Friday, February 22, 2013

ഞങ്ങളുടെ സ്വന്തം വേശ്യ

ലൈംഗികത്തൊഴിലാളി എന്നൊക്കെ ആളുകള്‍ വിളിക്കും മുന്നേ, എവിടെയെങ്കിലുമൊക്കെ വേശ്യയെക്കണ്ടാല്‍ കല്ലേറു മുതല്‍   പഠനം വരെ എന്തെങ്കിലും ഒന്ന് ചെയ്യണം എന്ന് കരുതും മുന്നേ എന്റെ നാട്ടില്‍ ഒരു വേശ്യ ജീവിച്ചിരുന്നു (അവരിപ്പോഴും ജീവിച്ചു തന്നെ ഇരിപ്പുണ്ട്). ശരിക്കുള്ള പേരെന്തിന്‌, സരോജിനി എന്നു വിളിക്കാം തല്‍ക്കാലം.

ഞങ്ങള്‍ ആണ്‍‌കുട്ടികള്‍ രഹസ്യമായി ഡ്രൈവിങ്ങ് സ്കൂള്‍ എന്നൊക്കെ പറഞ്ഞിരുന്നു. അവരുടെ വീട്ടില്‍ ആണ്‍കുട്ടികള്‍ പോകുന്നതില്‍ വിലക്കും ഉണ്ടായിരുന്നു. അതൊഴിച്ചാല്‍ ആരും അവരെ അവഹേളിക്കുകയോ ഒറ്റപ്പെടുത്തുകയോ ഒന്നും ചെയ്തിരുന്നുമില്ല.  അവര്‍ ബീഡി തെറുത്ത് വീട്ടില്‍ തന്നെ വിറ്റിരുന്നു. ബീഡിവാങ്ങാന്‍ എന്ന  ഭാവേന പുരുഷന്മാര്‍ക്ക് അവിടെ കയറിച്ചെല്ലാന്‍  ഉള്ള സൗകര്യത്തിനാവും.

പരസ്യമായി അവിടെ ചെല്ലുന്ന കുറച്ചുപേരേ ഉണ്ടായിരുന്നുള്ളൂ. അവരെല്ലാം മറ്റു നാനാവിധ  അസാന്മാര്‍ഗ്ഗിക വൃത്തിയും (തല്ല്,  കുടിച്ചിട്ടു ബഹളമുണ്ടാക്കല്‍, വീട്ടുകാരെ ഉപദ്രവിക്കല്‍, ചീട്ടുകളി...) ഉള്ളവരെന്നാണ്‌ കേട്ടുകേള്‍‌വിയും. മറ്റു പതിവുകാര്‍ ആരൊക്കെയെന്ന് നിശ്ചയമില്ല.

ഒരു മകനും ഒരു മകളും അവര്‍ക്കുണ്ടായിരുന്നു. മകള്‍ ജനിച്ചത് എനിക്കു പത്തു  പതിനഞ്ച് വയസ്സായപ്പോഴാണ്‌. ഈ കുട്ടി  മൂന്നു നാലു  വയസ്സായപ്പോഴേ വീട്ടുജോലികള്‍ ചെയ്യാന്‍ തുടങ്ങി. പാല്‍ വാങ്ങാന്‍ അവള്‍ അവളുടെ അത്രയും വലിയൊരു സ്റ്റീല്‍ പാത്രവും താങ്ങി എന്റെ വീട്ടില്‍ വരും. അവളുടെ ശരിക്കുള്ള പേര്‍ ഇപ്പോള്‍ ഓര്‍ക്കുന്നില്ല. അന്നത്തെ സിനിമാ നടി മോനിഷ ഉണ്ണിയുടെ നല്ല ഛായ അവള്‍ക്കുള്ളതുകൊണ്ട് ഞാന്‍ അവളെ മോനിഷ എന്നു വിളിച്ചു. അവളും സ്വയം അങ്ങനെ വിളിച്ചു. "മോനീച്ച വന്നു. മോനീച്ചയ്ക്ക് പാല്‍ വേണം..."

എന്റെ വീട്ടിലന്ന് ഒരു രാജപാളയം ഹൗണ്ട് ഉണ്ട്. മോനിഷയുടെ വീടു നിറച്ചും പട്ടിയും പൂച്ചയും ആയിരുന്നിട്ടും  അവള്‍ക്ക് ഇതിനെയായിരുന്നു ഇഷ്ടം. വെള്ളപ്പട്ടി എന്നായിരുന്നു അവള്‍ അതിനെ വിളിച്ചിരുന്നത്. ഇടയ്ക്കിടയ്ക്ക് പാലുവാങ്ങിക്കഴിഞ്ഞ  "മോനീച്ചയ്ക്ക് വെള്ളപ്പട്ടീന്റെ കൂടെ കളിക്കണം". അവന്‍ അതീവ അനുസരണയുള്ളവന്‍ ആണെങ്കിലും ബ്രീഡില്‍ ഹൗണ്ട് ആയതുകൊണ്ട് ഞാന്‍ അവളെ ഒറ്റയ്ക്ക് കളിക്കാന്‍ വിടില്ല, കൂടെ പോകും.  പട്ടിയ്ക്ക് എന്തോ മോനിഷയോട് ഇഷ്ടമൊക്കെയായിരുന്നെങ്കിലും അനുസരണ തീരെയില്ലായിരുന്നു. അവളുടെ കൂടെ പന്തൊക്കെ കളിക്കും, പക്ഷേ തമാശയ്ക്ക് ഉന്തിയിടുക. ചെയിന്‍ പിടിച്ചാല്‍ വലിച്ചോണ്ട് ഓടുക തുടങ്ങി കുരുത്തക്കേട് കാണിക്കും. അവളെ പട്ടിയുടെ കൂടെ കളിപ്പിക്കുന്നത് വലിയ മിനക്കേടായിട്ടും ഒരു  കുട്ടി വന്നു ചോദിക്കുമ്പോള്‍ പറ്റില്ലെന്നു പറയാന്‍ തോന്നാത്തതുകൊണ്ട് സമയം കണ്ടെത്തുകയാണ്‌ പതിവ്.

ഒരിക്കല്‍ ഞങ്ങളുടെ ചായക്കടക്കാരന്‍ സ്പെഷല്‍ ഉലുവാച്ചി മീന്‍ കറിയുണ്ടാക്കിയത് കഴിക്കാന്‍ ചെന്നിരിക്കുമ്പോള്‍ ഫാക്റ്ററി തൊഴിലാളിയായ വിജയേട്ടന്‍ തീപ്പെട്ടിയ്ക്ക് വന്നു കയറി. കടക്കാരന്‍ അപ്പവും മീന്‍ കറിയും കഴിക്കാന്‍ വിളിച്ചപ്പോള്‍ വിജയേട്ടന്‍ ഉച്ചഭക്ഷണം കഴിച്ചെന്നു  പറഞ്ഞു.
"സരോജിനീടേ വീട്ടീന്നാ?" ചായക്കടക്കാരന്‍ അലക്ഷ്യമായി തിരക്കി. വിജയേട്ടന്‍ മൂളി. എനിക്കു  സംസാരിക്കാന്‍ കൊള്ളാവുന്ന ഒരു കസ്റ്റമര്‍,  വിജയേട്ടനെ ഞാന്‍ നോട്ട്  ചെയ്തു.


പക്ഷേ ഒറ്റയടിക്ക് ചോദിക്കാതെ ഒരുപാടു കാലം മറ്റു പലേ വിഷയങ്ങളും ചര്‍ച്ച ചെയ്ത ശേഷമാണ്‌ സരോജിനിയുമായുള്ള ബന്ധത്തെക്കുറിച്ച് ഞാന്‍ ചോദിക്കുന്നത്.  വിജയേട്ടന്‍ തന്ന  വിവരണം ഞാന്‍ തീരെ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു.
വിവാഹിതരും അവിവാഹിതരുമായി ഒട്ടേറെപ്പേര്‍ സരോജിനിയുടെ സന്ദര്‍ശകരാണ്‌. അവരില്‍ പലരുടെയും വീടുകളില്‍ ഇക്കാര്യം അറിയുകയും ചെയ്യാം. ആളുകള്‍ പലതരം ആവശ്യത്തിനാണ്‌ പോകുന്നതും. ചിലര്‍ ബീഡിവാങ്ങാന്‍, ചിലര്‍ ഭക്ഷണം കഴിക്കാന്‍, ചിലര്‍ ലൈംഗികവേഴ്ചയ്ക്ക്, ചിലര്‍ ചിലപ്പോഴൊക്കെ ചിലതിനോ എല്ലാത്തിനുമോ. സരോജിനി ആരോടും കാശു ചോദിച്ചു വാങ്ങിക്കാറില്ല. കൊടുത്താല്‍ വാങ്ങും. ചിലര്‍ ഊണിനും ബീഡിക്കും ലൈംഗികവേഴ്ചയ്ക്കും കൃത്യമായി കണക്കുവച്ച് കൊടുക്കും. ചിലര്‍ മാസാമാസം ശമ്പളത്തില്‍ നിന്നോ മറ്റോ ഒരു തുക സരോജിനിക്കു നല്‍കും. പണമുണ്ടെങ്കില്‍ എന്തും കൊടുക്കും പണമില്ലെങ്കില്‍ ഒന്നുമില്ലാതെയും വരും എന്ന ടേംസിലുള്ളവരുണ്ട്. ആദ്യാനുഭവം ആഗ്രഹിച്ച് കയ്യിലൊരു കാശുമില്ലാതെ സൗജന്യ വേഴ്ച ആഗ്രഹിച്ചു വരുന്ന പയ്യന്മാരുമുണ്ട് അവരും നിരാശരാകാറില്ല.
"അവളുടെ വീട്ടില്‍ വന്നു കയറുന്ന പട്ടിക്കും പൂച്ചയ്ക്കും കാക്കയ്ക്കും ഒക്കെ ആവശ്യമുള്ള ചോറും വെള്ളവും അവള്‍ കൊടുക്കും. നമ്മള്‍ക്കും അതുപോലെ  ആവശ്യമുള്ളത് ചോറോ ബീഡിയോ പരുവാടിയോ എന്താന്നുവച്ചാ അത് കിട്ടും. തിരിച്ച് കാശുണ്ടേല്‍ കൊടുക്കാം, നന്ദിയുണ്ടേലും കൊടുക്കാം, ഒന്നുമില്ലേലും അവള്‍ക്കൊന്നുമില്ല."


സരോജിനിയുമായി വിജയേട്ടന്റെ ബന്ധമെന്തെന്ന്  ചോദിച്ചില്ല ഞാന്‍., പക്ഷേ മോനിഷയുടെ കണ്ണുകള്‍ക്ക് സിനിമാതാരത്തിന്റേതിനെക്കാള്‍ വിജയേട്ടന്റെ കണ്ണുകളുളോടാണ്‌ സാമ്യം എന്ന് വന്യമായൊരു തോന്നല്‍ . സരോജിനിയുടെ പറമ്പ് കടന്നുപോകുമ്പോഴൊക്കെ അവിടെ കൂടിയ തെരുവുനായ്ക്കളെയും പൂച്ചകളേയും ഞാന്‍ പിന്നീട് ശ്രദ്ധിച്ചിട്ടുണ്ട്.


മോനിഷ ഇപ്പോള്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്വീപ്പര്‍ ആണ്‌. അവളുടെ ചേട്ടന്‍ പട്ടണത്തില്‍ ജ്യൂസും പഴങ്ങളും വില്‍ക്കുന്ന കട നടത്തന്നു. ഇരുവരും കല്യാണവും കഴിഞ്ഞ് മക്കളൊക്കെയായി വെവ്വേറേ സ്ഥലത്താണ്‌. സരോജിനി മകനോടൊപ്പമാണ്‌. അവര്‍ക്കെല്ലാം സുഖമാണ്‌. വിജയേട്ടന്‍ റിട്ടയര്‍ ചെയ്തു, എവിടെയെന്ന് എനിക്കറിയില്ല.

No comments:

Post a Comment