Friday, February 22, 2013

കാല്പ്പാടുകള്‍

ക്യാന്റീനില്‍ ഉണ്ണാന്‍ ജീവഭയം തെല്ലുമില്ലാത്തവര്‍ക്കേ ധൈര്യം വരൂ. അതിനാല്‍ കോളേജില്‍ നിന്ന് അല്‍പ്പം ദൂരെ ഒരു ചെറിയ ഹോട്ടലില്‍ ആയിരുന്നു ഞങ്ങളുടെ അമൃതേത്ത്.  കേറിച്ചെല്ലുന്നേടത്ത്  കാഷ്യറുടെ മുറി കം വെയിറ്റിങ്ങ് റൂം ആണ്. അവിടെ ഒരു ടേബിള്‍ ഇട്ടിട്ടുണ്ട്. പുസ്തകമൊക്കെ അതില്‍  കൂമ്പാരം കൂട്ടി ഇട്ടിട്ടാണു ഊണുമേശയില്‍ ഇരിക്കുക, ഇല്ലെങ്കില്‍ പുസ്തകനില്‍ സാമ്പാറും മീന്‍ ചാറും വീഴും- ആക്രാന്തമല്ലിയോ ആക്രാന്തം.

ഡമ്പിങ്ങ് മേശയ്ക്കെതിരേയാണു സോഫാ.  പലേ ദിവസവും അവിടെ ചെല്ലുമ്പോള്‍ ഒരു വൃദ്ധന്‍ ഊണിനു സീറ്റ് ഒഴിയാന്‍ കാത്തിരിക്കുന്നത് കാണാറുണ്ട്. എണ്‍പത് വയസ്സെങ്കിലും കാണും. ഉടുപ്പില്ല, മുഷിഞ്ഞ ഒരു ഒറ്റമുണ്ട് മാത്രം.    ശൂന്യമായൊരു നോട്ടം.  കയ്യില്‍ ഒരു പാക്കുവെട്ടിയുണ്ട്. മിക്കപ്പോഴും അതിങ്ങനെ ഒരു തുണി കൊണ്ട്  പോളീഷ് ചെയ്തുകൊണ്ടിരിക്കും. തുടച്ചു തുടച്ച് അതിനു   സ്റ്റെയിന്‍ലെസ് സ്റ്റീലിന്റെ നീറവും കണ്ണാടിയുടെ  തിളക്കവും ആക്കി വച്ചിരിക്കുന്നു.

ഇയാള്‍ ആരെന്ന് അന്വേഷിച്ചിട്ട് ഒരു  ഉത്തരവും കിട്ടിയില്ല. ഒടുക്കം പ്രേമനൈരാശ്യം മൂത്ത് നാടുവിട്ട ഏതോ വട്ടു കിളവന്‍ ആണെന്നും പാക്കുവെട്ടി അയാളുടെ മുങ്ങിയ ഗേള്‍ഫ്രണ്ട് പണ്ടു സമ്മാനമായി കൊടുത്തതാണെന്നും ഞങ്ങളങ്ങു തീരുമാനിച്ചു. ആസിഫ് അയാളോട് “അമ്മാവോ നാടെവിടാ?” “പണ്ട് ലൈന്‍ തന്നതാണോ പാക്കുവെട്ടി?” എന്നൊക്കെ ചില സംഭാഷണ ശ്രമങ്ങള്‍ നടത്തിയെങ്കിലും ശൂന്യമായ നോട്ടമല്ലാതെ വാ തുറക്കില്ല.ഒടുക്കം പാക്കുവെട്ടി അമ്മാവനെ ഞങ്ങളങ്ങു വെറുതേ വിട്ടു.

ഒരു ദിവസം ഊണു കഴിഞ്ഞ് കൌണ്ടറില്‍ നിന്നു സിഗററ്റുമെറ്റുത്ത് പുസ്തകം എടുക്കാന്‍ ചെന്നപ്പോള്‍ അമ്മാവന്‍  അതില്‍ നിന്ന് ഒരു പുസ്തകം എടുത്ത് ഒരു കണ്ണടച്ചില്ല് കയ്യില്‍ പിടിച്ച് അതിലൂടെ നോക്കി പേജുകള്‍ മറിക്കുകയാണ്.

“അത് പഠിക്കാനുള്ളതാ അമ്മാവാ, പത്രമല്ല.” ആരോ പറഞ്ഞു. അമ്മാവനതു കേട്ടില്ല, കേള്‍വിക്കുറവുണ്ടെന്ന് തോന്നുന്നു.

“അതീ കാണാന്‍ പടമൊന്നുമില്ലെന്ന്.” മറ്റൊരാള്‍ ഉറക്കെ പറഞ്ഞു.

Sorry, I dont speak Malayalam.
പറഞ്ഞ പയ്യന്‍ ഒരു അടി കിട്ടിയപോലെ പിറകോട്ട് മാറി.

Is this a recommended book  for you?
മാര്‍ക്കു കോരിയിട്ടു തരുന്ന പുസ്തകന്‍ ആണ്. Yes  എന്ന് ഞാന്‍ പതുക്കെ പറഞ്ഞു.

Appalling .   This is   compiled from old books written  by  people when the subject was at its infancy.  Those views are obsolete now. So are the facts and  rulings in this. Problem with academics is that they   keep on  writing  what they were taught- generations and over.  If you really need to study the subject, I would propose you visit  a  branch of Institute of Chartered Accountants of India and buy their booklets. They are cheap, dirt cheap, but comes from real  research  work done by people who know the stuff , people who ACTUALLY  do the job.

Are you a Chartered Accountant…sir?
I am not a professional,  but I do  have some exposure to the profession.

പിന്നെ ഞങ്ങള്‍ അങ്ങേരെ കാണുമ്പോള്‍ ഗുഡ് ആഫ്റ്റര്‍നൂണ്‍ ഒക്കെ പറഞ്ഞു തുടങ്ങിയെങ്കിലും പഴയതുപോലെ അദ്ദേഹം നിസ്സംഗ ഭാവം തുടര്‍ന്നു.

പാക്കുവെട്ടി അമ്മാവന്‍ ആരെന്ന് അറിയാന്‍ ആഗ്രഹം കൂടി വന്നപ്പോല്‍ അവിടെ നിന്നിറങ്ങുന്ന ഒരു ലോക്കല്‍ പത്രത്തിന്റെ ലേഖകനോട് തിരക്കി. അയാള്‍ അന്വേഷിക്കാമെന്നൊക്കെ പറഞ്ഞു. മറന്നു പോയി. കോളേജും കഴിഞ്ഞു. ഒരു വര്‍ഷം കഴിഞ്ഞ് വീണ്ടും അവിടെ ഊണു കഴിക്കാന്‍ ചെന്നപ്പോള്‍ ആളില്ല. ഞാന്‍  കൌണ്ടറിലെ രവിയണ്ണനോട് തിരക്കി.

ആ വല്യപ്പനെ മക്കളു വന്ന് കൂട്ടിക്കോണ്ട് പോയെടാ. അങ്ങേരു  ഒരു തെലുങ്കനാ. ഇന്‍‌കം ടാക്സ് വകുപ്പിലെ കമ്മീഷണര്‍ ആയി പെന്‍ഷനായതാ. ഐ ഏ എസ്സുകാരനാ.

അണ്ണാ, ഐ ആര്‍ എസ് ആണ്, റെവന്യൂ സര്‍‌വീസ്.
അതു തന്നെ. നിനക്ക് ഒരതിശയവും തോന്നുന്നില്ലേ?

ഇല്ല. അതുപോലെ ആരോ ആണെന്ന് എനിക്കു നേരത്തേ തോന്നിയിരുന്നു.

No comments:

Post a Comment