പോയി. പ്രാവൊന്നുമില്ല. മനുഷ്യേനും മാന്‍‌ജാതിയുമില്ല.
"ബഫ്??" അവന്‍ ചെവി കൂര്‍പ്പിച്ചു കറങ്ങി നടന്നു നോക്കി.
"എനിക്കു പേടിയെടാ, ഇവിടെ ജഡം ഉണ്ട്."
ആശാന്‍ അവിടെയൊക്കെ മണത്തു നോക്കി. കൈതക്കാടു വരെ ഒന്നു ഓടിപ്പോയി നോക്കി തിരിച്ചു വന്നു എന്നെ സൂക്ഷിച്ചു നോക്കി, ഇവന്‍ ഏതു കൊജ്ഞാണന്‍ എന്ന മട്ടില്‍.
"ബാവൂള്‍ഫ്!!!"
"ബാവൂള്‍ഫ് ആയിരിക്കും, എന്നാലും ശകലം പേടിയുണ്ട് ബാക്കി. നീ ഇങ്ങടുത്തിരുന്നേ; ഞാന്‍ ചെവി ചൊറിഞ്ഞു തരാം."
അന്ന് എന്നെ കവിത ചൊല്ലി വിരട്ടിയ സുധച്ചേച്ചി, ഹാപ്പി ബെര്‍ത്ത്ഡേ

07-dec-2014

ആംസ്റ്റ്രോങ്ങ് സെല്‍ഫിയെടുത്തത് സ്മാര്‍ട്ട് ഫോണിലായിരുന്നില്ല.

ദില്ലിയില്‍ ഒരു സ്ത്രീയെ ടാക്സി ഡ്രൈവര്‍ ബലാത്സംഗം ചെയ്തു. ഇതില്‍ പ്രതിയായ ആളിനെ അറസ്റ്റ് ചെയ്യുകയും നവയുഗ ടാക്സി കമ്പനിയായ ഊബറിനെ നിരോധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ സ്ത്രീയ്ക്കു സുരക്ഷയില്ല എന്ന പഴകിത്തേഞ്ഞ വാദം ചിലര്‍ വീണ്ടും ഉന്നയിച്ചത്.
കോജിത്തോ എര്‍ഗോ സം - ഐ തിങ്ക് ദെയര്‍ഫോര്‍ ഐ ആം - എന്ന് ദെക്കാര്‍ത്തേ പറഞ്ഞിരിക്കുന്നു. "റ്റു ബീ" എന്ന സ്റ്റേറ്റീവ് ക്രിയയുടെ ഏഴു രൂപങ്ങളില്‍ ഒന്നാണ് "ഐ ആം" എന്നത്. ഏഴു രൂപം ഉള്ളതില്‍ മൂന്നില്‍ "ഈസ്" എന്നും മറ്റൊരു മൂന്നെണ്ണത്തില്‍ "ആര്‍" എന്നതും ആണ് ആം എന്നത് ഒരെണ്ണത്തില്‍ മാത്രം എന്നതിനാല്‍ ചിന്തിക്കാതെ ഒരു രൂപം എടുത്താല്‍ ഐ ആര്‍ എന്നോ ഐ ഈസ് എന്നോ ആണ് വരാന്‍ സാധ്യത എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. "റ്റു ബീ ഓര്‍ നോട്ട്" എന്ന ചോദ്യം വില്യം ഷേക്ക്സ്പിയറിനെയും അലട്ടിയിരുന്നു, അതിലേക്ക് കടക്കുന്നില്ല.
സ്മാര്‍ട്ട് ഫോണ്‍ വഴി ടാക്സി വിളിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചാല്‍ തന്നെ സ്ത്രീസുരക്ഷയെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കും. ചാന്ദ്രയാത്രികര്‍ നെഞ്ചേറ്റു കൊണ്ടുപോയ അപ്പോളോ ഗൈഡന്‍സ് കമ്പ്യൂട്ടറിനു ഒരു മെഗാഹേര്‍‌റ്റ്സ് പ്രോസസറും നാലു കിലോബൈറ്റ് മെമ്മറിയും ആയിരുന്നു . ഇന്നത്തെ വിപണിയിലെ ബ്ലാക്ക്ബെറി ക്യൂ 10 ഫോണിനു ഒന്നര ഗിഗാ ഹേര്‍ട്ട്സ് പ്രോസസറും 16 ജിബി ഇന്റേണല്‍ മെമ്മറിയും 32 ജിബി കാര്‍ഡ് മെമ്മറിയും ആണെന്നത് ശ്രദ്ധിച്ചാല്‍ തന്നെ ചന്ദ്രനില്‍ സ്ത്രീസുരക്ഷ എന്തുകൊണ്ട് സാധ്യമായെന്നും ഏജീസിയുടെ 1500 മടങ്ങ് ശക്തിയുള്ള പ്രോസസറുള്ള സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്ന നഗരങ്ങളില്‍ എന്തുകൊണ്ട് സാധ്യമാവുന്നില്ലെന്നും സുധീഷണര്‍ക്കു വെളിവാകും.
ഇതുവരെ ഊബര്‍ നിരോധിച്ച രാജ്യങ്ങളും നഗരങ്ങളും എല്ലാം തന്നെ മുതലാളിത്ത വ്യവസ്ഥയിലാണ്. ദില്ലി പിന്‍‌തുടര്‍ന്നതും ഇതേ പാതയാണ്. എല്ലാ പ്രവര്‍ത്തികളും ചില മുദ്രകള്‍ പതിപ്പിക്കുന്നു. പ്രിയ നാരങ്ങാ അച്ചാറിന്റെ കുപ്പിക്കു മുകളില്‍ ഈനാട് കോമ്പ്ലക്സ്, സോമാജിഗുഡ, ഹൈദരാബാദ് എന്ന് എഴുതിയിട്ടുണ്ട്. ഈനാടിന്റെ കോമ്പ്ലക്സുകള്‍ മൂലമാണ് നാട്ടില്‍ സ്ത്രീസുരക്ഷയില്ലാതെയാകുന്നത്. ഈനാടും രാമോജി ഫിലിം സിറ്റിയും പ്രിയ അച്ചാറും രാമോജിയുടേതാണെന്നത് ശ്രദ്ധേയമാണ്. തെലുങ്കില്‍ നാരങ്ങായ്ക്കു നിമ്മക്കായ എന്നാണു പറയുക. മുളകിനു മിരപക്കായ എന്നും. എന്നാല്‍ ഉപ്പിനു ഉപ്പു എന്നു തന്നെ പറയും.
ബുദ്ധിപരമായ അഭിവൃദ്ധിയുടെ ഫലമായ മനോവികാസങ്ങളുടെ പരിണിതഫലമാണ് സംസ്കാരം. സ്വതബോധം, അഹംഭാവം, അബോധവിചാര വികാരങ്ങള്‍ എന്നിവയുടെ സങ്കലനമാണ് മനോവൃത്തിയെന്ന് യൂങ്ങ് നിരീക്ഷിച്ചതു ശരിയാണെന്നു വരുന്നു. അഭിവൃദ്ധിയെ ജി.ഡി.പി വളര്‍ച്ചയിലൂടെ മാത്രം നോക്കിക്കാണുന്ന ഇക്കാലത്ത് ബുദ്ധിപരമായ അഭിവൃദ്ധി - ഇന്റലിജന്‍സ് ക്വോഷ്യന്റ് സിദ്ധിമാനം - ജിഡിപി കൊണ്ട് ഹരിച്ചാണ് എടുക്കേണ്ടതെന്നു വരുന്നു.
മകാര്‍തര്‍ ഫെല്ലോസിന്റെ ബുദ്ധിയെ അതത് രാജ്യത്തിന്റെ പ്രതിശീര്‍ഷ ജിഡിപി കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന സിദ്ധിമാനമായിരിക്കില്ല ഡിജിപിയുടെ ബുദ്ധിയെ ജിഡിപികൊണ്ട് ഹരിച്ചാല്‍ കിട്ടുന്നത്. സംസ്കാരത്തിനു ആരും ഉത്തരവാദിയല്ല എന്നു വരുന്നതിനാല്‍ സംസ്കാരശൂന്യതയ്ക്കും ആരും ഉത്തരവാദിയാകുന്നില്ല എന്ന് ഉപസിദ്ധാന്തതത്വം പ്രകാരന്‍ അനുമാനിക്കാവുന്നതാണ്. സ്ത്രീകളുടെ സുരക്ഷാനിലവാരം സംസ്കാരജന്യമല്ല എന്ന് ആരും തര്‍ക്കിക്കില്ലല്ലോ.
സ്ത്രീകളോടെന്നല്ല ആരോടായാലും ശരി കുറ്റകൃത്യം ചെയ്താല്‍ ചെയ്തവരെ പിടിച്ചു ശിക്ഷിക്കണമെന്ന് ചില ഫെയിസ്ബുക്ക് ശുഷ്കബുദ്ധികള്‍ വാദിച്ചു കണ്ടു. ഭൂമിയുടെ ഉത്തരാര്‍ദ്ധത്തിലെ ഒരു നഗരമായ ബെര്‍ലിനില്‍ ജീവിച്ചിരുന്ന ഉത്തരാധുനിക പരിണാമ സൈദ്ധാന്തികന്‍ റിച്ചാര്‍ഡ് സെമൊണ്‍ തന്റെ നിമി എന്ന പുസ്തകത്തില്‍ പറഞ്ഞതാണ് എതിര്‍‌വാദമായി എനിക്കു വരുന്നത്. നിമിക് അല്പ്പാംശങ്ങളായ എന്‍‌ഗ്രാംസ് പലപ്പോഴും സ്പര്‍ശനപ്രണകള്‍ക്ക് പ്രതികരിക്കുക തലച്ചോറിന്റെ സുവ്യക്തമായ ആജ്ഞകള്‍ക്ക് അനുസരിച്ചല്ല. അതിന്റേതായ പെരുമാറ്റ ചട്ടങ്ങള്‍ നിങ്ങളുടെ ഉള്ളില്‍ സ്ഥിരമുദ്രണം ചെയ്തത് അനുസരിച്ചാണ്. പട്ടി കടിക്കാന്‍ വന്നാല്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ബൗദ്ധികമായ പ്രവൃത്തിയല്ല, കാരണം ശരാശരി പട്ടിക്ക് ശരാശരി മനുഷ്യനെക്കാള്‍ വേഗത്തിലോടാന്‍ കഴിയും, പക്ഷേ നിങ്ങള്‍ ഓടുന്നു, എന്തുകൊണ്ട്? നിങ്ങളുടെ ഉള്ളിലെ നിമിക് അല്പ്പാന്‍ശങ്ങളില്‍ പട്ടിയുടെ ആഗമനത്തെക്കുറിച്ചുള്ള എന്‍‌ഗ്രേവ്ഡ് സ്ക്രിപ്റ്റ് "തോമസുകുട്ടീ വിട്ടോടാ" എന്നതിനു സമാനമാണ്. പട്ടിവരുമ്പോള്‍ ഓടുന്നത് നിങ്ങളുടെ വിവേചനാ ജന്യമായ പ്രവൃത്തിയല്ലാത്തതിനാല്‍ നിങ്ങള്‍ക്ക് ഉത്തരവാദിത്തവുമില്ല. നിങ്ങള്‍ ഉത്തരവാദിയല്ലാത്തതിനു ശിക്ഷിക്കപ്പെടുന്നത് കിരാതനീതിയാണ്. അതിനാല്‍ കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടണം എന്ന വാദം അനീതിയാണ്, പൂര്‍‌വ്വാധുനിക കാലത്ത് അങ്ങനെ ആരെങ്കിലും വാദിച്ചിട്ടുണ്ടാവുമെന്നതില്‍ കഴമ്പില്ല. കുറ്റം ആരു ചെയ്താലും അവനോ അവള്‍ക്കോ അന്തസ്സായി തടിയൂരാന്‍ കഴിയണം, സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെ

ഹടിയന്തിരാവസ്ഥക്കാലം !

ഹടിയന്തിരാവസ്ഥക്കാലം. ഞാനന്ന് കഷ്ടിച്ചു പിച്ച വച്ചു തുടങ്ങിയിട്ടേയുള്ളൂ, ഇന്നത്തെപ്പോലെ വലിയ ബുദ്ധിരാക്ഷസനൊന്നുമായിട്ടില്ല. കൊല്ലം എസ് എന്‍ മെന്‍സ് കോളേജില്‍ അന്നു പരീക്ഷ നടക്കുന്നു. പരീക്ഷ എഴുതിക്കൊണ്ടിരിക്കെ എം. ഏ . ബേബിയെ പോലീസ് കരുതല്‍ തടങ്കല്‍ നിയമപ്രകാരം ഹോളില്‍ നിന്നു അറസ്റ്റ് ചെയ്തു കൊണ്ടുപോയ വാര്‍ത്ത എന്റെ കൂടെ മണ്ണപ്പം ചുട്ടുകളിക്കാന്‍ വന്ന സാനുവാണ് പറഞ്ഞത്. ഹെന്റെ രക്തം തിളച്ച നീരാവികൊണ്ട് എനിക്കു ചുറ്റും ഒരു മരീചികയുണ്ടായി.
പാഞ്ഞ് അടുക്കളയില്‍ കയറി. കയ്യില്‍ കിട്ടിയത് ചിക്കന്‍ വെട്ടുന്ന വലിയൊരു പിച്ചാത്തി. അതുമെടുത്ത് അടുത്ത വീട്ടിലേക്ക് ഓടി. അയലത്തെ വീട്ടിലെ ദീപ്തിക്ക് ഒരു മുച്ചക്രസൈക്കിള്‍ ഉണ്ട്. അതില്‍ക്കയറി ഞാന്‍ കൊല്ലം ഈസ്റ്റ് പോലീസ്റ്റേഷനിലേക്ക് കുതിച്ചു. ഓവര്‍ബ്രിഡ്ജ് ഇറങ്ങി എന്റെ വാഹനം കുതിച്ച് വരുന്നതു കണ്ട് പാറാവുനിന്ന പോലീസുകാരന്‍ ഓടി ആല്‍മരത്തില്‍ കേറി . സര്‍ക്കിളിന്‍സ്പെക്റ്റര്‍ പിറകിലെ മതിലു ചാടി കുതിരലായത്തില്‍ ‌- ഓ അത് നിങ്ങള്‍ക്കൊന്നുമറിയില്ല, ഇപ്പോഴത്തെ റിസര്‍‌വ് പോലീസ് ക്യാമ്പ് നില്‍ക്കുന്ന സ്ഥലത്താണ് - കയറി ഒളിച്ചു. സ്റ്റേഷനില്‍ വേറേ പോലീസില്ലായിരുന്നു. ഞാന്‍ ലോക്കപ്പുകള്‍ ഓരോന്നോരോന്നായി നോക്കി. ബേബി അതിലൊന്നുമില്ല. ഞാന്‍ വരുന്നത് കണ്ട പോലീസ് ബേബിയെ മറ്റെങ്ങോട്ടോ മാറ്റിക്കഴിഞ്ഞിരുന്നു. ഞങ്ങളൊക്കെ ചെറുപ്പമല്ലേ, പോലീസിന്റെ രഹസ്യനീക്കങ്ങള്‍ ചോര്‍ത്തിത്തരാന്‍ ആരുമില്ലായിരുന്നു. അങ്ങനെ രക്ഷിക്കനെനിക്കു കഴിഞ്ഞില്ല. അന്നത്തെ സെന്റ്രിയും ഇന്‍സ്പെക്റ്ററും ഒക്കെ മരിച്ചു. ബേബി അവിടെ ഇല്ലായിരുന്നതുകാരണം ഇക്കാര്യം അദ്ദേഹവും ഇതുവരെ അറിഞ്ഞിട്ടില്ല.
ലേബല്‍ : പട്ടാളക്കാരുടെ വീരസ്യമൊക്കെ എന്ത്!

11-dec-2014

ഏഴിലം പാല പൂത്തു...

നമസ്കാരം. ആട്ടിന്റെ പാല്‍ നാഴിയിലേക്ക് സ്വാഗതം. പഴയ പാട്ടുകള്‍ നിങ്ങള്‍ പലതവണ കേട്ടിട്ടുണ്ടാവും പക്ഷേ അതിനെക്കുറിച്ചുള്ള രസകരമായ കഥകള്‍, അതിന്റെ വശ്യചാരുതയാര്‍ന്ന വരികളുടെ ഗൂഢാര്‍ത്ഥങ്ങള്‍, അതിന്റെ സംഗീതത്തിന്റെ സങ്കീര്‍ണ്ണതകള്‍ ഒക്കെ എനിക്കു മാത്രമേ അറിയൂ. അതു നിങ്ങള്‍ക്കു കൂടി പറഞ്ഞു തരാനായിട്ടാണ് താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയില്‍ തനിച്ചിരുന്നുറങ്ങാതെ ചെറുപ്പക്കാരനായ ഞാന്‍ റേഡിയോസ്റ്റേഷനില്‍ വന്നു കുത്തിയിരിക്കുന്നത്. ന്നാ തൊടങ്വല്ലേ?
"ഏഴിലം പാല പൂത്തു പൂമരങ്ങൽ കുട പിടിച്ചു."
മനോഹരമായ വരികള്‍. പാലകള്‍ പലതരമുണ്ട്. കുടപ്പാല, കൂനന്‍ പാല, കള്ളിപ്പാല, കുരുട്ടുപാല... പാലക്കാട് തൃശ്ശൂരിനപ്പുറത്തുള്ള ജില്ലയാണ്. തമിഴ്നാട്ടില്‍ നിന്നും കേരളത്തിനു കൈമാറിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പാലക്കാട് ജില്ലയുണ്ടാക്കിയിരിക്കുന്നത്. നിങ്ങള്‍ക്കറിയാത്ത പല കാര്യങ്ങളും ഉണ്ട് അതിനെക്കുറിച്ചു പറയാന്‍. പാലക്കാട് മണി അയ്യര്‍ ഒരു പാലക്കാടുകാരന്‍ ആയിരുന്നു. അദ്ദേഹം മറ്റൊരു പാലക്കാട്ടുകാരനായ ചെമ്പൈക്കു വേണ്ടി മൃദംഗം വായിച്ചിട്ടുണ്ട്. മൈക്കിള്‍ മദന്‍ കാമരാജന്‍ എന്ന ചിത്രത്തിലെ കമലഹാസന്റെ നാലുവേഷങ്ങളില്‍ ഒന്നായ കാമേശ്വരന്‍ പാലക്കാടുകാരനാണ്. പാലാരിവട്ടം കൊച്ചിയിലാണ്. അതിനു തൊട്ടടുത്താണ് ജവഹര്‍ലാല്‍ നെഹ്രു ക്രിക്കറ്റ് സ്റ്റേഡിയം. ജഗതിയുടെ പാലാരിവട്ടം ശശി ഓര്‍മ്മയുണ്ടാവുമല്ലോ. പാലാ കോട്ടയത്താണ്. കെ. ആര്‍ നാരായണന്‍, കെ.എം. മാണി, ജി.വി. രാജാ, സക്കറിയ, ഏഴാച്ചേരി, റിമി ടോമി ... അങ്ങു കാലിഫോര്‍ണിയയിലും ഒരു പാല ഉണ്ടത്രേ. നമ്മള്‍ വിഷയത്തില്‍ നിന്നു മാറിപ്പോയി.
ഈ പാട്ടിലെ പാല മറ്റൊന്നുമല്ല ഏഴിലം പാലയാണ്. ഒരടുക്കില്‍ ഏഴ് ഇല വീതം വരുന്നതുകൊണ്ടാണ് ഇതിനെ ഏഴിലം പാല എന്നു വിളിക്കുന്നത്. എന്നു കരുതി പുളിയാറിലയ്ക്ക് ആറ് ഇല വീതം ഉണ്ടെന്ന് കരുതരുത് മൂന്നേയുള്ളൂ. പക്ഷേ മൂവിലയ്ക്ക് മൂന്ന് ഇലകള്‍ വീതമാണ്. രണ്ടില കാണുമ്പോള്‍ ജയലളിതയെ ഓര്‍മ്മവരും.
ഒരു തണ്ടേല്‍ കാക്കത്തൊള്ളായിരം ഇലകള്‍ ഉള്ളതാണ് തെങ്ങോല. പാഴ്മരങ്ങള്‍ പോലും പനയോളം വളര്‍ന്നേക്കാം എന്നാല്‍ ഈര്‍ക്കിലി എത്ര മൂത്താലും കാതലുണ്ടാവില്ല എന്നതിനു ഉദാഹരണമാണ് ഈ പരിപാടി.
"വെള്ളി മലയിൽ ... വേളി മലയിൽ"
മനോഹരമായ വരികള്‍ . ജവാന്‍ ഓഫ് വെള്ളിമല മമ്മൂട്ടി അഭിനയിച്ച ഒരു ചിത്രമാണ്. വേളി മലയോ? നമ്മള്‍ വേളീ കായല്‍ എന്നേ കേട്ടിട്ടുള്ളൂ. വല്യ വേളിയിലോ കൊച്ചുവേളിയിലോ മല കണ്ട ഓര്‍മ്മ നിങ്ങള്‍ക്ക് ഉണ്ടാവില്ല. അതാണ് കവിതയുടെ മാഹാത്മ്യം. പണ്ട് ഞാന്‍ തമ്പാനൂര്‍ റെയില്‍‌‌വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ വന്ന് "വേളി കഴിഞ്ഞ് അകത്തുമുറിയില്‍ എത്താന്‍ എത്ര സമയം എടുക്കും?" എന്ന് എന്നോട് ചോദിച്ചു ഞാന്‍ പറഞ്ഞു "മുരുക്കും‌പുഴയും കഴക്കൂട്ടത്തും ക്രോസിങ്ങ് ഇല്ലെങ്കില്‍ പെട്ടെന്ന് എത്താമെന്ന്." ഹ ഹ ഹ.
"ഏലേലം പാടി വരും കുയിലിണകൾ കുരവയിട്ടു."
മനോഹരമായ വരികള്‍. ആയാസമുള്ള ജോലി ചെയ്യുമ്പോഴാണ് ആളുകള്‍ ഏലേലം വിളിക്കുന്നത്, തോണി തുഴയുമ്പോള്‍ , മരം പൊക്കുമ്പോള്‍, കമ്പ വലിക്കുമ്പോള്‍ ഒക്കെ ഇങ്ങനെ ഏലേലം കേള്‍ക്കാം. കുരുവികള്‍ പറന്നാണല്ലോ വരിക, അവരും ഏലേലം വിളിക്കും. മംഗള കര്‍മ്മം നടക്കുമ്പോഴാണ് കുരവ കേള്‍ക്കുക. കുരവ എന്നതിനു ചിരവ എന്ന ഉപകരണവുമായോ പരവ എന്ന മീനുമായോ ബന്ധമില്ല എന്ന് നമ്മളോര്‍ക്കണം.
"വെള്ളി മലയിൽ... വേളി മലയിൽ"
മനോഹരമായ വരികള്‍. വണ്ടന്‍‌മേടിനും നിരപ്പേലിനും ഇടയിലാണ് വെള്ളിമല. വേളിമല ഹൈദരാബാദില്‍ പഠാന്‍‌ചേരുവില്‍ ആണ്. ഇതിനടുത്ത് ലിംഗംപള്ളിയിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍‌കൂര്‍ റൂറല്‍ ബാങ്കിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട്. ഇവിടെ ബി.എച്ച്.ഈ. എല്‍ ബസ്സില്‍ കയറിയാല്‍ ഒരു പഞ്ചാബി ധാബയും തൊട്ടടുത്ത് വൈന്‍ ഷോപ്പും കാണാം. കുപ്പി വാങ്ങി ധാബയിലെ ഫൂഡും അടിച്ചു റോഡില്‍ ഇരിക്കാന്‍ എന്തു രസമാണെന്നോ.
"പൊൻകിനാവിൻ പൂവനത്തിൽ പാരിജാതം പൂത്തുലഞ്ഞൂ"
മനോഹരമായ വരികള്‍. പൊന്‍‌കിനാക്കള്‍ ഒരു പൂങ്കാവനം പോലെയാണല്ലോ. പാരിജാതം പൂങ്കാവനങ്ങളില്‍ കാണുന്ന മരവും. പൊന്‍‌കിനാവിന്‍ പുഷ്പരഥത്തില്‍ എന്ന പാട്ടും പാരിജാതം തിരുമിഴി തുടന്നു എന്ന പാട്ടും കൂടെ കൂട്ടിയിടിച്ചപ്പോള്‍ ഉണ്ടായ വരികള്‍ ആണെന്നു തോന്നുന്നു.
"എൻ മനസ്സിൻ മലനിരകൾ പൊന്നശോക മലരണിഞ്ഞു"
മനോഹരമായ വരികള്‍.... ങ്ഹേ സമയം കഴിയുകയാണ്. ആട്ടിന്റെ പാല്‍‌ നാഴിയുടെ ഈ ഭാഗം പൂര്‍ത്തിയായപ്പോള്‍ നിങ്ങള്‍ക്ക് പഴയ പാട്ടുകളെക്കുറിച്ച് അധികം ആര്‍ക്കും അറിയാത്ത രഹസ്യങ്ങള്‍ പകര്‍ന്നു തരാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ വിടപറയുന്നു, ആരെങ്കിലും ഇത്രയും നേരം ഉറങ്ങാതെ പിടിച്ചു നില്പ്പുണ്ടെങ്കില്‍ അവര്‍ക്ക് ശുഭരാത്രി.
13-dec-2014

ഓപ്പറേഷന്‍ ഉമ്മാവോയിസ്റ്റ്സ്

അകത്തോട്ട് വരട്ടോ?
വരൂ, ഇരിക്കൂ, ആരാ?
ഞാന്‍ ക്യാപ്റ്റന്‍ കൊച്ചീപ്പന്‍. ബ്ലണ്ടര്‍‌തോട്ട്സ് കമാന്‍ഡോസിന്റെ ലീഡ്.
ഓഹ്, ഞാന്‍ പത്രത്തിലൊക്കെ വായിക്കാറുണ്ട്.
ഹും. അതൊക്കെ ഞങ്ങളെ കരിവാരിത്തേക്കാന്‍ പത്രക്കാരു പടയ്ക്കുന്നതാണ്. അതുപോട്ടെ, ഈ ചുംബന സമരം മാവോയിസ്റ്റ് റിക്രൂട്ട്മെന്റ് നടത്താനാണ് എന്ന റിപ്പോര്‍ട്ട് നിങ്ങളല്ലേ ഉണ്ടാക്കിയത്?
അതേയതേ, സ്തോഭജഘനമായ വിവരമായിരുന്നു അത്. ഞാന്‍ അപ്പോ തന്നെ എഴുതി.
ജനകം, ജഘനമല്ല. നിങ്ങടെ മലയാളം ഇങ്ങനാണെങ്കില്‍ റിപ്പോര്‍ട്ട് തരണ്ടാ, കാര്യം പറഞ്ഞാല്‍ മതി. എങ്ങനെയാണ് ഈ വിവരം നിങ്ങള്‍ക്ക് ലഭിക്കുന്നത്?
ഞാന്‍ ഒരു ഫെയിസ്ബുക്ക് അക്കൗണ്ട് തുറന്നതോടെയാണു വിവരങ്ങളുടെ ചുരുള്‍ അഴിയാന്‍ തുടങ്ങിയത്. അതില്‍ മുഴുവന്‍ ചുംബനവാദികള്‍ "രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നു." എന്ന് എഴുതിക്കൊണ്ട് നടപ്പുണ്ട്. പിള്ളേരല്ലേ, ചുമ്മാ പൈങ്കിളി പറയുന്നതാകുമെന്ന് ആദ്യം കരുതി.
എന്നിട്ട്?
കഴിഞ്ഞാഴ്ച ഞാന്‍ കോട്ടയത്തിനു പോകുന്ന വഴി തിരുവല്ല ബിവറേജസില്‍ നിന്ന് ഒരു ഓപ്പീയാര്‍ വാങ്ങി വണ്ടീലിരുന്ന് അടിക്കുമ്പോഴാണ് ആ വെളിപാടുണ്ടായത്. സാധാരണ രണ്ടു പേര്‍ ചുംബിച്ചാല്‍ കുറച്ചു കഴിയുമ്പോ നിറുത്തും വേറെന്തോ ഉണ്ടാകാനാ. കേരളത്തിലാണെങ്കില്‍ വല്ല സദാചാര പോലീസും ഓടിച്ചിട്ട് ഇടിക്കും, അല്ലാതെ ലോകം മാറുന്നതെങ്ങനെ? ലോകം മാറ്റുന്ന പ്രവൃത്തി എന്നു പറഞ്ഞാല്‍ സായുധ വിപ്ലവം. ഇവിടിപ്പോള്‍ ആരാ സായുധ വിപ്ലവം എന്നു പറഞ്ഞു നടക്കുന്നത്? മാവോയിസ്റ്റ്. അപ്പോ ഇവരു മാവോയിസ്റ്റ് ആഹ്വാനമാണ് എഴുതി വയ്ക്കുന്നത്.
അല്ല, ഒരാളെ ചുംബിച്ച് മാവോയിസ്റ്റാക്കുന്നത് എങ്ങനെ?
അതാണ് എന്നെയും അലട്ടിയിരുന്ന ചോദ്യം. അലട്ട് ഉണ്ടായാല്‍ ഞാന്‍ അപ്പോ അലേര്‍ട്ട് ആകും. എന്നിട്ട് എന്റെ മകനോട് സംശയം ചോദിക്കും. ഇതു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു അങ്ങനെ സംഭവിക്കാം, അവന്‍ കളിക്കുന്ന വീഡിയോ ഗെയിമിലെ സോംബി തൊടുന്നവരും സോംബി ആയിപ്പോകുന്നില്ലേ, അതുപ്പൊലെ എന്തെങ്കിലും ആഭിചാരക്രിയ ആയിരിക്കും എന്ന്.
ഹോ! എന്നിട്ട്?
ഞാന്‍ അപ്പോള്‍ തന്നെ ജ്യോതിഷവജ്രം ഡോ. വടിമാളൂര്‍ കര്‍മ്മയെ പോയി കണ്ടു. ഒരാളെ ചുംബിക്കുമ്പോള്‍ മാവോയിസ്റ്റായി മാറ്റുന്ന വല്ല ക്രിയയും ഉണ്ടാക്കാന്‍ കഴിയുമോ എന്ന് തിരക്കി. കര്‍മ്മാജി പറഞ്ഞു മഹാമാവോയന്ത്രം അരയില്‍ കെട്ടിക്കൊണ്ട് ആരെ ചുംബിച്ചാലും അയാള്‍ മാവോയിസ്റ്റ് ആകുമെന്നും സ്പോട്ടില്‍ തന്നെ ആയുധം എടുക്കണമെങ്കില്‍ കൂടെ ക്ഷണായുധമന്ത്രം ജപിച്ച നൂലും കയ്യില്‍ കെട്ടി കൊടുത്താല്‍ മതി എന്ന്.
അപ്പോള്‍ അതാണു വിദ്യ! ശരി, ഇനി ചുംബന സമരം നടക്കുന്നേടത്ത് ക്യാപ്റ്റന്‍ കൊച്ചീപ്പന്‍ ബ്ലണ്ടര്‍‌ തോട്ട്സിനെ ഇറക്കും. ഓപ്പറേഷന്‍ ഉമ്മാവോയിസ്റ്റ്സ്.
അല്ലാ മാവോയിസ്റ്റുകളെ എങ്ങനെ തിരിച്ചറിയും അവിടെ?
നിങ്ങള്‍ ഇങ്ങനെ ഇന്റലിജന്‍സ് ഇല്ലാതെ സംസാരിക്കരുത്. മാവോയിസ്റ്റുകളെ വെടിവയ്ക്കാന്‍ ആണു ബ്ലണ്ടര്‍‌തോട്ട്സ്. കൊറോണറി, ബ്ലണ്ടര്‍ തോട്ട്സിന്റെ വെടി കൊള്ളുന്നവരാണ് മാവൊയിസ്റ്റുകള്‍.
കൊറോളറി. അല്ല നിങ്ങടെ വെടി കൊള്ളുമോ?
ഇല്ലെങ്കില്‍ ഞങ്ങള്‍ വല്ല കമ്പോ കൊളിയോ എടുത്തെറിഞ്ഞു പിടിച്ചോളാം. അപ്പോ വരട്ടേ, വെഞ്ഞാറമ്മൂട് അടുത്തുനിന്ന് ഒരു മാവോയിസ്റ്റിനെ പിടിക്കാനുണ്ട്.
അല്ലാ, സാധാരണ നിങ്ങളെങ്ങനെയാ മാവോയിസ്റ്റുകളെ പിടിക്കാറ്?
ഞങ്ങള്‍ ഇങ്ങനെ കാടും പൊന്തയും ഉള്ള സ്ഥലത്തു പോകും, എന്നിട്ട് വെടി വയ്ക്കും, അതിന്റകത്ത് മാവോയിസ്റ്റ് ഉണ്ടെങ്കില്‍ തിരിച്ചു വെടിവയ്ക്കുമല്ലോ.
വെടി വല്ല പന്നിക്കോ കാട്ടിക്കോ കൊണ്ടാലോ?
ഞങ്ങള് ഓടും. അല്ലാതെന്തു ചെയ്യാനാ?
അതല്ല, വൈല്‍ഡ് ലൈഫ് ആക്റ്റ് പ്രകാരം കേസാവൂല്ലേ?
ഓപ്പറേഷനില്‍ കേസില്ല.
പൊന്തേല്‍ വെളിക്കെറങ്ങാനിരിക്കുന്ന വല്ല ലോറി ഡ്രൈവര്‍ക്കും കൊണ്ടാലോ?
വെടി കൊണ്ടാല്‍ അവനാണു മാവോയിസ്റ്റ്.
മലക്കപ്പാറ ഓപ്പറേഷനും ഇങ്ങനെയായിരുന്നു അല്ലേ?
അതേ. ഞങ്ങള്‍ മലക്കപ്പാറയില്‍ ചെന്നു ഒരു വെടി വച്ചു. അപ്പോള്‍ കാട്ടീന്നു തിരിച്ചൊരു വെടി!
ഹമ്മേ എന്നിട്ട്?
ഞങ്ങള്‍ ശറപറാ വെടി തുടങ്ങി. ഏതാണ്ട് ഒരു മണിക്കൂര്‍ കൊണ്ട് 76 റൗണ്ട് വെടി ഞങ്ങള്‍ വച്ചു. അവരും അത്രയും വെടി തിരിച്ചു വച്ചു.
എത്ര മാവോയിസ്റ്റ് ചത്തു?
ആരും ചത്തില്ല.
ഒരു കമ്പനി കമാന്‍ഡോസ് 76 റൗണ്ട് വെടി വച്ചിട്ട് ആരും ചത്തില്ലേ? ഭയങ്കര ഉന്നം. എന്നിട്ട് ഉണ്ട തീര്‍ന്നോ?
ഇല്ലില്ല, അപ്പോഴാണ് ഒരു ചെറുക്കന്‍ ആടിനെ തീറ്റാന്‍ അവിടെ വന്നത്. അവന്‍ ഞങ്ങളോട് എന്താ കാര്യമെന്ന് ചോദിച്ചു. "മാറ്ട്ര ചെറുക്കാ പാറക്കെട്ടീന്ന് വെടി വരുന്നത് കണ്ടില്ലേ" എന്ന് പറഞ്ഞപ്പ ചെറുക്കന്‍ ചിരിക്കണ്.
അതെന്തിനാ?
അതെന്തിനാന്ന് ഞങ്ങളും അവനോട് ചോദിച്ച്. ചെറുക്കന്‍ പറഞ്ഞ് വെടി നിറുത്തീട്ട് ഒന്നു കൂവി നോക്കാന്‍.
ഞങ്ങളു കൂവി നോക്കിയപ്പോ മാവോക്യാമ്പീന്നും കൂവല്!
ഓ മാറ്റൊലി ആയിരുന്നോ അത്രേം നേരം കേട്ട വെടി?
വ തന്നെ, എക്കോ . എക്കോളജിക്കലി സെന്‍സിറ്റീവ് ആയ സ്ഥലമാണെന്ന് ഓര്‍ത്തില്ല. ആഹ് ഞാന്‍ പോട്ടെ, വിവരത്തിനു നന്ദി.
15-dec-2014

No true Scotsman

ശരിക്കുള്ള മതവിശ്വാസം ഇങ്ങനല്ല എന്ന സ്ഥിരം പല്ലവി. മനസ്സിലായി, there is no true Scotsman എന്ന വൈശാഖന്‍ തമ്പിയുടെ കൃത്യമായ മറുപടി.
നിങ്ങള്‍ കാണുന്നവരില്‍ ഭൂരിപക്ഷവും ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നവരാണ്. അവരില്‍ ഒരാളുപോലും തോക്കോ ബോംബോ എടുത്ത് മതത്തിന്റെയോ മറ്റെന്തെങ്കിലുമോ പേരില്‍ ആളെക്കൊല്ലാന്‍ തയ്യാറുമല്ല, അങ്ങനെ വേണമെന്ന് അറ്റ് ലീസ്റ്റ് പരസ്യമായി വിശ്വസിക്കുന്നുമില്ല. എന്തെങ്കിലും വിശ്വാസത്തിന്റെയോ വിശ്വാസമില്ലായ്മയുടെയോ പേരില്‍ ആരെങ്കിലും കൊല്ലപ്പെടണമെന്ന് ആഗ്രഹിക്കുന്നവരല്ല മഹാ ഭൂരിപക്ഷം മതവിശ്വാസിയും, അത് ഏതു മതത്തിന്റേതായാലും. എങ്കില്‍ പിന്നെങ്ങനെ വൈശാഖന്‍ തമ്പിയുടെ മറുപടി ശരിയാകുന്നു?
മതവും ഭീകരതയും തമ്മില്‍ ഉള്ള ബന്ധത്തെപ്പറ്റി പ്രൊഫസര്‍ തിമോത്തി സിസ്കിന്റെ നേതൃത്വത്തില്‍ ഡെന്‍‌വര്‍ യൂണിവേര്‍സിറ്റി നടത്തിയ ഒരു പഠനമുണ്ട്. ഒരാളോ ഭൂരിപക്ഷം ജനതയോ മതവിശ്വാസിയോ അവിശ്വാസിയോ ആയാല്‍ ഭീകരവാദം തനിയേ പൊട്ടിമുളയ്ക്കുകയൊന്നുമില്ല എന്നതിനാല്‍ ഹിംസയിലും അതിക്രമങ്ങളിലും മതം എന്തു പങ്കു വഹിക്കുന്നു എന്നാണ് ഗവേഷണത്തിന്റെ വിഷയം . Between Terror and Tolerance: Religion, Conflict and Peacemaking എന്നാണു പേര്‍.
ഒരു മതത്തില്‍ വിശ്വസിക്കുന്നയാളും മറ്റൊരു മതത്തില്‍ വിശ്വസിക്കുന്നയാളും തമ്മില്‍ അടിസ്ഥാനപരമായി വത്യാസമൊന്നുമില്ല. ഡെന്‍‌വര്‍ യൂണിവേര്‍സിറ്റി പഠനം പല കലാപങ്ങളിലും പല മതം വഹിച്ച പങ്ക് പരിശോധിക്കുന്നു.
1. സുന്നി - ഷിയ സംഘട്ടനം
2. ലെബനോണ്‍ സിവില്‍ വാറില്‍ കത്തോലിക്കാ സഭയുടെ പങ്ക്
3. ഇസ്രയേല്‍ പലസ്തീന്‍ പ്രശ്നത്തില്‍ ആഗോളവത്കരണവും മതവും ദേശീയതയും വഹിക്കുന്ന പങ്ക്
4. സുഡാന്‍ സിവില്‍ വാര്‍
5. നൈജീരിയന്‍ കലാപം
6. ശ്രീലങ്കന്‍ വംശീയോന്മൂലനത്തിലെ ബുദ്ധമതത്തിന്റെ പങ്ക്
7. കശ്മീര്‍ പ്രശ്നത്തില്‍ ഹിന്ദു-മുസ്ലീം മതങ്ങളുടെ പങ്ക്
8. വടക്കന്‍ അയര്‍ലന്‍ഡിലെ വംശീയ പ്രശ്നത്തില്‍ കൃസ്തുമതത്തിന്റെ പങ്ക്.
ഇവയിലെ എല്ലാം പൊതു ഘടകം എന്തെന്ന് പരിശോധിച്ചാല്‍ മതത്തിനു ഹിംസയിലും അഹിംസയിലും എന്തു പങ്കാണു വഹിക്കാനുള്ളത് എന്ന് മനസ്സിലാക്കാമല്ലോ. അവരുടെ കണ്ടെത്തെലുകള്‍ ഇങ്ങനെയായിരുന്നു
1. ഏതാണ്ട് എല്ലായിടത്തും ഭരണത്തില്‍ മതത്തിനുള്ള സ്വാധീനം ശക്തമായിരുന്നു. ഇതു രണ്ടും പരസ്പരം സ്വാധീനിക്കും എന്നതിനാല്‍ മതത്തിന്റെ നിലപാട് ഭരണകൂടത്തിന്റേതുമായും മറിച്ചും ശക്തിയായി ബാധിക്കും. തമിശ് വംശജരുമായി സമാധാന ഉടമ്പടിക്ക് ശ്രമിക്കുകയും വെറും അഞ്ചു വര്‍ഷത്തിനു ശേഷം അവരെ ഉന്മൂലനം ചെയ്യാന്‍ കൂടെ നില്‍ക്കുകയും ചെയ്തത് ഒരേ ബുദ്ധമതമാണ്. സര്‍ക്കാരിന്റെ നാഷണലിസത്തില്‍ ശക്തിയായ ഉയര്‍ച്ചയുണ്ടായി എന്നതാണു കാരണം.
2. ഭരണകൂടം മതവുമായി ഒട്ടിച്ചേര്‍ന്നാല്‍ മതം ഭരിക്കും. മതം ഭരിച്ചാല്‍ അതിന്റെ നേതൃത്വം മത ചിന്തകളും മത മുദ്രാവാക്യങ്ങളും മറ്റും ഭരണത്തില്‍ അടിച്ചുകയറ്റും. മത-ദേശീയതാ സഖ്യം രാജ്യം ഭരിക്കുമ്പോള്‍ സ്വാഭാവികമായി അക്രമങ്ങളും തീവ്രവാദവും ഒക്കെ അടിച്ചു കയറും.
3. ഗോത്രവര്‍ഗ്ഗ ഭിന്നത, പ്രാദേശികത, ഇതര രാജ്യങ്ങളുടെയും നാടുകളുടെയും ഇടപെടല്‍ തുടങ്ങിയവയും മതത്തെ ഹിംസയ്ക്ക് അനുകൂലമായ സാഹചര്യത്തിലേക്ക് നയിക്കും. അമേരിക്കക്ക് അഫ്ഘാനിസ്ഥാനിലെ സോവിയറ്റ് ഇടപെടലിനോടുള്ള എതിര്‍പ്പ്, ഗോത്ര ഭിന്നത, പാക്കിസ്ഥാനിലെ മതബന്ധിത നാഷണലിസ്റ്റ് ഭരണം, മറ്റു ചില മതരാജ്യങ്ങളുടെ തുറന്ന സഹായം എന്നിവ മതത്തില്‍ ഉണ്ടാക്കിയ വത്യാസമാണ് ഇന്നത്തെ ഏറ്റവും വലിയ ഭീകരതയ്ക്ക് വിത്തുപാകിയത്. ഇതിലെ മറ്റൊന്നും കാണാതെ ഇതൊക്കെ പാശ്ചാത്യ ഗൂഢാലോചന മാത്രമെന്ന് സ്ഥിരമായി കാണുന്നു. റ്വാണ്ടന്‍ കലാപം കത്തോലിക്കാ സഭ ആഗ്രഹിച്ചിരുന്ന ഒന്നല്ല, ഹുട്ടി-ടുറ്റ്സി ഗോത്രവര്‍ഗ്ഗ ശത്രുത രൂക്ഷമായപ്പോള്‍ സഭ ഇവരിലെ വിശ്വാസികള്‍ക്കു വേണ്ടി പക്ഷം പിടിച്ചു. കൂട്ടമണിയടിച്ച് ആളെ പള്ളിയില്‍ വിളിച്ചു കയറ്റി യന്ത്രത്തോക്കിനു പള്ളീലച്ചന്‍ കൂട്ടക്കൊല ചെയ്യുന്നയിടം വരെ എത്തി അത്.
4. മത നേതൃത്വം എവിടെ ഫോക്കസ് ചെയ്യുന്നു എന്നതിനു ഭീകരതയുമായും മതഹിംസയുമായും നേരിട്ടു ബന്ധമുണ്ട്. ശ്രീലങ്കന്‍ വംശീയ ഹത്യയ്ക്കു മുന്നേ ബുദ്ധമത ഭിക്ഷുക്കള്‍ ഇതര ആരാധനാലയങ്ങള്‍ പൊളിക്കുകയായിരുന്നു. സുഡാന്‍ കലാപത്തിനു മുന്നേ മത നേതാക്കള്‍ എല്ലാവരിലും ശരിയ അടിച്ചേല്പ്പിക്കാന്‍ വാശിപിടിക്കുകയായിരുന്നു. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ, രാജ്യത്തിന്റെ, ന്യൂനപക്ഷത്തിന്റെ, ദേശത്തിന്റെ അന്തസ്സിനും സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേരേ മത നേതൃത്ത്വം കുതിര കയറാന്‍ തുടങ്ങിയാല്‍ അവിടെ ഹിംസയും ഭീകരവാദവും മുളയ്ക്കാന്‍ താമസമില്ല.
വൈകുന്നേരം നിലവിളക്കു കത്തിച്ച് "മുകുന്നരാമ പായിമാ" എന്നു നാമം ചൊല്ലി ഉറങ്ങുന്ന നാണിത്തള്ളയ്ക്ക് അരോടും ഒരു വിദ്വേഷവുമില്ല. ആരുടെ കുട്ടി ഉരുണ്ടുവീണാലും അവര്‍ ഓടിച്ചെന്ന് എടുക്കും. ഏത് അമ്പലത്തില്‍ പോയാലും അവിടെ വരുന്നവരില്‍ ഭൂരിപക്ഷവും നാണിത്തള്ളയെപ്പോലെയോ ശങ്കരേട്ടനെ പോലെയോ ആയിരിക്കും. എന്നാല്‍ അവര്‍ക്ക് വിശ്വഹിന്ദുപരിഷത്തിന്റെ നയത്തില്‍ യാതൊരു പങ്കുമില്ല. ഹിന്ദു നാഷണലിസം ഉയര്‍ന്നു പാറുമ്പോഴാണ് ശങ്കരാചാര്യനും ജൈനമത നേതാവും ബി.ജെ.പി എം.എല്‍.ഏയും ഒക്കെയിരിക്കുന്നേടത്ത് സാധ്വി സരസ്വതി ബാബറിമസ്ജിദ് ദിനം ആഘോഷിക്കേണ്ടത് കൊടി പൊക്കിയല്ല, ഓരോരുത്തരും കുറഞ്ഞത് ഒരു ശത്രുവിന്റെയെങ്കിലും തലവെട്ടിക്കൊണ്ടാണ് എന്ന് പ്രസംഗിച്ചത്. ആരും കേസെടുത്തില്ല. പാക്കിസ്ഥാന്റെ അനുഭവത്തില്‍ നിന്നുപോലും പാഠം പഠിക്കില്ല എന്ന വാശിയിലാണു നമ്മളെന്ന് തോന്നുന്നു.
നിര്‍ദ്ദോഷികളായ ഭൂരിപക്ഷം വിശ്വാസികളെ ചൂണ്ടിക്കാട്ടി മതത്തിനു ഭീകരതയില്‍ നിന്ന് തലയൂരാനാവില്ല. ഒരു മതത്തിനും.
17-dec-2014

Vrata suddhi

De boarding of a woman and child at the demand of Shabarimala pilgrims remind me of my Hyderabad days.
There during the vrata season devotees get away from their houses and form bachelor groups, since being in the presence of women is bad. They eat only vegetarian food cooked by men. Those who can afford drive their own vehicles or hire autos driven by men, since public transport will have woman pax. When they start to Shabarimala they crowd in all male compartments.
However, at work they don't have a problem with women being around them! If he works for a lady, he would find her presence in the office absolutely fine. If he is a doctor, there is absolutely no harm dealing with women patients and women coworkers. If he is an auto driver, there is no problem accepting female passengers.
The difference is that they don't have any choices when it comes to work.
18-dec-2014

What do you see?

23-dec-2014
പരീക്ഷണം:
റെയിന്‍ ഫോറസ്റ്റ് സൈറ്റില്‍ നിന്നും കിട്ടിയതാണ് ഈ ഫോട്ടോ. അവിടെ കണ്ട ചില കമന്റുകള്‍ അല്പ സ്വല്പം പൊടി തട്ടി ഇവിടെ ഇടുന്നു. ഈ ഫോട്ടോ കാണുമ്പോള്‍ നിങ്ങള്‍ക്ക് താഴെപ്പറയുന്നതില്‍ ഏതു കമന്റിനോടാണ് കൂടുതല്‍ അടുത്തു നില്‍ക്കുന്ന ഫീലിംഗ്സ്? ഒരുപാടു ചിന്തിക്കേണ്ട കാര്യമില്ല, ഒരു ചിത്രം കാണുമ്പോള്‍ മനസ്സില്‍ തോന്നുന്ന വികാരം. ഉത്തരം മാത്രം എഴുതിയാല്‍ മതിയാകും, ജസ്റ്റിഫിക്കേഷന്‍ കൊടുത്താല്‍ അത് തുടര്‍ന്ന് കമന്റ് എഴുതുന്നവരുടെ ചിന്തയെ ബാധിക്കും.
1. അച്ഛനും അമ്മയും ആയാല്‍ കുഞ്ഞിനെ ഇങ്ങനെ നോക്കണം.
2. ഇതു കണ്ടപ്പോള്‍ ഞാന്‍ എന്റെ അച്ഛനെയും അമ്മയെയും ഓര്‍ത്തു.
3. ദൈവമേ, മനുഷ്യന്‍ കഴിഞ്ഞ് ഇപ്പോ സിംഹങ്ങളും ഇങ്ങനെ തുടങ്ങിയോ smile emoticon smile emoticon
4. അവര്‍ കൂടെയുള്ളപ്പോള്‍ കുഞ്ഞിനു ഒന്നിനെയും ഭയമില്ല.
5. പ്രകൃതിയില്‍ ഇങ്ങയെയും സംഭവിക്കും
6. കഷ്ടം!
7. പാവം കുട്ടി, എത്ര കഷ്ടപ്പെടുന്നു ജീവിക്കാന്‍.
[നാലഞ്ചു മണിക്കൂര്‍ കഴിയുമ്പോള്‍ ഈ പരീക്ഷണം എന്തിനായിരുന്നു എന്ന് ഞാന്‍ തന്നെ പറയാം.] 
Well protected heart emoticon

നിങ്ങടെ റോബോട്ടില്‍ ഭാഷയുണ്ടോ?

പത്തു പതിനഞ്ചു കൊല്ലം മുന്നേ കേട്ട ഗുണ്ട്, ഇന്നു രാവിലേ വീണ്ടും ആരോ എടുത്തിട്ട വഴി കണ്ടു. റോബോട്ടിനു സംസാരിക്കാന്‍ ഏറ്റവും യോജിച്ച ഭാഷ സംസ്കൃതമാണെന്ന് നാസ പറഞ്ഞെന്ന്. ഇതൊക്കെ ഇപ്പഴും പ്രചാരത്തില്‍ ഉണ്ടോ? പരം‌വിസ്മിതാമ്യഹം!
യന്ത്രമനുഷ്യന്‍ ഏതു ഭാഷയില്‍ സംസാരിക്കും?
നെതര്‍ലന്‍ഡിലെ ഐന്‍‌ഥോവന്‍ യൂണിവേര്‍സിറ്റി ഓഫ് ടെക്നോളജിയാണ് റോബോട്ടുകള്‍ക്ക് സംസാരിക്കാനുള്ള റോയ്‌ല (റോബോട്ട് ഇന്ററാക്ഷന്‍ ലാംഗ്വേജ്) ഉരുത്തിരിച്ചത്.
മിക്ക മനുഷ്യഭാഷയിലും ഒരേ വാക്കിനോ പ്രയോഗത്തിനോ പല അര്‍ത്ഥമുണ്ടാകും ഉദാഹരണം മലയാളം ആണു ഉപയോഗിക്കുന്നത് എന്നു വച്ചോളൂ; ഹോട്ടലില്‍ വിളമ്പുകാരന്‍ ആയി നില്‍ക്കുന്ന റോബോട്ട്
"സര്‍ ചായ വേണോ കാപ്പി വേണോ?"
കസ്റ്റമര്‍ : "കാപ്പി മതി" അര്‍ത്ഥം എനിക്കു കാപ്പിയാണു വേണ്ടതെന്നാണ്.
ചോറുണ്ടോണ്ട് ഇരിക്കുന്ന കസ്റ്റമറോട് "സര്‍ ചോറു വേണോ?" എന്നു ചോദിക്കുന്നു
കസ്റ്റമര്‍: "ചോറു മതി." അര്‍ത്ഥം എനിക്കു ചോറു വേണ്ടാ എന്നാണ്.
ചിലപ്പോ മതിയെന്നു പറഞ്ഞാല്‍ വേണം, ചിലപ്പോ മതിയെന്നു പറഞ്ഞാല്‍ വേണ്ടാ; വിളമ്പുകാരന്‍ റോബോട്ട് വിളമ്പുകാരന്‍ പോഞ്ഞിക്കരയെപ്പോലെ വയലന്റ് ആയി ചോറ്റുകലം എടുത്ത് ഇലയില്‍ മറിച്ചുകളയും. ഇതുകൊണ്ട് ഫീനോംസ്, ടെന്‍സ് എന്നിവ ഒഴിവാക്കിയാണ് അവര്‍ റോയ്‌ല ഭാഷ ഉരുത്തിരിച്ചത്.
കാലമൊക്കെ മാറി, ഹോണ്ടാ അസിമോ ജാപ്പനീസും ഇംഗ്ലീഷും പറയും എന്നു മാത്രമല്ല, ആക്സന്റ് വത്യാസം മനസ്സിലാക്കി സംസാരിക്കും. വേറെങ്ങാണ്ടോ റോബോട്ടുകള്‍ സ്വന്തമായി അവരുടെ ഭാഷ ഉരുത്തിരിച്ചു തുടങ്ങി. നാസക്കാരന്റെ ഒരു കുറിപ്പില്‍ ഒരേസമയം ഇരുപതോളം ഭാഷയില്‍ സംസാരിക്കുന്ന റോബോട്ടുകളെക്കുറിച്ച് കണ്ടിരുന്നു. അപ്പോ ആര്‍ട്ടിഫിഷ്യലി ഇന്റലിജന്റ് മെഷീന്‍ ഏതു ഭാഷ സംസാരിക്കും എന്നതിനു പ്രസക്തിയില്ല, ഉടനേ തന്നെ "നാടെവിടെ സര്‍" എന്നു ചോദിച്ച് "തിരോന്തോരം" എന്ന ഉത്തരം കേള്‍ക്കുമ്പോള്‍ "സൂങ്ങളുതന്യേ ചെല്ലാ?" എന്ന് നിങ്ങളുടെ സ്വന്തം ആക്സന്റില്‍ സംസാരിക്കുന്ന റോബോട്ടിനെ കാണാം.
ഇനി നമ്മുടെ റോയ്‌ല പോലെ കുറഞ്ഞ പദാവലിയും ലളിത വ്യാകരണവും ഉപയോഗിക്കുന്ന മനുഷ്യന്‍ ഉപയോഗിക്കുന്ന റോബോട്ടുഭാഷ ആണെങ്കില്‍ ആ പാവം യന്ത്രത്തിനെ ഇട്ടു അഷ്ഠാധ്യായിയും അമരകോശവും പഠിപ്പിക്കുന്നതിനെക്കാള്‍ എളുപ്പം മലയാളം തെറി പഠിപ്പിക്കുന്നതാണ്. അതിലും ലളിതപദാവലി വേറേ എവിടെ കിട്ടും. ഉദാഹരണം "മൈ*" എന്ന ഒറ്റവാക്ക് പഠിപ്പിച്ചാല്‍ അതിനു പദാവലി എത്ര ചുരുക്കാം.
"ഛെ, മൈ*" = ഞാന്‍ നിരാശനാണ്.
"എന്തു മൈ*ആണിത്?" = ഞാന്‍ ആശങ്കപ്പെടുന്നു.
"ഓ, മൈ* പോട്ടെടാ." = ഞാന്‍ നിന്നെ സാന്ത്വനിപ്പിക്കുന്നു.
"എന്തു മൈ* ആണെടാ കാട്ടിയെ?" = ഞാന്‍ നിന്റെ പ്രവൃത്തിയില്‍ കോപാകുലന്‍ ആയി.
"ഒരു മൈ* സംഭവം തന്നെ." = ഞാന്‍ ഇതില്‍ ആശ്ചര്യപ്പെടുന്നു.
"എന്താടാ മൈ*?" = ഞാന്‍ നിന്നെ വെല്ലുവിളിക്കുന്നു.
"എന്തു മൈ*, എന്തോ." = ഞാന്‍ ഘണ്‍ഫ്യൂ!
"എന്തു മൈ* എങ്കിലും വരട്ടെ." = ഞാന്‍ നിസ്സംഗന്‍.
"എനിക്കൊരു മൈ*ഉം ഇല്ല" = ഞാന്‍ ആശങ്കാരഹിതന്‍
അങ്ങനെ അങ്ങനെ. അപ്പോ കാര്യങ്ങള്‍ എല്ലാം ക്ലീയര്‍ ആയല്ലോ?
[ഒരു നിലയില്‍ തമിഴിന്റെ വശ്യത പോലെ സംസ്കൃതത്തിന്റെ സുവ്യക്ത ഘടനയും എനിക്കിഷ്ടമാണ്. പാണിനീസൂത്രമൊക്കെ വായിച്ച് വാ പൊളിച്ചുപോയിട്ടുണ്ട്. എന്നാല്‍ ശാസ്ത്രം പോലെ തന്നെ ഭാഷയുടെ പുരോഗതിയും ഇല്ലാതെയാക്കിയവരുടെ പിന്‍‌മുറക്കാര്‍ തന്നെ അതെന്തെന്ന് അറിയാതെ അതില്‍ മരമഞ്ഞളുണ്ട്, മാങ്ങാണ്ടിയുണ്ട് എന്നൊക്കെ പറഞ്ഞു നടക്കുന്നത് കണ്ടപ്പോള്‍ ബേബി ഇച്ചി സ്ക്രാച്ചി...]

22-dec-2014

Emotional Politics

I had a friend in college. A couple of years senior to me. He has a unique name, if I tell that many here may recognise him. So let's call him James.
James was an emotional leftist . He was always angry and sad that my logically left mind was not red enough. He used to accuse that my politics was too benign to be termed left, or that I was not "left enough"
I didn't hear from James for a decade and a half after he left college. Then we met again at a wedding function. We were happy to see each other after so long. He was emotionally Kerala Congress (M) then. He was emotionally sick of leftism and was angry and sad that I still a leftist. He went at length about why leftism isn't natural, he even made some attempts to misquote evolutionary theories and the concept of the selfish gene.
My training yesterday was on transactional analysis - the PAC model. Everyone presented a personality. I chose to present James. The class came to the conclusion that his ego has a confused parent, a slightly distorted adult and a dominant child. Trainer also by and far agreed to the class's majority opinion. So much about emotional politics.

24-dec-24.

അവര്‍ ഒരു ഫലിതമല്ല

പ്രാരാബ്ധങ്ങള്‍ക്ക് ഒരു ചെവി കൊടുക്കല്‍ സാമൂഹ്യചുമതലകളുടെ ഭാഗമാണ്. നിങ്ങള്‍ പ്രത്യേകിച്ചൊന്നും ചെയ്യേണ്ട, ആളുകള്‍ വന്ന് അവരുടെ കഷ്ടപ്പാടുകള്‍ ഒക്കെ എണ്ണിപ്പെറുക്കി കുറച്ചു സമാധാനം നേടി അങ്ങു പോയിക്കോളും.
ഒരു സ്ഥാപനം തുടച്ചു വൃത്തിയാക്കിയിടുന്ന ജോലിയെടുക്കുന്ന തമിഴ്നാട്ടുകാരി സ്ത്രീ അങ്ങനെ ഒരിക്കല്‍ എന്നോട് ജീവചരിത്രം പറഞ്ഞു തുടങ്ങി. ഉത്സവപ്പറമ്പുകളിലും മറ്റും സ്റ്റേജില്‍ ഡാന്‍സ് കളിക്കുന്ന ട്രൂപ്പില്‍ ചേര്‍ന്ന് തൊഴിലാളി ജീവിതം തുടങ്ങി. അതില്‍ ഒരാളെ കല്യാണവും കഴിച്ചു. ഒരു കുട്ടിയായപ്പോള്‍ ഭര്‍ത്താവ് മറ്റൊരു പെണ്ണിനെ കൂടി കെട്ടി. അവളുടെ പോട്ടി സഹിക്കവയ്യാതെ ഇവരും കുട്ടിയും അയാളെ ഉപേക്ഷിച്ചു. ഡാന്‍സിനുള്ള പ്രായം ഒക്കെ കഴിഞ്ഞപ്പോള്‍ വീട്ടുജോലിക്കാരിയായി ഒരു തമിഴു കുടുംബത്തിനൊപ്പം ദുബായില്‍ വന്നു, ആ ദമ്പതികളുടെ കുട്ടികള്‍ ഒക്കെ വളര്‍ന്നപ്പോള്‍ അവര്‍ തന്നെ ശരിയാക്കിക്കൊടുത്തതാണ് ഇപ്പോഴുള്ള ജോലി. അനുജനു നാട്ടില്‍ ചെറിയ കേറ്ററിങ്ങ് സര്‍‌വീസ് ഉണ്ട്. അക്കനു സിനിമ ഉണ്ടായിരുന്നപ്പോള്‍ നിറയെ വര്‍ക്ക് പിടിച്ചു കൊടുക്കുമായിരുന്നു, ഇപ്പോള്‍ അവനും കടത്തിലാണ്.
നിങ്ങളുടെ അക്കന്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ടോ? ഞാന്‍ തിരക്കി.
ഓ, എന്റെ അക്കനല്ല, ഷക്കീല അക്കന്‍. അറിയില്ലേ, മലയാളത്തിലും നിറയെ പടം ചെയ്തിട്ടുണ്ട്.
കാര്യങ്ങളൊക്കെ ചോദിച്ചു വന്നപ്പോള്‍ ഷക്കീല സിനിമയില്‍ അഭിനയിക്കുമ്പോള്‍ തന്റെ അയല്‍ക്കാര്‍ക്കും മറ്റും പ്രോജക്റ്റില്‍ ചെറിയ വര്‍ക്കുകള്‍- ടാക്സി, ജൂനിയര്‍ ആര്‍ട്ടിസ്റ്റ് റോള്‍, കേറ്ററിങ്ങ് അങ്ങനെയുള്ളവ- കൊടുക്കണമെന്ന് നിബന്ധന വയ്ക്കുമായിരുന്നത്രേ. അങ്ങനെ ഒരു ചെറിയ റോഡിന് അവര്‍ അക്കനും ആശ്രയവും ഒക്കെയായിരുന്നു,
ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള സിനിമാതാരം ജാക്കി ചാന്‍ ആണെന്ന് ഫാന്‍സ് അവകാശപ്പെടുന്നു. അദ്ദേഹം ലോകോത്തര സിനിമയൊന്നും എടുത്തിട്ടില്ല, ആക്ഷന്‍ ചിത്രീകരണത്തിലെ ആത്മാര്‍ത്തത കൊണ്ടും പ്രത്യേകത കൊണ്ടും പ്രശസ്തനായി. മറ്റൊരു പ്രത്യേകത ജാക്കിയുടെ സപ്പോര്‍ട്ടീവ് റോള്‍ ആണ്. ഹോങ്ങ് കോങ്ങ് സിനിമകളില്‍ ജൂനിയര്‍ സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളുടെ ജീവിതം വലിയ കഷ്ടമായിരുന്നു. അപകടങ്ങള്‍ ഏറെയും. ജാക്കിച്ചാന്‍ സിനിമകളിലെ സംഘട്ടന രംഗങ്ങള്‍ എല്ലാം ചെയ്യുന്നത് അദ്ദേഹം ട്രെയിന്‍ ചെയ്യുകയും പരിപാലിക്കുകയും ചെയ്യുന്ന സ്റ്റണ്ട് ടീം ആണ്. അതുപോലെ ഹോങ്ങ് കോങ്ങ് സിനിമ ഷൂട്ടിങ്ങുകളില്‍ മരിച്ചു പോയിട്ടുള്ള സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളുടെ വിധവകള്‍ക്ക് സ്വത്ത് ആര്‍ജ്ജിക്കാനാണ് തന്റെ ചില സിനിമകളുടെ ലാഭം മുഴുവന്‍ ഉപയോഗിച്ചത്. സിനിമയില്‍ നിന്ന് ആര്‍ജ്ജിച്ച സ്വത്ത് തന്റെ അടുത്ത തലമുറയ്ക്കല്ല, ചാരിറ്റിക്കാണെന്ന് വില്‍‌പത്രം എഴുതി ഈയിടെ ജാക്കി. നടന്‍ എന്നതിനപ്പുറം ജാക്കി എന്ന നല്ല മനുഷ്യനെയും അനാഥ കുട്ടികളുടെ സം‌രക്ഷകനെയും ആരാധകര്‍ക്ക് ഇഷ്ടമാണ്.
ഷക്കീല വര്‍ക്ക് പരിചയക്കാര്‍ക്ക് പിടിച്ചു കൊടുക്കും എന്ന് ആ പ്രായമായ സ്ത്രീ പറഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തത് ഹോം‌കോങ്ങ് സ്റ്റണ്ട്‌മെന്‍ വെല്‍ഫയര്‍ ഫണ്ടും ജാക്കിച്ചാന്‍ സ്റ്റണ്ട് ടീമും ആണ്.
തിരുവനന്തപുരത്തുകാര്‍ ആരെയും അണ്ണാ എന്നു വിളിക്കും, രായണ്ണാ, രെവിയണ്ണാ, കാര്‍ലോസണ്ണാ, നൗഷാദണ്ണാ... പക്ഷേ തിരുവനന്തപുരത്ത് ചെന്ന് വെറുതേ അണ്ണന്‍ എന്നു പറഞ്ഞാല്‍ അത് വര്‍ക്കല രാധാകൃഷ്ണന്‍ ആണ്. അതിനു പാര്‍ട്ടിഭേദമൊന്നുമില്ല. വര്‍ക്കല രാധാകൃഷ്ണന്‍ ഒരു ജില്ലയുടെ മുഴുവന്‍ അണ്ണന്‍ ആയതുപോലെ ഒരു തീരെ ചെറിയ തെരുവായിരിക്കാം, ഒരു കോളനി ആയിരിക്കാം, എനിക്കറിയില്ല, തമിഴ് നാട്ടില്‍ ഏതോ ഒരിടത്ത് വെറുതേ അക്കന്‍ എന്നു പറഞ്ഞാല്‍ അത് ഷക്കീലയാണ്.
സ്ക്രീനില്‍ കണ്ട് വെള്ളമിറക്കി, പുറത്തിറങ്ങി കൂട്ടുകാരോടൊത്ത് അശ്ലീലം പറഞ്ഞു പൊട്ടിച്ചിരിച്ച്, രാത്രി ഓര്‍ത്ത് സ്വയം‌ഭോഗം ചെയ്തില്ലേ, ആ ശരീരമല്ല ഷക്കീല. അതവരുടെ തൊഴില്‍ ആയിരുന്നു, ജീവിതമല്ല.
[രാവിലേ രാഹുല്‍ പശുപാലന്റെ പോസ്റ്റ് കണ്ടപ്പോള്‍ ഇത്രയും എഴുതാന്‍ തോന്നി.]
29-dec-2-14

തദ്ദേശീയ ശാസ്ത്രപാഠം

കുട്ടികളേ, നിലവിലുള്ള പാഠ്യപദ്ധതിയെല്ലാം പാശ്ചാത്യര്‍ നമ്മളെ വഴിപിഴപ്പിക്കാന്‍ ഉണ്ടാക്കിയതാണെന്നും നമ്മള്‍ നമ്മുടെ സംസ്കാരത്തിനനുസരിച്ചുള്ള പാഠങ്ങള്‍ പഠിപ്പിച്ചു നേര്‍‌വഴിക്കു നടത്തണം എന്നും ഇന്നലെ പറഞ്ഞത് ഹര്‍‌വാര്‍ഡില്‍ പോയിട്ടുള്ള സാമ്പത്തികശാസ്ത്ര വിദഗ്ദ്ധന്‍ ആയതുകൊണ്ട് നമുക്ക് തേങ്ങാ സാമ്പത്തിക ശാസ്ത്രത്തില്‍ തന്നെ ഉടയ്ക്കാം.
ഇന്നലെ വരെ ടാക്സേഷനെക്കുറിച്ച് നിങ്ങള്‍ പഠിച്ചതെല്ലാം മറന്നേക്കൂ, അതൊക്കെ പാശ്ചാത്യ സൃഷ്ടിയാണ്. നമ്മള്‍ ഇന്നു പഠിക്കാന്‍ പോകുന്നത് കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തിലെ ടാക്സ്, സോറി ചുങ്കത്തെക്കുറിച്ചാണ്. പത്തു രണ്ടായിരത്തഞ്ഞൂറു വര്‍ഷം മുന്നേ എഴുതപ്പെട്ട വിലപ്പെട്ട ഗ്രന്ഥമാണിത്.
ആദായനികുതികളിലെ ലൈംഗികസേവന നികുതികള്‍ ആണ് ഇന്നത്തെ പാഠം. വകുപ്പ് മറന്നു പോകരുത് 2(27). ഇതിന്റെ ടാക്സബിള്‍ എന്റിറ്റികള്‍ ഇപ്രകാരമാണ്:
1. ഗണിക - വേശ്യാലയം സ്ഥാപിച്ച് അതില്‍ വേശ്യകളെ തൊഴിലാളികളായി നിയമിച്ച് നടത്തുന്ന ലൈംഗിക സ്ഥാപനം.
2. രൂപാജീവ - സ്വന്തം ശരീരം വിറ്റ്, ഇന്‍ഡിപെന്‍ഡന്റ് പ്രാക്റ്റീസ് നടത്തുന്ന ലൈംഗിക തൊഴിലാളി.
3. പും‌ശ്ചലി - കാര്യസാധ്യത്തിനും ധനപ്രാപ്തിക്കും വേണ്ടി ഒന്നിലധികം പുരുഷന്മാരോട് ബന്ധം പുലര്‍ത്തുന്ന സ്ത്രീ.
ഇതില്‍ ഗണികകള്‍ക്ക് വേശ്യാലയം തുടങ്ങാനായി ആഭരണം, കെട്ടിടം, വാദ്യോപകരണങ്ങള്‍, കുപ്പായങ്ങള്‍ എന്നിവയ്ക്ക് ധനസഹായമായി സര്‍ക്കാര്‍ ലം‌സം‌ഗ്രാന്റ് ആയി പണം നല്‍കണം. ഇത് തുടക്കത്തില്‍ ഒറ്റത്തവണയേ നല്‍കൂ. മുഖ്യ വേശ്യാലയ നടത്തിപ്പുകാരി വരുമാനത്തിന്റെയും ചിലവുകളുടെയും കൃത്യമായ കണക്കുകള്‍ ആദായ വകുപ്പില്‍ വര്‍ഷാവര്‍ഷം സമര്‍പ്പിച്ച് പരിശോധനയ്ക്കു വിധേയമാക്കി ലാഭവിഹിതം സര്‍ക്കാരില്‍ അടയ്ക്കണം.
രൂപാജീവ സെല്‍ഫ് എമ്പ്ലോയ്ഡ് പേര്‍സണ്‍ എന്ന നിലയില്‍ വിശദമായ ചിലവു കണക്കുകള്‍ സൂക്ഷിക്കേണ്ടതില്ല. അവരുടെ മൊത്തം കളക്ഷന്റെ കണക്കു സൂക്ഷിച്ച് സമയത്ത് അതിന്റെ ആറില്‍ ഒന്ന് തുക നികുതി അടയ്ക്കണം.
പും‌ശ്ചലിയുടെ വരുമാനം കാനോണ്‍ ഓഫ് സേര്‍ട്ടനിറ്റിക്ക് വഴങ്ങുന്നതല്ല എന്നതിനാല്‍ സാധാരണ ഗതിയില്‍ ചുങ്കത്തിനു വിധേയമല്ല, എന്നാല്‍ വീടും പുരയിടവും, ആഭരണങ്ങള്‍, കന്നുകാലികള്‍ തുടങ്ങിയവ കൂടെ‌പൊറുക്കുന്നവര്‍ അവള്‍ക്ക് സമ്മാനമായി നല്‍കിയാല്‍ നികുതിപ്പിരിവുകാര്‍ യോഗ്യമായ ചുങ്കം ചുമത്താവുന്നതാണ്.
രാജ്യത്ത് ക്ഷാമം, കമ്മി ബജറ്റ്, യുദ്ധം, മറ്റു സാമ്പത്തിക ഞെരുക്കം എന്നിവ അനുഭവപ്പെട്ടാല്‍ ലൈംഗികത്തൊഴിലാളികള്‍ എല്ലാവരും ലാഭം ഉയര്‍ത്തി കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ ബാധ്യസ്ഥരാണ്, അല്ലാത്ത പക്ഷം രാജ്യം നികുതി ഉയര്‍ത്തിയേക്കാം.
പട്ടാളക്കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സൗജന്യ സേവനം നല്‍കാന്‍ ഗണികകളും രൂപാജീവകളും ബാധ്യസ്ഥരാണ്. പും‌ശ്ചലിക്ക് ഈ വകുപ്പ് ബാധകമല്ല. രാജാവിനു ലൈംഗിക സേവനം നടത്തുന്നവര്‍ക്ക് കിട്ടുന്ന പ്രതിഫലം രാജര്‍ഷി, മന്ത്രി, വിദൂഷകന്‍ തുടങ്ങിയവരുടേതിനു തുല്യമായിരിക്കും എന്നു മാത്രമല്ല, മറ്റെല്ലാ രാജസേവകരുടെയും ശമ്പളം പോലെ തന്നെ നികുതിരഹിത വരുമാനം ആയിരിക്കുകയും ചെയ്യും.
ഇന്നത്തെ ക്ലാസ് തീര്‍ന്നു, നാളെ മദ്യച്ചുങ്കത്തെക്കുറിച്ച് നമുക്ക് പഠിക്കാം.
13-dec-2014

ന്യൂയീയര്‍ നൊസ്റ്റി അഥവാ സോഷ്യല്‍മീഡിയ അമ്മാവന്‍ സിന്‍‌ഡ്രോം

1. പതിനേഴു വര്‍ഷം മുന്നേ ഐസീക്യുവില്‍ ഒരു അക്കൗണ്ട് തുടങ്ങി. രണ്ടോ മൂന്നോ കോണ്ടാക്റ്റുകള്‍ ഉണ്ടായിരുന്നു. ഞാനെന്ന സോഷ്യല്‍ മീഡിയ സിറ്റിസണ്‍ അവിടെ പിറന്നു. ആ നിക്ക്‌നെയിം പോലും ഓര്‍മ്മയില്ല .
2. പതിനാറു വര്‍ഷം മുന്നേ ഞാന്‍ ഇന്ത്യാചാറ്റിലും അവിടെ നിന്നു കേരളാ ചാറ്റിലും എത്തി. അന്നുമുതലേ ഉള്ള കോണ്ടാക്റ്റുകളില്‍ രണ്ടുപേര്‍ Sreevidya Subramanian , Praseed Sa
3. പതിന്നാലു വര്‍ഷം മുന്നേ മലയാളവേദി ബുള്ളറ്റിന്‍ ഫോറത്തില്‍ എഴുതിത്തുടങ്ങി. അന്നുമുതലേ കൂടെയുള്ള രണ്ടുപേര്‍. Raj Neettiyath , Sudha PS
5. പത്തുവര്‍ഷം മുന്നേ ബ്ലോഗ് എഴുതിത്തുടങ്ങി. ഇവിടെ നിന്നും ടാഗ് ചെയ്യാന്‍ തുടങ്ങിയാല്‍ ഇനി നൂറുകണക്കിനു ആളെ ടാഗ് ചെയ്യേണ്ടി വരും. ആദ്യത്തെ കമന്റ് എഴുതിയതും എന്റെ എഴുത്തിനു ആദ്യമായി റിവ്യൂ എഴുതിയതും Viswa Prabha . ആദ്യപോസ്റ്റില്‍ കമന്റ് എഴുതിയവര്‍ Kalesh Kumar , Edathadan Sajeev , Kumar Neelakantan
6. ആറു വര്‍ഷം മുന്നേ ഗൂഗിള്‍ ബസ്സില്‍ എത്തി. അവിടെയും ആളു കുറേ ഉള്ളതുകാരണം ഒരാളെ മാത്രം ടാഗ് ചെയ്യുന്നു. Jaya Mattathodiyil
7. നാലര വര്‍ഷം മുന്നേ ഗൂഗിള്‍ പ്ലസ്സില്‍ എത്തി. സേമ്പിളിനു ഒരാള്‍ Harish Vasudevan Sreedevi
8. നാലുവര്‍ഷം മുന്നേ ഗൂഗിള്‍ വേവില്‍ എത്തി. അതിന്റെ വേവ് ലെങ്ങ്തുമായി ശരിയായില്ല, ആരേം പുതുതായി പരിചയപ്പെട്ടുമില്ല.
9. രണ്ടു വര്‍ഷം മുന്നേ ഫെയിസ്ബുക്കില്‍ എത്തി. സേമ്പിളിനു ഒരാളെ മാത്രം ടാഗ് ചെയ്യുന്നു. Oommen C. Kurian
10. ഒരു വര്‍ഷം ആയി ഈ ഐഡിയില്‍ എത്തി നിങ്ങളെ വധിക്കാന്‍ തുടങ്ങിയിട്ട്.എന്റെ കോണ്ടാക്റ്റ് ലിസ്റ്റില്‍ ഉള്ള സകലരെയും ഇതിനാല്‍ ടാഗ് ചെയ്തുകൊള്ളുന്നു.
അപ്പോ എല്ലാവര്‍ക്കും ഹാപ്പി ന്യൂയിയര്‍.

ലൈംഗിക വൈകല്യങ്ങള്‍

"വഴിയേ ഒരു സുന്ദരിപ്പെണ്ണ് നടന്നു പോകുമ്പോള്‍  ഒന്നു സൂക്ഷിച്ചു നോക്കുക, നിര്‍ദ്ദോഷമായൊരു ഫലിതം അവളെക്കുറിച്ചു പറയുക, ഇതൊക്കെ അത്ര വലിയ തെറ്റാണോ?" ഒരാള്‍ ചോദിച്ച ചോദ്യമാണ്.

മലയാളിയുടെയും ഇന്ത്യക്കാരുടെ ആകെയും പൊതുബോധത്തില്‍ കടന്നു കൂടിയിട്ടുള്ള ഒരു തെറ്റായ സങ്കല്പ്പം  ആണിത്. അതുകൊണ്ടാണല്ലോ ഇവരെ പൂവാലന്‍, ഈവ് ടീസര്‍ എന്നൊക്കെ വാത്സ്യല്യം പുരണ്ട പട്ടങ്ങള്‍ നല്‍കി ആദരിക്കുന്നത്.


ഒരു വ്യക്തിയുടെ ലൈംഗിക വൈകൃതങ്ങള്‍ മറ്റൊരു വ്യക്തിക്ക് ശാരീരികമോ മാനസികമോ ആയ പീഡനം ഏല്പ്പിക്കുന്നെങ്കില്‍ അവയെ ലൈംഗിക കുറ്റം എന്നു വിളിക്കും. അതു ചെയ്യുന്നയാളെ കുറ്റവാളി എന്നും. ലൈംഗിക കുറ്റങ്ങള്‍ നിരവധി തരമുണ്ട്- സ്ത്രീകളെ കയറി പിടിക്കല്‍, ബലാത്സംഗം ചെയ്യല്‍, അശ്ലീലം വിളിച്ചു പറയല്‍, ഇഷ്ടമില്ലാത്ത ഒരാളിന്റെ മുന്നില്‍ നഗ്നത കാണിക്കല്‍, കുട്ടിളോട്  ലൈംഗികാകര്‍ഷണം തോന്നല്‍, ഇഷ്ടപ്പെട്ടയാളിനെ മുറിവേല്പ്പിക്കല്‍ തുടങ്ങി ഒട്ടേറെ.


ഇവയെല്ലാം പരസ്പരബന്ധമില്ലാത്ത വൈകല്യങ്ങളാണെന്നായിരുന്നു  പൂര്വ്വകാല ക്രിമിനോളജിസ്റ്റുകള്‍ കരുതിപ്പോന്നത് . കൊലപാതകി ഒരു തരം കുറ്റവാളി,  കൈക്കൂലിക്കാരന്‍ അതുമായി ബന്ധമില്ലാത്ത തരം കുറ്റം ചെയ്യുന്ന ആള്‍ എന്നതുപോലെ. പ്രശസ്ത സെക്സോളജിസ്റ്റ്  കര്‍ട്ട് ഫ്രണ്ട് ആണ് ഇവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആദ്യമായി  ഒരു സിദ്ധാന്തം അവതരിപ്പിച്ചത്.


ഫ്രണ്ട് ലൈംഗിക വൃത്തിയെ നാലു ഘട്ടങ്ങളായി വിഭജിച്ചു.  1.അന്വേഷണ ഘട്ടം - ഈ ഘട്ടത്തില്‍  സ്ത്രീപുരുഷന്മാര്‍ എവിടെയെങ്കില്‍ം പരസ്പരം കാണുകയും അവര്‍ ഇഷ്ടപ്പെടുകയും ചെയ്യും. 2. സ്പര്‍ശനപൂര്‍‌വ്വ ലീലാഘട്ടം - അവര്‍ പരസ്പരം ഇഷ്ടം വാക്കുകളിലോ നോട്ടത്തിലോ സന്ദേശങ്ങളിലോ കൈമാറും. 3. സ്പര്‍ശന ലീലാഘട്ടം- അവര്‍ ചുംബിക്കുകയും പരസ്പരം ശാരീരിക ലാളനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യും 4. സംഭോഗ ഘട്ടം- അവര്‍ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടും.  ഫ്രണ്ട് ഈ നാലു ഘട്ടങ്ങളിലെയും  ലൈംഗിക കുറ്റങ്ങള്‍ കണ്ടെത്തി അവയെ പട്ടിക ചേര്‍ത്തു.


ആദ്യമൂന്നു ലീലാഘട്ടങ്ങളും തീര്‍ത്തും ഇല്ലാത്തതോ വികലമായതോ ആയ വ്യക്തിയുടെ ലൈംഗിക വൃത്തി പാരഫീലിയക് റേപ്പ് എന്ന തരം ബലാത്സംഗം ആയി മാറുന്നു. (പ്രത്യേകം  ശ്രദ്ധിക്കുക, ഇതൊരു ന്യൂനപക്ഷ ബലാത്സംഗം മാത്രമാണ്. മഹാഭൂരിപക്ഷം ബലാത്സംഗവും ചെയ്യുന്നത് കുറ്റവാളിയുടെ ലൈംഗിക സംതൃപ്തിക്കല്ല, മറിച്ച് ആക്രമിച്ചു മുറിവേല്പ്പിക്കുകയും  തകര്‍ക്കുകയും ചെയ്യുന്നതിലെ ക്രൂര സം‌തൃപ്തിക്കാണ്)

ഇത്തരം വിവിധ  ലൈംഗിക കുറ്റങ്ങള്‍ ചെയ്ത ആളുകളെ  കണ്ടെത്തി ഫ്രണ്ട് ഒന്നു ചെയ്തിട്ടുള്ള ആള്‍ മറ്റൊന്ന് ചെയ്തിട്ടുണ്ടോ എന്ന്  പഠിച്ചു. അദ്ദേഹത്തിന്റെ ഗവേഷണ ഫലം ഇങ്ങനെ ആയിരുന്നു (ചുരുക്കിയ രൂപം)


ഒരു  ലൈംഗിക കുറ്റം ചെയ്തയാള്‍ അടുത്തതും ചെയ്യാനുള്ള അഭേദ്യമായ  ബന്ധം സ്ഥാപിച്ച ഫ്രണ്ട് അങ്ങനെ അവയെല്ലാം ഒരേതരം കുറ്റമാണെന്ന് സ്ഥാപിച്ചു. അതിനെ അദ്ദേഹം മൊത്തത്തില്‍ കാമലീലാ വൈകല്യം (കോര്‍ട്ട്ഷിപ്പ് ഡിസോര്‍ഡര്‍) എന്ന ഒറ്റ വിഭാഗം കുറ്റം എന്നും വിളിച്ചു. ലോകത്തെ പ്രമുഖ ക്രിമിനോളജിസ്റ്റുകള്‍ കോര്‍ട്ടിഷിപ്പ് ഡിസോര്‍ഡര്‍ എന്നതിനെ അംഗീകരിക്കുകയും ചെയ്തു.


കലുങ്കിലിരുന്ന് കമന്റ് പറയുന്നവന്‍ പൂവാലനല്ല,  കോര്‍ട്ട്ഷിപ്പ് ഡിസോര്‍ഡര്‍ ഉള്ള ലൈംഗിക കുറ്റവാളിയാണ്. അവന്‍ മറ്റു കൊടിയ കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടാവും, അല്ലെങ്കില്‍ ചെയ്തേക്കും. കമന്റടി  നിര്‍ദ്ദോഷമാണെന്നു വാദിക്കുന്ന വാരികകളും ഒളിഞ്ഞു നോട്ടം ഫലിതമാകുന്ന സിനിമകളും  ചേര്‍ന്ന് പൊതുബോധത്തില്‍ വന്‍ പിഴവുകള്‍ വരുത്തിയതിന്റെ ഫലമാണ് പൂവാലന്‍ എന്ന പേരു തന്നെ.  വാടകക്കൊലയാളിയെ ക്വട്ടേഷന്‍ പാര്‍ട്ടി എന്ന ചെല്ലപ്പേരു കൊടുത്ത് അംഗീകരിക്കും പോലെ.

04-feb-2014

ലൈംഗിക കുറ്റങ്ങളും സമൂഹവും

ആദ്യഭാഗത്തോടുള്ള പ്രതികരണത്തില്‍ പലരും  ലൈംഗിക കുറ്റകൃത്യത്തില്‍ സമൂഹത്തിനുള്ള പങ്കിനെപ്പറ്റി പരാമര്‍ശിച്ചിരുന്നു. തീര്‍ച്ചയായും ശരിയാണത്. മറ്റെല്ലാ കുറ്റകൃത്യങ്ങളുടെ കാര്യത്തിലെന്നതുപോലെ ലൈംഗിക കുറ്റങ്ങളുടെ കാര്യത്തിലും സമൂഹത്തിന്റെ പങ്ക് വളരെ വലുതാണ്. ചിലയിടങ്ങളില്‍  ലൈംഗിക കുറ്റങ്ങള്‍ വളരെ കൂടുതലാണെന്നതും ചിലയിടങ്ങളില്‍ തീരെ കുറവാണെന്നതും തന്നെ അതിന്റെ തെളിവും.

കുറ്റവാളികളാകാത്ത പൗരന്മാരെ വളര്‍ത്തേണ്ടത് സമൂഹത്തിന്റെ സഞ്ചിത താല്പര്യമാണ്. അതെങ്ങനെ പാഠ്യപദ്ധതിയിലൂടെ സാധിക്കാം എന്നതിനെപ്പറ്റി ബെക്കി മോണ്‍ഗോമെറി, കാത്തി പീറ്റേര്‍സണ്‍, സ്യൂ സാറ്റെല്‍, സൂസന്‍ സ്റ്റ്രോസ് എന്നിവര്‍ ചേര്‍ന്ന് എഴുതിയ പുസ്തകം ആണ് "ഗേള്‍സ് & ബോയ്സ് ഗെറ്റിങ്ങ് എലോങ്ങ്- റ്റീച്ചിങ് പ്രിവന്‍ഷന്‍ ഓഫ് സെക്ഷ്വല്‍ ഹറാസ്മെന്റ് ഇന്‍ സ്കൂള്‍സ്". ഈ പുസ്തകം ലൈംഗിക കുറ്റകൃത്യങ്ങളെയും  കുട്ടിക്കാലത്തേ അവ ചെയ്യാനുള്ള വാസന ഇല്ലാതെയാക്കുന്നതിനെയും കുറിച്ച് വളരെ വിലപ്പെട്ട  അറിവുകള്‍ തരുന്നു.


1. ലൈംഗികതയും കുറ്റകൃത്യവും
ഫ്ലേര്‍ട്ടിങ്ങ് (ശൃംഗാരം എന്നതാണ് എനിക്കു അടുത്തു കിട്ടിയ മലയാളം വാക്ക്) സെക്‌ഷ്വല്‍ ഹറാസ്മെന്റ് (ലൈംഗിക പീഡനം എന്ന് മലയാളം അര്‍ത്ഥം, പത്രങ്ങള്‍ ഈയിടെയായി ബലാത്സംഗം എന്നതിനു പകരം ലൈംഗിക പീഡനം എന്ന് ഉപയോഗിച്ച് ഇതിന്റെ പ്രയോഗാര്‍ത്ഥം മാറ്റിയെടുക്കുന്നു) തമ്മിലുള്ള അതിര്‍‌വരമ്പ്  പട്ടികയിട്ട് ഇന്നത് ശൃംഗാരം ഇന്നത് ലൈംഗിക പീഡനം എന്നു തിരിക്കാനാവില്ല, കാരണം അത് വൈയക്തികവും സാന്ദര്‍ഭികവുമാണ്. എന്നാല്‍ ഇതിനെ വിഭജിക്കാന്‍ മാനദണ്ഡങ്ങള്‍ ഗ്രന്ഥകര്‍ത്താക്കള്‍  തരുന്നു.

ഒരു വാക്കോ  പ്രവൃത്തിയോ ശൃംഗാരമോ  പീഡനമോ എന്നത് അത് ആര്‍ അനുഭവിക്കുന്നോ ആ വ്യക്തിക്ക് എങ്ങനെ തോന്നുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്.  ശൃംഗാരത്തില്‍ പാരസ്യ്പര്യമുണ്ട്,   അനുഭവിക്കുന്ന ആളിനും സംതൃപ്തിയാണ്. തന്നെപ്പറ്റി മതിപ്പു കൂടുകയും താന്‍ അംഗീകരിക്കപ്പെട്ടെന്നോ അഭിനന്ദിക്കപ്പെട്ടെന്നോ തോന്നുകയും  ചെയ്യും. ലൈംഗിക പീഡനത്തിലാകട്ടെ,  പാരസ്പര്യമില്ല, അനുഭവിക്കുന്ന ആളിനു താന്‍ അവഹേളിക്കപ്പെട്ടെന്നോ മുറിവേല്പ്പിക്കപ്പെട്ടെന്നോ അപമാനിക്കപ്പെട്ടെന്നോ തോന്നുന്നു. അനുഭവിക്കുന്നയാളിനു മൊത്തത്തില്‍ സ്വയം ഉള്ള മതിപ്പ് കുറയുന്നു.


2. ലൈംഗിക കുറ്റവാളി ജനിക്കുന്നത് തടയാമോ?
ലൈംഗിക വിദ്യാഭ്യാസം  ലൈംഗിക വൃത്തിയെക്കുറിച്ചുള്ള പാഠങ്ങളാണ്. ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പാഠങ്ങള്‍ മറ്റൊരു തലത്തിലാണ്.   കുട്ടി പഠിച്ചു തുടങ്ങുന്നതു മുതല്‍  ആറാം ക്ലാസ് എത്തുമ്പോഴേക്ക് ലൈംഗിക കുറ്റങ്ങള്‍ ചെയ്യാനുള്ള വാസന ഇല്ലാതെയാക്കുന്ന പദ്ധതിയാണ്  ഗ്രന്ഥകര്‍ത്താക്കള്‍ മുന്നോട്ട് വയ്ക്കുന്നത്.

ലൈംഗികത തന്നെ എന്തെന്ന് വ്യക്തതയൊന്നുമില്ലാത്ത,  ഒരു  നഴ്സറിക്കുട്ടിയെ ലൈംഗിക കുറ്റങ്ങളെക്കുറിച്ച് എന്ത് പഠിപ്പിക്കും?

 ഏറ്റവും വലിയ പാഠങ്ങള്‍ അവിടെയാണു പഠിപ്പിക്കേണ്ടത് എന്ന് പുസ്തകം പറയുന്നു. ലൈംഗിക കുറ്റം  വിവേചത്തില്‍ നിന്നാണ് ഉടലെടുക്കുന്നത്, ബഹുമാനമില്ലായ്മയില്‍ നിന്നാണ് ഉടലെടുക്കുന്നത്,  അന്തസ്സില്ലായ്മയില്‍ നിന്നാണ് ഉടലെടുക്കുന്നത്, സ്വമത്വബോധമില്ലായ്മയില്‍ നിന്നാണ് ഉടലെടുക്കുന്നത്.

3. ലൈംഗിക വിവേചനം 
ലിംഗപരമായ മുദ്രാഫലകങ്ങള്‍ സമൂഹത്തില്‍ പരക്കെയുണ്ട്, കുട്ടികള്‍ അത് എവിടെയെങ്കിലും നിന്ന്  കണ്ട് "അമ്മമാരാണ് കുട്ടികളെ കുളിപ്പിക്കുന്നത്" , "അച്ഛന്മാര്‍ ജോലിക്കു പോകും, അമ്മമാര്‍ പാചകം ചെയ്യും" , "പെണ്‍‌കുട്ടികള്‍ എപ്പോഴും കരയും" , "ആണ്‍ കുട്ടികള്‍ ഇടികൂടും""ആണ്‍ പിള്ളേര്‍ എല്ലാവരും ചീത്തയാണ്" തുടങ്ങിയ പൊതു നിരീക്ഷണങ്ങള്‍ നടത്തിയാല്‍ ചില  വീട്ടില്‍ അമ്മമാരും ചില വീട്ടില്‍ അച്ഛന്മാരും കുട്ടികളെ കുളിപ്പിക്കും, ചിലപ്പോള്‍ മാറി മാറി ചെയ്യും.  അച്ഛനും അമ്മയും ജോലിക്കു പോകുന്ന വീടുകളും അച്ഛന്‍ മാത്രം ജോലിക്കു പോകുന്ന വീടുകളും അച്ഛനു ജോലിയില്ലാത്ത വീടുകളും ഇരുവര്‍ക്കും ജോലി ഇല്ലാത്ത വീടുകളും ഒക്കെയുണ്ട്. ചില കുട്ടികള്‍ കൂടുതല്‍ കരയും, ചില ആണ്‍‌കുട്ടികളും ചില പെണ്‍കുട്ടികളും ചീത്തക്കാര്യങ്ങള്‍ ചെയ്യും എന്ന് തിരുത്തി  ലിംഗപരമായ വിവേചന ബോധം അദ്ധ്യാപര്‍ക്ക് കുട്ടികളില്‍ നിന്ന് മാറ്റാന്‍ കഴിയും. ക്ലാസ്സില്‍ ആണ്‍‌കുട്ടികള്‍ക്ക് മാത്രം , പെണ്‍കുട്ടികള്‍ക്ക് മാത്രം എന്നു വിഭജിച്ച് ഒന്നും ചെയ്യാനേ പാടില്ല.

4. മൂല്യബോധനം
ഒരു ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിക്ക് ബഹുമാനം എന്താണെന്ന് എങ്ങനെ പറഞ്ഞുകൊടുക്കും? എല്ലാ കുഞ്ഞുങ്ങളും ഓരോ തരത്തില്‍ വത്യസ്ഥരാണ്. ചിലര്‍ക്ക് നീല കണ്ണാണ്, ചിലര്‍ക്ക് കറുത്ത തൊലിയാണ്, ചിലര്‍ തടിച്ചിട്ടാണ്, ചിലര്‍ മെലിഞ്ഞിട്ടാണ്. ചിലര്‍ ആണ്‍‌കുട്ടികള്‍ ആണ്. ചിലര്‍ പെണ്‍‌കുട്ടികള്‍ ആണ്. ചിലര്‍ വീല്‍‌ചെയറില്‍ സ്കൂളില്‍ വരും. ചിലര്‍ ഓടിനടക്കും. പക്ഷേ എല്ലാവരും എല്ലാവര്‍ക്കും വിലപ്പെട്ടതാണ്. എല്ലാവരും സ്പെഷ്യലാണ്. എല്ലാവര്‍ക്കും ക്ലാസ്സില്‍ ഒരേ പരിഗണയാണ്. എല്ലാവരും പരസ്പരം ബഹുമാനിക്കുന്നതും അതുകൊണ്ടാണ്.പല ജന്തുക്കളുടെ  വേഷമിട്ടോ ചിത്രം പിടിച്ചോ കുട്ടികള്‍ക്ക് ബഹുമാനത്തെക്കുറിച്ച് പാട്ടുകള്‍ കൈകൊട്ടി  പാടാം.

ഉദാഹരണം:
I am special, you are special
Let's get along and say
If we treat each others with respect
We'll be all friends today!
R - E- S- P- E- C-T

ഇതേ രീതിയില്‍ അന്തസ്സെന്നാല്‍ എല്ലാവരും പ്രധാനപ്പെട്ടവര്‍ ആണെന്ന ബോധമാണ് എന്നും സമത്വം എന്നാല്‍ എല്ലാവര്‍ക്കും ഒരേ അവകാശങ്ങളാണെന്നും പഠിപ്പിക്കാവുന്നതേയുള്ളൂ. ലൈംഗിക വിവേചനനം മാത്രമല്ല  എന്തു തരം വിവേചനവും  അധാര്‍മ്മികമാണെന്ന ബോധം കുട്ടികളില്‍ നിര്‍മ്മിക്കേണ്ടതുണ്ട്.

5. ലൈംഗിക പീഡനം 
കുട്ടി മൂന്നിലോ നാലിലോ എത്തിക്കഴിഞ്ഞാല്‍  കുട്ടി  താണ്‍  പെണ്ണോ ആണോ ആയതിന്റെ പേരിലോ തന്റെ  സ്ത്രൈണതയെക്കുറിച്ചോ പൗരുഷത്തിനെക്കുറിച്ചോ മറ്റൊരാള്‍  ഇഷ്ടപ്പെടാത്ത വാക്കുകളോ പ്രവൃത്തിയോ പരിഹാസമോ നടത്തുന്നത്  വലിയ വിഷമമുണ്ടാക്കുന്ന തെറ്റാണെന്നും അത് വിവേചനപരവും  അന്തസ്സിനെ ഹനിക്കുന്നതും ബഹുമാനമില്ലാത്തതുമായ പ്രവൃത്തിയാണെന്നും പറഞ്ഞു കൊടുക്കാം.

ഇങ്ങനെ ആരെങ്കിലും അവഹേളിക്കപ്പെടുന്നത് അവകാശലംഘനമാണെന്നും അതിനെതിരേ പരാതിപ്പെടണമെന്നും അതിന്മേല്‍  ഉചിതമായ നടപടി സ്കൂള്‍ സ്വീകരിക്കുമെന്നും പറഞ്ഞ് മനസ്സിലാക്കാം.

കുട്ടി ആറിലെത്തും മുന്നേ തന്നെ വിവിധ തരം ലൈംഗിക പീഡനങ്ങള്‍, ആ പേരില്‍ തന്നെ  കൈകാര്യം ചെയ്യാം - ഇഷ്ടമുള്ള സമീപനങ്ങളും ഇഷ്ടമില്ലാത്തവയും എന്താണ്, ഉദാഹരണങ്ങള്‍ കുട്ടികളെക്കൊണ്ട് തന്നെ എഴുതിക്കാം.  അപ്പോഴേക്കും കുട്ടി ഇത്തരം ഒരു സത്യപ്രതിജ്ഞ എടുക്കാന്‍  തയ്യാറായിരിക്കണം.
Sexual harassment is a put down and put downs are not OK.
I pledge to do my best to stop sexual harassment.
I will show RESPECT by caring for myself and others.
I  have DIGNITY and will give it to others.
I work for EQUALITY and treat everyone fairly.
I am special, you are special and  we are all equal.

ഈ കുറിപ്പിന്റെ ഉദ്ദേശം 
ഇത്രയും വിശദീകരിച്ച് ഞാന്‍ എഴുതിയത് ആരെങ്കിലും ഇത് നടപ്പാക്കാന്‍ ഉടന്‍ ശ്രമിക്കും എന്ന് ധരിച്ചു വശായിട്ടല്ല.   ജാതി മത  വംശീയ വിവേചനം പോലെ ഒന്നാണ് ലിംഗ വിവേചനവും എന്ന് കാണിച്ചു തരാണാണ്. അവകാശം, വ്യക്തിസ്വാതന്ത്ര്യം, സമത്വം, പൗരബോധം എന്നിവ മാങ്ങാണ്ടിയോ മരമഞ്ഞളോ എന്നറിയാത്ത  ഒരു സമൂഹം ലൈംഗിക കുറ്റങ്ങളെ എങ്ങനെ സര്‍‌വസാധാരണമാക്കുന്നു എന്ന്  ചൂണ്ടിക്കാണിക്കാനാണ്. മക്കളെ ഉയര്‍ന്ന ജോലി  ചെയ്യുന്ന യന്ത്രങ്ങളാക്കാനല്ലാതെ മികച്ച  വ്യക്തിയാക്കാന്‍ ഒരു താല്പര്യവുമില്ലാത്ത, സമൂഹത്തെ ഓടിത്തോല്പ്പിക്കാന്‍ ശ്രമിക്കുന്ന മാതാപിതാക്കളും അവരുടെ താല്പര്യങ്ങള്‍ക്കൊത്തു പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും എങ്ങനെ കുട്ടികളെ ഇരകളും കുറ്റവാളികളും ആക്കുന്നു എന്ന് കാണിക്കാനാണ്. കരണക്കുറ്റിക്കടിച്ച് പ്രേമിപ്പിക്കുന്ന സിനിമകളും കുളിക്കുന്നത് ഒളിഞ്ഞു നോക്കി രസിക്കുന്ന ഫലിതരംഗങ്ങളും  കുറ്റങ്ങളെ പൊലിപ്പിച്ചു കാട്ടി  ത്രസിപ്പിക്കുന്ന മാധ്യമങ്ങളും വ്യക്തിസ്വാതന്ത്ര്യത്തിനു മേല്‍  കുതിര കയറി രസിക്കുന്ന ആള്‍ക്കൂട്ടവും നിര്‍മ്മിക്കുന്ന പൊതു ബോധം ഇതിനും മേലേയും. 


പുസ്തകത്തില്‍ നിന്നും തന്നെ  ഒരു പരാമര്‍ശത്തോടെ നിറുത്തട്ടെ.

ലിംഗ സ്വമത്വം ക്ലാസ്സില്‍ പഠിപ്പിക്കുന്നെന്ന് അറിയുമ്പോള്‍ ചിലപ്പോള്‍ മാതാപിതാക്കള്‍ തന്നെ ഞങ്ങളുടെ സംസ്കാരത്തില്‍ അങ്ങനെയല്ല, സ്ത്രീയും പുരുഷനും എന്തു ചെയ്യണം എങ്ങനെ ആയിത്തീരണം എന്നതിലൊക്കെ ഞങ്ങളുടെ സംസ്കാരം വത്യാസപ്പെട്ടിരിക്കുന്നു എന്നൊക്കെ പരാതി പറഞ്ഞേക്കാം. ശരിയാണ്, ചിലയിടങ്ങളില്‍ അങ്ങനെയാണ്, പക്ഷേ  വിവേചനവും സമത്വമില്ലായ്മയും  പൗരാവകാശ ലംഘനവും സംസ്കാരമല്ല, സംസ്കാരമില്ലായ്മയാണ്. അതിനു ചെവി കൊടുക്കരുത്.  പുരാതനകാലത്ത് സ്ത്രീയ്ക്കു മേല്‍ പുരുഷനു എല്ലായിടത്തും ആധിപത്യമുണ്ടായിരുന്നു, ഇന്ന് അതാണു തന്റെ സംസ്കാരം എന്ന് വാദിക്കുന്നവര്‍ ലൈംഗിക പീഡനത്തിനെ പ്രോത്സാഹിപ്പിക്കുന്നു.

[ പിന്‍ കുറിപ്പ്:ഈ വിഷയം മുതിര്‍ന്ന ഒരാളില്‍ നിന്നും കുട്ടികള്‍ക്ക് ലൈംഗിക പീഡനം ഉണ്ടാകുന്നതിനെപ്പറ്റിയല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക.അത് തീര്‍ത്തും വിഭിന്നമായ ഒരു വിഷയമാണ്.]
06-feb-2014

ബാല ലൈംഗികപീഡനം

ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്ന പരമ്പരയിലെ മൂന്നാമത്തെ അദ്ധ്യായമാണിത്.

വിഷയത്തിന്റെ സങ്കീര്‍ണ്ണതയും സമയദാരിദ്ര്യവും മൂലം ഇത് മൂന്നു ഭാഗമാക്കുന്നു. ഒന്നാം ഭാഗം (ഈ നോട്ട്) എന്താണ് ബാല ലൈംഗിക പീഡനം എന്നും രണ്ടാം ഭാഗം ഇത് ഇന്ത്യയില്‍ എത്രകണ്ട് വ്യാപകമാണെന്നും എന്താണതിനു കാരണമാകുന്നത് എന്നും അവസാനഭാഗം ഈ കുറ്റകൃത്യത്തിന്റെ വ്യാപ്തി തടയാന്‍ വ്യക്തിതലത്തിലും സാമൂഹ്യതലത്തിലും എന്തു ചെയ്യാനാവുമെന്നും പരിശോധിക്കുന്നു. അവലംബങ്ങളും തുടര്‍ വായനയും അവസാനഭാഗം കൂട്ടിച്ചേര്‍ക്കാം.

ആഗോളതലത്തില്‍ പൊതുനീതിബോധം  ബലാത്സംഗം, കൂട്ടബലാത്സംഗം, പട്ടാളബലാത്സംഗം തുടങ്ങിയവയ്ക്കൊപ്പം കൊടിയ കുറ്റമായി ബാലലൈംഗിക പീഡനത്തെയും കണക്കാക്കിവരുന്നു.  ഇര ഒരു കുട്ടിയാണെന്നും കുട്ടികള്‍ അശക്തരും ആശ്രിതരും സ്വന്തം അവകാശങ്ങള്‍ സ്ഥാപിക്കാന്‍ കഴിവില്ലാത്തവരും ആയ പൗരന്മാര്‍ ആണ് എന്നതാണു കാരണം.

നിര്‍വ്വചനം 
ബാല ലൈംഗിക പീഡന സംരക്ഷണ നിയമം അനുസരിച്ച് ഇന്ത്യയില്‍   പീഡനത്തെ മൂന്നായി  തരം തിരിച്ചിരിക്കുന്നു.

1. ആക്രമണപരമായ ലൈംഗിക വേഴ്ച -കുട്ടിയുടെ  ജനനേന്ദ്രിയത്തിലോ ഗുദത്തിലോ വായയിലോ ലിംഗമോ മറ്റെന്തെങ്കിലും ശരീരഭാഗമോ വസ്തുവോ തള്ളിക്കയറ്റല്‍, കയറ്റാന്‍ ശ്രമിക്കല്‍, ഈ ഭാഗങ്ങളില്‍  കുറ്റവാളി വായ കൊണ്ട് തൊടല്‍.

 2. ലൈംഗികാക്രമണം - കുട്ടിയുടെ യോനി, ലിംഗം, മലദ്വാരം, സ്തനം എന്നിവിടങ്ങളില്‍ സ്പര്‍ശിക്കുകയോ കുട്ടി സ്വയം അങ്ങനെ ചെയ്തു കാട്ടാന്‍ കാരണമാകുകയോ മറ്റെന്തെങ്കിലും രീതിയില്‍  കുട്ടിയോട് ലൈംഗികപരമായി സ്പര്‍ശിക്കുകയോ ചെയ്യല്‍.

3. ലൈംഗിക പീഡനം - കുട്ടിയോട് ലൈംഗികച്ചുവയുള്ള വാക്കുകളോ ആംഗ്യങ്ങളോ കാട്ടല്‍, നഗ്നത ചിത്രീകരിക്കല്‍, ചിത്രീകരിക്കാന്‍ പ്രേരിപ്പിക്കല്‍, യഥാര്‍ത്ഥമോ വ്യാജമോ ആയ ചിത്രീകരണം മറ്റൊരാളെ കാട്ടുമെന്ന് ഭീഷണിപ്പെടുത്തല്‍, പിറകേ നടന്ന് ശല്യം ചെയ്യല്‍.

ഇതെല്ലാം മറ്റൊരാളെക്കൊണ്ട് ചെയ്യിക്കുന്നതും ലൈംഗിക പീഡനമാണ്. കുട്ടി എന്നാല്‍ 18 വയസ്സു തികഞ്ഞിട്ടില്ലാത്ത വ്യക്തിയാണ്. എന്നാല്‍ 16 വയസ്സ് കഴിഞ്ഞ വ്യക്തി സമ്മതം നല്‍കിയിരുന്നോ എന്ന് പരിശോധിക്കാവുന്നതാണ്. 16 വയസ്സിനു താഴെ താഴെ പ്രായമുള്ള കുട്ടി സമ്മതം നല്‍കിയതായി കണക്കാക്കില്ല.

ആരാണ് ബാല ലൈംഗിക പീഡകന്‍?
അംഗീകൃത നിര്‍‌വചനം അനുസരിച്ച് പീഡോഫൈല്‍ എന്നാല്‍ പ്രഥാനമായോ പൂര്‍ണ്ണമായോ കുട്ടികളോട്  ലൈംഗികാകര്‍ഷണം തോന്നുന്ന വ്യക്തിയാണ്. മഹാഭൂരിപക്ഷം പീഡോഫൈലുകളും പുരുഷന്മാരാണ് എന്നാല്‍ സ്ത്രീ പീഡോഫൈലുകളും കുറവല്ല. ഇവര്‍ സമൂഹത്തിന്റെ എത്ര ശതമാനം വരും എന്നതിനു വ്യക്തമായ കണക്കുകളുമില്ല. പീഡോഫൈലുകളെ ചികിത്സിച്ചു ഭേദമാക്കാന്‍ നിലവിലെ വൈദ്യശാസ്ത്രത്തില്‍  ഫലപ്രദമായ ചികിത്സയില്ല എന്നതിനാല്‍ ഇവരില്‍ കുറ്റകൃത്യം നടത്തിക്കഴിഞ്ഞവരെ ഒന്നുകില്‍ ലൈംഗിക പ്രചോദനം  മൊത്തമായി തന്നെ കുറയ്ക്കുന്ന ചികിത്സ നടത്തുക അല്ലെങ്കില്‍  കുട്ടികളുമായി ഇടപഴകാതെ  മാറ്റുകയോ മറ്റ് കുറ്റം ആവര്‍ത്തിക്കാതിരിക്കാനുള്ള ശിക്ഷയോ ചികിത്സയോ ചെയ്യുക എന്നതുമാണ്.

നിര്‍‌വചനം അനുസരിച്ചുള്ള പീഡോഫൈലുകള്‍  എല്ലാവരും കുറ്റം ചെയ്യുന്നില്ല. അവരില്‍ ഒരു പക്ഷമേ കുട്ടികള്‍ക്കു മേല്‍ തോന്നുന്ന തങ്ങളുടെ ലൈംഗികാകര്‍ഷണം  പ്രവൃത്തിയിലാക്കുന്നുള്ളൂ. മാത്രമല്ല, നിര്‍‌വചനം അനുസരിച്ചുള്ള പീഡോഫൈല്‍ അല്ലാതെയുള്ള ചിലര്‍ ഒരു സന്ദര്‍ഭം ഒത്തു കിട്ടി എന്നും ഭയക്കേണ്ടതില്ല എന്നും വരുമ്പോള്‍ ബാലപീഡനം നടത്തിയെന്നും വരും.

ബാലപീഡനം - ഘട്ടങ്ങള്‍
 പീഡോഫീലിയ എന്ന  ലൈംഗിക വൈകല്യം ഉള്ളവര്‍ ന്യൂനപക്ഷമാണ്, പക്ഷേ അവര്‍ ബാലലൈംഗിക പീഡനം നടത്താന്‍ സാധ്യത വളരെക്കൂടുതലും. എന്നാല്‍ ഭൂരിപക്ഷം  ബാലലൈംഗിക പീഡനവും കുട്ടികളോട് എന്തും ആകാം എന്ന വികലബോധമുള്ള മറ്റു മനുഷ്യര്‍ ചെയ്യുന്നതാണ്.  ആശയക്കുഴപ്പം ഇല്ലാതെയിരിക്കാന്‍ ഒരു ബാല ലൈംഗിക പീഡനത്തിന്റെ വിവിധ ഘട്ടങ്ങള്‍  പരിശോധിക്കാം:



എന്തുകൊണ്ട് ബാല ലൈംഗിക പീഡനം നടക്കുന്നു എന്നതിനെക്കുറിച്ചു മാത്രമല്ല, എന്തുകൊണ്ട് ചില രാജ്യങ്ങളില്‍ അത് സര്‍‌വസാധാരണവും മറ്റു ചിലയിടങ്ങളില്‍ വിരളവുമാകുന്നു എന്നതിനെക്കുറിച്ചും എന്തുകൊണ്ട് ചിലര്‍ കുറ്റവാളികളും ചിലര്‍ ഇരയും ആകാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു എന്നതിനെക്കുറിച്ചും ഒരു പ്രാഥമിക വിവരം തരാന്‍ മുകളിലത്തെ ചിത്രത്തിനു കഴിയും.


കുറ്റവാളി
തെരുവുകുട്ടികളില്‍ ഒരു അപരിചിതന്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാനുള്ള സാധ്യത വളരെയേറെയാണ്. മറ്റുകുട്ടികളില്‍  മഹാഭൂരിപക്ഷവും പീഡിപ്പിക്കപ്പെടുന്നത് (ഒരു ഇന്ത്യന്‍ പഠനം അനുസരിച്ച് 80%ഇല്‍ അധികം) കുട്ടിക്ക് പരിചയമുള്ള, പലപ്പോഴും ആശ്രിതത്വം ഉള്ള വ്യക്തികളാലാണ്. മാതാപിതാക്കളും മുതിര്‍ന്ന സഹോദരങ്ങളും അടക്കം ബന്ധുക്കളോ അദ്ധ്യാപകരോ അയല്‍ക്കാരോ ഒക്കെയാകാം ഇത്. നിര്‍ഭാഗ്യവശാല്‍ ബാലലൈംഗിക പീഡന കുറ്റവാളിയെ തിരിച്ചറിയാന്‍ ലക്ഷണങ്ങള്‍ ഒന്നുമില്ല. അയാള്‍ മിക്കപ്പോഴും മറ്റുരീതിയില്‍ നോര്‍മല്‍ ആയിരിക്കും. ധനികന്‍ എന്നോ എന്നോ ദരിദ്രന്‍ എന്നോ സന്തുഷ്ടനെന്നോ സന്തപ്തനെന്നോ നിരക്ഷരന്‍ എന്നോ അഭ്യസ്തവിദ്യനെന്നോ  ഇത്തരം കുറ്റവാളികളെ പ്രൊഫൈല്‍ ചെയ്യാന്‍ കഴിയില്ല.


കുറ്റവാളി ആണോ പെണ്ണോ? മഹാഭൂരിപക്ഷം പീഡനങ്ങളിലും കുറ്റവാളി ആണാണ്. കുടുംബ സം‌രക്ഷണം ഉള്ള കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങളില്‍ പരമാവധി ഒരു പുരുഷന്റെ കൂട്ടുപ്രതി എന്നതിനപ്പുറം സ്ത്രീകുറ്റവാളികള്‍ ഉണ്ടാകുന്നത് തീരെ വിരളമാണ്. എന്നാല്‍ ഇന്ത്യയില്‍ വീട്ടുജോലി ചെയ്യുന്ന കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങളില്‍ ഉദാഹരണം ദില്ലിയിലെ ബാലന്റെ ലിംഗം പൊള്ളിച്ച സംഭവവും മുംബൈയിലെ പെണ്‍‌കുട്ടിയുടെ ജനനേന്ദ്രിയത്തില്‍  മുളകു കുത്തിക്കയറ്റിയ സംഭവവും- സ്ത്രീ കുറ്റവാളികള്‍ സര്‍‌വ സാധാരണയും.


ഇര
ഏതു കുട്ടിയും ലൈംഗിക പീഡനത്തിനു ഇരയായേക്കാം എന്നാല്‍ താഴെപ്പറയുന്ന കുട്ടികള്‍ അതിനു ഇരയാകാനുള്ള സാധ്യത കൂടുതലാകുന്നു:

1. ദരിദ്രരായ കുട്ടികള്‍ - ബാലവേശ്യാവൃത്തിയടക്കം ലൈംഗിക പീഡനത്തിനിരയാവാന്‍ ദരിദ്ര ബാലികാ ബാലന്മാര്‍ക്ക് സാധ്യത ഏറെയാണ്.

2. ലൈംഗികവിദ്യാഭ്യാസമോ ധാരണയോ ഇല്ലാത്ത കുട്ടി.

3. സുഹൃത്തുക്കള്‍ അധികമില്ലാത്തതോ അന്തര്‍മുഖയായതോ ആയ കുട്ടി.

4. വീട്ടുകാരുടെ സ്നേഹവും പരിരക്ഷയും ഇല്ലാത്ത കുട്ടി.

5. വീട്ടുകാരാല്‍ ഉപേക്ഷിക്കപ്പെട്ട- ഉദാഹരണം ജോലിക്കായി ഏജന്റിനു വില്‍ക്കപ്പെട്ട- കുട്ടി.

6. ദുര്‍ബ്ബലമായ കുടുംബത്തിലെ കുട്ടി - ഉദാഹരണം സാമ്പത്തിക പരാധീനത മൂലം മറ്റൊരു വീട്ടില്‍ ആശ്രിതരായ കുടുംബത്തിലെ കുട്ടി.

7. ആത്മവിശ്വാസമില്ലാത്തതോ മനോരോഗം ബാധിച്ചതോ ശാരീരിക പരാധീനതകള്‍ ഉള്ളതോ ആയ കുട്ടി.


ഇര ആണ്‍‌കുട്ടിയോ പെണ്‍‌കുട്ടിയോ?ഇന്ത്യയില്‍ നടന്ന പഠനങ്ങള്‍ പ്രകാരം ആണ്‍‌കുട്ടികളും പെണ്‍‌കുട്ടികളും ഒരേ തോതില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു. ആണ്‍-പെണ്‍ ഭേദമില്ല. 

16-feb-2014


[സമയം പോലെ തുടരാം.]