Friday, February 22, 2013

സക്കറിയമാര്‍ ഡിനോസറിനെ കണ്ടതുപോലെ

പ്രിയ സക്കറിയ,

താങ്കള്‍ പറഞ്ഞത്ഞാന്‍ കേട്ടില്ല..  റേഡിയോക്കാരു വായിച്ചത് കേട്ടതേയുള്ളൂ. അവരു വായിച്ചതു തന്നെയാണ്‌ താങ്കള്‍ പ്രസംഗിച്ചതെന്ന് കരുതുന്നു.

ഇടതുപക്ഷം ഡിനോസറുകളെപ്പോലെ ആയെന്ന അഭിപ്രായം കൊള്ളാം കേട്ടോ.  അതിനു ചെറിയ മസ്തിഷ്കവും വലിയ ഉടലും ആയതുകൊണ്ടാവും ഭീമ മസ്തിഷ്കവും ശുഷ്കദേഹവുമുള്ള ബുദ്ധിരാക്ഷസന്മാര്‍ നിരന്തരം അതിനു മസ്തിഷ്ക വ്യായാമദാനം നടത്തുന്നത്. പക്ഷേ ഒരു കൊഴപ്പം സാറേ, ചെറിയ മസ്തിഷ്കമേ ഉള്ളെങ്കിലും പത്താം ക്ലാസ്സുവരെ ഞാന്‍ പഠിച്ച ശാസ്ത്രം വച്ച് ചെറിയ മസ്തിഷ്കവും വലിയ ഉടലുമാണ്‌ അതിനെ വംശനാശത്തിലെത്തിച്ചത് എന്ന സാറിന്റെ തീയറി ബലക്കുന്നില്ലല്ലോ.

ഡിനോസര്‍ ഇല്ലാതെയായതിനെക്കുറിച്ച് അന്നു പഠിച്ച പാഠമൊക്കെ നോക്കിയിട്ട്  തീയറി പലതാണ്‌.  താപവ്യതിയാനം, ഉല്‍ക്കാ പതനം, സസ്തനികള്‍  മുട്ടകളെയും കുഞ്ഞുങ്ങളെയും കൊന്നു തീര്‍ക്കല്‍, ഏറെക്കാലം ഇവോള്വ് ചെയ്ത അവസ്ഥ, ഭൂകമ്പം, അഗ്നിപര്‍‌വതം, സമുദ്രനിരപ്പിലെയും ഭൂഖണ്ഡങ്ങളിലെയും മാറ്റം...  ഒക്കെയാവാം ഇതില്‍ പലതും ഒന്നിച്ചതാവാം- എന്തായാലും മസ്തിഷ്കത്തിന്റെയും ഉടലിന്റെയും  അനുപാതം വച്ചാണെന്ന് അങ്ങ് പറഞ്ഞപ്പോഴാണ്‌ മനസ്സിലായത്.

 ട്രൂഡോണ്‍ എന്ന ഡിനോസാറിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്നത്തെ ആനയെക്കാളും കുരങ്ങനെക്കാളും എന്‍സഫൈലൈസേഷന്‍ ക്വോഷ്യന്‍റ്റ് ഉള്ള  ജന്തുവായിരുന്നു.. വംശനാശകാലത്ത് അതും തട്ടിപ്പോയി.

 
ഉടല്-‍ തലച്ചോറ് അനുപാതമാണ്‌ ബുദ്ധിയുടെയും അതിജീവനത്തിന്റെയും മാനദണ്ഡമെങ്കില്‍ അങ്ങേയ്ക്ക് തത്തമ്മയുടെ ബുദ്ധിയില്ല സാര്‍. ഏതാണ്ട് എലിയുടെ ബുദ്ധിയേ  ഉള്ളൂ. അതിജീവന സാധ്യതയും. ശുകബുദ്ധിയും  മൂഷിക ബുദ്ധിയും ഓര്‍മ്മിപ്പിക്കുന്ന പലേ ആളുകളും  നായകസ്ഥാനങ്ങളില്‍ വിലസുന്നെന്നത് കാണുമ്പോള്‍ അതു ശരിയാണെന്ന് തോന്നിയേക്കാമെങ്കിലും  ശരാശരി മനുഷ്യന്റെ കാര്യത്തില്‍ അങ്ങനെ അല്ല.

ഡിനോസാറുകള്‍ അന്യം നിന്ന കൂട്ടത്തില്‍  സസ്തനികളും പക്ഷികളും ചെറുജീവികളും ജലജീവികളും സസ്യങ്ങളും  അടക്കം അന്നത്തെ ലോകത്തിന്റെ ഭൂരിപക്ഷ ജീവനും ഒടുങ്ങിയെന്നു കൂടെ ആലോചിച്ച ശേഷം ഇരിക്കും കൊമ്പ് മുറിച്ചു രസിച്ചോളൂ, വംശനാശത്തിന്റെ കാലം സ്വപ്നം കണ്ടോളൂ.

സസ്നേഹം,
ഒരു ഡിനോസാര്‍.

No comments:

Post a Comment