Friday, February 22, 2013

അരസികവാദം

എം. കൃഷ്ണന്‍ നായര്‍ പണ്ടെപ്പോഴോ പറഞ്ഞതതാണ്‌.  പ്രൊഫസറന്മാര്‍ എല്ലാം കൂടി നാടകം കാണുന്നു. അരങ്ങത്ത് ഉറങ്ങിക്കിടക്കുന്ന ഡെസ്ഡിമോണയുടെ അരികത്തു നിന്ന് ഒഥല്ലോ Put out the light, and then put out the light എന്നു തുടങ്ങുന്ന  വികാരഭരിതമായ ആത്മഗതം ചൊല്ലുന്നു. അപ്പോള്‍ അടുത്തിരുന്ന പ്രൊഫസറു കൃഷ്ണന്‍ നായരെ ഒന്നു തോണ്ടിയിട്ട് "ലൈറ്റിന്റെ കാര്യം പറഞ്ഞപ്പഴാ, സാറേ , നാടകം കഴിയുമ്പോ വീട്ടില്‍ പോകാന്‍ ടോര്‍ച്ച് വല്ലതും കയ്യില്‍ ഉണ്ടോ?" എന്നു ചോദിച്ചത്രേ. കൃഷ്ണന്‍ നായര്‍ക്ക് "ഈ ലോകത്തെ ഏറ്റവും വലിയ അരസികന്‍ താനാണ്‌" എന്ന് അയാളോട് പറയാന്‍ തോന്നി പോലും.

ഈ മാനദണ്ഡം അനുസരിച്ച് ഞാന്‍ ഒന്നാന്തരം അരസികനാണ്‌. ഒരേ കാര്യം ഒരേ സമയം ഗൗരവമായി ആസ്വദിക്കാനും തമാശയായി കാണാനും എനിക്കു കഴിയും, ചെയ്യാറുമുണ്ട്. സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ എന്ന പാട്ടു ഇഷ്ടപ്പെട്ടു കേള്‍ക്കുമ്പോള്‍  തന്നെ "ഗര്‍ഭം താണിറങ്ങി വന്നതോ..." എന്നു മൂളും. വലിയ വള്ളം കളി പ്രാന്തന്മാര്‍ തമ്മില്‍ ആവേശത്തില്‍ സംസാരിക്കുന്നതിന്റെ ഇടയില്‍ "ചെറുകോല്പ്പുഴേല്‍ ഹിന്ദു സംഗമവും ആറ്റിനക്കരെ  മാരാമണ്‍ കണ്‍‌വെന്‍ഷനും നടക്കുകയല്ലേ പമ്പയാകെ വൃത്തികേടാകും. അതാണു തുഴക്കാരു "ഷിറ്റിട്ടാരോ ഷിറ്റിട്ടേ , ഷിറ്റേ ഷിറ്റേ" എന്നു വിളിച്ചു പറയുന്നത് എന്നു ഞാന്‍ പറഞ്ഞു പോയതിന്റെ പേരില്‍ അവന്മാരിപ്പോള്‍ മിണ്ടാറില്ല.

അല്ലെങ്കില്‍ തന്നെ നിലവാരത്തിനു മാനദണ്ഡങ്ങള്‍ എന്തിനാണാവോ? തുണ്ടുപടമായ ആദിപാപം, ഇടിപ്പടമായ  പ്രോജക്റ്റ് ഏ, ബ്രിഡ്ജ് ഓണ്‍ റിവര്‍ ക്വൈ എന്നിവ അടുത്തടുത്ത ദിവസങ്ങളിലാണ്‌ കണ്ടത്.മൂന്നും മൂന്നു തരത്തിലാണ്‌ ആസ്വദിക്കുന്നത്. ഡേവിഡ് ലീനിന്റെ പടം ഇഷ്ടപ്പെട്ടതുകൊണ്ട് എനിക്കു ജാക്കി ചാനെയോ പി. ചന്ദ്രകുമാറിനെയോ ആസ്വദിക്കാന്‍ കഴിയില്ലെന്നോ മറിച്ചോ ഇല്ല.
ഡോഗ് സ്ക്വാഡില്‍ പണ്ടൊരിക്കല്‍ പോയപ്പോള്‍  കേരളാ പോലീസിന്റെ അന്നത്തെ വലിയ അഭിമാനം ആയിരുന്ന, ഘടാഘടിയന്‍ കേസുകളില്‍ തുമ്പു കണ്ടെത്തി പത്രത്തിലൊക്കെ സ്ഥിരം വാര്‍ത്തയായിരുന്ന ചീഫ്റ്റന്‍ എന്ന സൂപ്പര്‍ ഡോഗ് അവിടെ പൂമ്പാറ്റയേയും ഓന്തിനെയും ഓടിച്ചു കളിക്കുകയായിരുന്നു. അവന്‍ ഒരു പോലീസുകാരണാണെന്നു വച്ച് പട്ടിത്തം ഉപേക്ഷിക്കേണ്ട കാര്യമൊന്നുമില്ലല്ലോ.

ഒന്നും വാട്ടര്‍ ടൈറ്റ് കമ്പാര്‍ട്ടുമെന്റിലല്ല, കുറഞ്ഞത് എനിക്കെങ്കിലും.

1 comment:

  1. ഒന്നും വാട്ടര്‍ ടൈറ്റ് കമ്പാര്‍ട്ടുമെന്റിലല്ല "True"

    ReplyDelete