Friday, February 22, 2013

ബലി ചോര്‍ രക്ഷപ്പെട്ടു; കേരളം പ്രതിസന്ധിയില്‍

തിരുവല്ലയില്‍  കോടീശ്വരന്റെ വീട്ടില്‍ വന്‍ മോഷണം. ഏറെ കാലം  സൗദി അറേബ്യയിലെ കാര്‍ അല്‍ മണ്ണ എന്ന സ്ഥലത്ത് വ്യവസായം നടത്തിയിരുന്ന ഉല്പലാക്ഷന്റെ തിരുവല്ലയിലുള്ള "ഹൈ ടെക്ക്" എന്നു പേരുള്ള വീട്ടിലായിരുന്നു  ഇന്നു പുലര്‍ച്ചെ മോഷണം നടന്നത്. ലോകമെമ്പാടും മോഷണം നടത്തി   പ്രസിഡന്റിന്റെ കയ്യില്‍ നിന്നും തസ്കരശ്രീ അവാര്‍ഡ് കരസ്ഥമാക്കിയ ബലി ചോര്‍ എന്ന സുപ്രസിദ്ധ  മോഷ്ടാവാണു ഇതിനു പിന്നില്‍ എന്ന് പോലീസ് പറഞ്ഞു. 

ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്ത് എത്തിയ ബലിച്ചോര്‍ ആദായ നികുതി വകുപ്പില്‍ ആര്‍ ടി ഐ പ്രകാരം  അപേക്ഷ കൊടുത്ത് കേരളത്തിലെ ഏറ്റവും വലിയ ധനികന്‍ ആരെന്ന് അന്വേഷിച്ച് അറിയുകയായിരുന്നു.  അതിനു ശേഷം  എയര്‍ ഇന്ത്യയുടെ പരശുറാം എക്സ്പ്രസ് എന്ന ലോക്ക് ഹീഡ് മാര്‍ട്ടിന്‍ ഏ-380 വിമാനം ചാര്‍ട്ടര്‍ ചെയ്ത് തിരുവല്ലയില്‍ എത്തി. പൈലറ്റിനും കോ പൈലറ്റിനും ഇയാള്‍ അമ്പതു രൂപ  വീതം ടിപ്പ് കൊടുക്കുകയും ഉണ്ടായി. ഹൈ ടെക്കിലേക്ക് കയറുന്ന വഴിയില്‍ കണ്ണിന്റെ ഫിംഗര്‍ പ്രിന്റ് സ്കാന്‍ ചെയ്യുന്ന മോണിറ്റര്‍ ഉണ്ടെന്ന് അറിഞ്ഞ ഇദ്ദേഹം  ആ വീട്ടില്‍ പത്രം ഇടുന്ന പയ്യന്റെ കണ്ണില്‍ മെഴുകുരുക്കിയൊഴിച്ച് ഫിംഗര്‍ പ്രിന്റ് ഡൈ ഉണ്ടാക്കുകയും ശേഷം അതു ലെയിത്തില്‍ കൊടുത്ത് കോപ്പി പണിയിക്കുകയും ചെയ്തതുകാരണം വീടിന്റെ ഐറിസ് സ്കാന്‍  ലോക്ക് ഇയാള്‍ക്ക് നിഷ്പ്രയാസം തുറക്കാന്‍ കഴിഞ്ഞു. ആരെങ്കിലും വീട്ടിന്റെ മതില്‍ ചാടുന്നത് തടയാന്‍ ഉടമ ഇസ്രയേലിന്റെ ആന്റി ബാലിസ്റ്റിക് ഷീല്‍ഡ് ആയ കോര്‍ബല്‍ ഡോം സം‌വിധാനം ഘടിപ്പിച്ചിരുന്നത് ബലിച്ചോര്‍ കാറ്റപ്പെല്‍റ്റിനടിച്ച് നിര്‍‌വീര്യമാക്കി. ശേഷമാണ്‌ ഇയാള്‍ മതില്‍ ചാടിക്കടന്നത്.

വീടുകാവലിനു നിറുത്തിയിരുന്ന ഐ.ബി.എം അസിമോ എന്ന ജെര്‍മന്‍ യന്ത്രമനുഷ്യനെ ബലിച്ചോര്‍ കിറ്റ്‌കാറ്റ് മുട്ടായി കാണിച്ച് മോഹിപ്പിച്ച് അടുത്തേക്കു വിളിക്കുകയും  അടുത്തെത്തിയ അസിമോയെ പെട്ടെന്നു കയറിപ്പിടിച്ച് യന്ത്രത്തിന്റെ  ആസനത്തില്‍ വച്ചിട്ടുള്ള ഫ്യൂസ് ബ്ലോക്ക് വലിച്ചൂരി ഓഫ് ചെയ്യുകയും ആയിരുന്നു.

ശേഷം നാസയുടെ  മുന്നിലെ വാതില്‍ പൂട്ടുന്ന ഗോദ്‌റേജ് പാഡ്‌ലോക്കിന്റെ തനിപ്പകര്‍പ്പായ ഒരു പൂട്ടു കൊണ്ട് പൂട്ടിയിരുന്ന മുന്‍‌വാതില്‍ ബലിച്ചോര്‍ വൈയര്‍ മെഷ് ഇട്ടു തുറക്കുകയും അകത്തുണ്ടായിരുന്ന  വീട്ടുകാരെ   ആസ്ത്രേലിയയിലെ മയന്‍ സാമ്രാജ്യത്തിന്റെ  രാജാക്കന്മാരുടെ ചാരന്മാരായിരുന്ന നിന്‍‌ജകള്‍ ചെയ്യുന്നതുപോലെ വിഷവാതകം  പൊട്ടിച്ച് മയക്കുകയും ആയിരുന്നു.

വീട്ടിലുണ്ടായിരുന്ന പതിനായിരത്തൊന്നു പവന്‍, 600 കോടി രൂപ, കോഹിനൂര്‍ രത്നം, ടിപ്പു സുല്‍ത്താന്റെ വാള്‌, സാല്‍‌വഡോര്‍  പിക്കാസോ വരച്ച "സെല്‍ഫ് പോര്‍ട്രെയിറ്റ് ഓഫ് റാഫേല്‍" എന്ന മൊണാലിസയുടെ  ചിത്രം, മൂന്നു പരം സൂപ്പര്‍ കമ്പ്യൂട്ടര്‍, ചൈന ബഹിരാകാശത്തേക്ക് അയച്ച സോയൂസ് 31ന്റെ   മാര്‍സ് പ്രോബ് ക്യൂറിയോസിറ്റി എന്നിവ ബലിച്ചോര്‍ എടുത്ത് ഒരു കുട്ടിച്ചാക്കിലാക്കി കൊണ്ട് പുറത്തു പോയി. 

മോഷണ സാധനങ്ങള്‍   എല്ലാം  ലോഡിങ്ങുകാര്‍ക്ക് നോക്കുകൂലി കൊടുത്ത് മാറ്റി നിറുത്തിയ ശേഷംബലിച്ചോര്‍ തന്നെ വീട്ടിലുണ്ടായിരുന്ന അമേരിക്കന്‍ നിര്‍മ്മിത ബി.എം. ഡബ്ല്യൂ  അക്കോര്ഡ് കാറില്‍   കയറ്റി  രക്ഷപ്പെട്ടു. കാര്‍ തുറക്കുമ്പോള്‍ സെക്യൂരിറ്റി അലാം അടിക്കുന്നത് അടുത്ത വീട്ടുകാര്‍ അറിയാതിരിക്കാന്‍ ബലിച്ചോര്‍ സെക്യൂരി അലാമിന്റെ ഈണത്തില്‍ കോട്ടുവായ വിടുകയായിരുന്നു.

കാറിനുള്ളിലെ 3ജി സം‌വിധാനം ട്രാക്ക് ചെയ്ത് പോലീസ് ബലിച്ചോര്‍ ഇപ്പോള്‍ വാഹനത്തില്‍ തിരുവനന്തപുരത്തെ എലിപ്പോട് കയറ്റം കയറി   ആണ്ടിയിറക്കം വഴി രക്ഷപ്പെടാനുള്ള ശ്രമം ആണെന്നുകണ്ടേത്തിയിയിരുന്നു.
എന്നാല്‍  മുഖ്യമന്ത്രി നേരിട്ട് തിരുവനന്തപുരം കണ്ട്റോള്‍ റൂമില്‍ വിളിച്ചപ്പോള്‍ "അത്രേം മുട്ടന്‍ ത്യാരി വേഷാ പിടിക്കുന്ന ജീപ്പ് ഇവിടില്ലല്ല്. വേറേ എവിടേലും വച്ച് ല്‍വനെ കണ്ടാ വിളി സാറേ, പയലിനെ  അപ്പ പൊക്കാം" എന്ന് സിറ്റി പട്രോള്‍ വെഹിക്കിള്‍ മാര്‍ഷലിങ്ങ് ഹെഡ് ആയ വിനായഗം പിള്ള മറുപടി പറഞ്ഞത്  കുറ്റകരമായ അനാസ്ഥയെന്ന് വിലയിരുന്നപ്പെടുന്നു.

 തിരുവല്ല പൗര സമിതി ബലിച്ചോറിന്‌ ഒരു അമ്പലം കെട്ടാനായി തഞ്ചാവൂരു നിന്നും പണിക്കാരെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. 
https://plus.google.com/u/0/111754722974346117564/posts/4dqQhe9orJW

No comments:

Post a Comment